ഭാരതീയ മസ്ദൂര്‍സംഘം എന്തുകൊണ്ട് മെയ്ദിനം തൊഴിലാളിദിനമായി ആഘോഷിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി തൊഴിലാളികള്‍ സമരം ചെയ്ത് തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങളിലൂടെ ദയനീയമായ പരാജയത്തിലെത്തുകയും, തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വന്‍പരാജയത്തിന്റെ ഭാവമുണര്ത്തുകയും ചെയ്യുന്നതാണ് മെയ്ദിനചരിത്രത്തിലെ ഒന്നാംഘട്ടം. അതേസമയം മെയ്ദിനചരിത്രത്തിലെ രണ്ടാംഘട്ടം ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ തൊഴിലാളിവഞ്ചനയുടെ കഥയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഹിറ്റ്ലറുമായി അക്കാലത്തെ കമ്മ്യൂണിസ്റ്റ് ആചാര്യനായ സ്റ്റാലിന് കൂട്ടുകൂടിയ ശേഷം അതുവരെ ഫാസിസ്റ്റ് വിരുദ്ധദിനമായി ആചരിച്ചു വന്ന മെയ്ദിനം തൊഴിലാളിദിനമാക്കി സ്റ്റാലിന് നിശ്ചയിച്ചതോടെയാണ് ഇന്നത്തെ മെയ്ദിനാഘോഷം നിലവില്‍ വന്നതെന്ന കഥ ഭൂരിപക്ഷം സഖാക്കള്‍ക്കും അര്‍ത്ഥമറിയാതെ മെയ്ദിനം ആഘോഷിക്കുന്ന ഐഎന്‍ടിയുസിക്കും അറിയില്ല. മെയ്ദിനം തൊഴിലാളിദിനമായി ആഘോഷിക്കാനുണ്ടായ ചരിത്രപരമായ കാരണങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകുന്നു.
1886 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി തൊഴിലാളികള്‍ പണിമുടക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിക്കാഗോവില്‍ നടന്ന പോലീസുമായുള്ള സംഘട്ടനങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെടുകയും തൊഴിലാളി നേതാക്കള്‍ തൂക്കിലേറ്റപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത സംഭവമാണ് മെയ്ദിനാചരണത്തിന് ആധാരം.
എട്ട് മണിക്കൂര്‍ പ്രവൃത്തിസമയത്തിനുവേണ്ടി നടന്ന ആദ്യപണിമുടക്കിന്റെ സ്മരണക്കായി ഭാരതത്തില്‍ മെയ്ദിനം ആചരിക്കേണ്ട കാര്യമില്ല. കാരണം അതിന് ഇരുപത്തിനാലുവര്ഷം മുമ്പ് ഇതേ ആവശ്യത്തിനുവേണ്ടി ഭാരതത്തില്‍ കല്‍ക്കത്തയില്‍ തൊഴിലാളികള്‍ പണിമുടക്കിയിട്ടുണ്ട്. ഭാരതത്തില്‍ ആദ്യമായി റെയില്‍വേ തൊഴിലാളികള്‍ പണിമുടക്ക് ഒരു സമരമുറയായി ഉപയോഗിച്ചതിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട് സുകോമള്‍സെന്‍ തന്റെ ‘ഇന്ത്യയുടെ തൊഴിലാളിവര്‍ഗം’എന്ന പുസ്തകത്തില്‍ പറയുന്നു: “1862 ഏപ്രില്‍-മെയ് കാലത്ത് ദിവസം എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനുവേണ്ടി ഹൗറ റെയില്‍വേ സ്റ്റേഷനിലെ 1200 തൊഴിലാളികള്‍ പണിമുടക്കി. ചിക്കാഗോയിലെ തൊഴിലാളികളുടെ ചരിത്രപ്രധാനമായ മെയ് പ്രക്ഷോഭത്തിനും 24 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ദിവസത്തില്‍ എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനു വേണ്ടി ഈ സമരം നടത്തിയതെന്ന വസ്തുത ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.”
ചിക്കാഗോയില്‍ അന്ന് മെയ് ഒന്നിനു നടന്ന സമരത്തിനു മുമ്പു തന്നെ ഈ ആവശ്യം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നത് മെയ്ദിനത്തിന്റെ പ്രാധാന്യം ഒന്നുകൂടി കുറക്കുന്നു. ആധുനിക തൊഴിലാളിപ്രസ്ഥാനചരിത്രം പരിശോധിച്ചാല്‍ ആദ്യകാല തൊഴിലാളികളുടെ പ്രധാനപ്രശ്നം ജോലിസമയം സംബന്ധിച്ചായിരുന്നു; വേതനം സംബന്ധിച്ചായിരുന്നില്ല. 12-16 മണിക്കൂര്‍ വരെ പല സ്ഥലത്തും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു. 1866ല്‍ രൂപീകരിച്ച അമേരിക്കയിലെ നാഷണല്‍ ലേബര്‍ യൂണിയന്റെ ആദ്യസമ്മേളനത്തില്‍ തന്നെ എട്ടുമണിക്കൂര്‍ പ്രവൃത്തിസമയമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ പല സംസ്ഥാനസര്‍ക്കാറുകളും പൊതുമേഖലയില്‍ എട്ടുമണിക്കൂര്‍ പ്രവൃത്തിസമയം അംഗീകരിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്സ് 1868ല്‍ അതിനുള്ള ഒരു നിയമം തന്നെ പാസ്സാക്കി. അതിനുശേഷമാണ് മെയ്ദിനപണിമുടക്ക് നടന്നത്. ബ്രിട്ടനില്‍ തൊഴിലാളികളുടെ പ്രതിഷേധം മൂലം ബ്രിട്ടീഷ് പാര്‍ലമെന്റ് 1847ല്‍ പ്രവൃത്തിസമയം പത്തുമണിക്കൂറാക്കി ചുരുക്കിയിരുന്നു. ഒന്നാം ഇന്റര്‍നാഷണലിന്റെ സ്ഥാപക സമ്മേളനത്തില്‍ 1864ല്‍ കാറല്‍മാര്‍ക്സ് ഈ നിയമത്തെ അഭിനന്ദിക്കുകയുണ്ടായി.
ചരിത്രത്തില്‍ സ്ഥാനംപിടിച്ച ചിക്കാഗോവിലെ അനിഷ്ട സംഭവങ്ങള്‍ മെയ് ഒന്നിനല്ല, മറിച്ച് മെയ് മൂന്ന്, നാല് തിയ്യതികളിലാണ് നടന്നത്. അവയ്ക്ക് മെയ് ഒന്നിലെ പണിമുടക്കുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 1885ല്‍ അമേരിക്കയിലെ ഫെഡറഷന് ഓഫ് ഓര്‍ഗനൈസ്ഡ് ട്രെയ്ഡ് യൂണിയന് ആന്റ് ലേബര്‍ യൂണിയന് എന്ന സംഘടന എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി പണിമുടക്ക് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായ പൊതുപണിമുടക്കും പ്രകടനങ്ങളും മെയ് ഒന്നിന് വളരെ ശാന്തമായി നടന്നു. അമേരിക്കയിലെ വളരെയധികം തൊഴിലാളികള്‍ ആവേശപൂര്‍വ്വം ആ പണിമുടക്കില്‍ പങ്കെടുത്തുവെന്നതില്‍ കവിഞ്ഞ് ലോകതൊഴിലാളി ചരിത്രത്തില്‍ പ്രത്യേകിച്ച് യാതൊന്നും ആ പണിമുടക്കിനു പറയാനുണ്ടായിരുന്നില്ല.
ട്രെയ്ഡ് യൂണിയനുകള്‍ തമ്മിലുള്ള മത്സരം അമേരിക്കയില്‍ പണിമുടക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്ന വര്‍ഷങ്ങളായിരുന്നു അത്. അമേരിക്കയിലെ മുകളില്‍ പറഞ്ഞ ഫെഡറേഷനും നൈറ്റ്സ് ഓഫ് ലേബര്‍ എന്ന സംഘടനയും തമ്മിലായിരുന്നു പ്രധാന മത്സരം. 1881 മുതല്‍ 1884 വരെയുള്ള കാലത്ത് പ്രതിവര്‍ഷം ശരാശരി അഞ്ഞുറോളം പണിമുടക്കുകളും ലോക്കൗട്ടുകളും അമേരിക്കയില്‍ നടന്നിരുന്നു. അത് 1885ല്‍ 700, 1886ല്‍ 1572 എന്നിങ്ങനെയായി വര്‍ദ്ധിച്ചു. ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ചിക്കാഗോയായിരുന്നു പണിമുടക്കുകളുടെ കേന്ദ്രം. കൂടുതല്‍ പഴക്കമുള്ള നൈറ്റ്സ് ഓഫ് ലേബര്‍ ആണ് അറിയപ്പെട്ടിരുന്ന സമര സംഘടന. സമരങ്ങളിലൂടെ അതിന്റെ അംഗസംഖ്യ വളരെയധികം വര്‍ദ്ധിച്ചു. എന്നാല്‍ ഈ സംഘടനയിലെ ചില നേതാക്കള്‍ മെയ്ദിനപണിമുടക്കിനെതിരെ രഹസ്യപ്രചാരണം നടത്തിയത് പരസ്യമായതോടെ ഫെഡറേഷന് കൂടുതല്‍ വളരാന്‍ തുടങ്ങി. രണ്ടു സംഘടനകളിലേയും സാധാരണ തൊഴിലാളികള്‍ സമരത്തെ അനുകൂലിച്ചു.
മെയ് 3ന് എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യവുമായി യാതൊരു ബന്ധവുമില്ലാതെ പണിമുടക്കുനടത്തിയ ചിക്കാഗോയിലെ മക്കോര്‍മ്മിക് ഫാക്ടറിയില്‍ പോലീസുമായി ഏറ്റുമുട്ടി തൊഴിലാളികള്‍ മരിക്കുവാനിടയായി. ഈ അനിഷ്ട സംഭവങ്ങള്‍ക്ക് ഇടവരുത്തിയത് തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമൊന്നുമുണ്ടായിരുന്നില്ലാത്ത ഇടതുപക്ഷ സ്വഭാവമുള്ള “വര്‍ക്കിംഗ് മെന്‍സ് പാര്‍ട്ടി”യിലെ ഒരു വിഭാഗമാണ്. ഈ സംഘടനയിലെ മാര്‍ക്സിയന്‍, ലെസാലിയന്, അനാര്‍ക്കിസ്റ്റ് എന്നീ മൂന്നു ഗ്രൂപ്പുകളില്‍ അനാര്ക്കിസ്റ്റുകാരാണ് വെടിവെപ്പിനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത്.
ഇതേക്കുറിച്ച് അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രകാരനായ ഫോസ്റ്റര്‍ റിയ ഡള്ളസ് തന്റെ “ലേബര്‍ ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി” എന്ന പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു: “ചിക്കാഗോയിലെ മക്ക്കോര്മ്മിക്ക് ഹാര്‍വെസ്റ്റര്‍ പ്ലാന്റിലെ പണിമുടക്കിയവരും പണിമുടക്ക് തകര്‍ക്കാന്‍ വന്നവരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസ് ഇടപെടുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. ബ്ലാക്ക് ഇന്റര്‍നാഷണല്‍ എന്ന സംഘടന ഈ സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നു. ഇതില്‍ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ആ സംഘടന അന്നു രാത്രിതന്നെ ലഘുലേഖകള്‍ വിതരണം ചെയ്തു. ആ ലഘുലേഖയില്‍, മുതലാളിമാര്‍ പോലീസിനെ പറഞ്ഞുവിട്ട് ആറു സഹോദരന്മാരെ കൊന്നുവെന്നും, “ആയുധമേന്തു” എന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്നും പറഞ്ഞിരുന്നു. പിറ്റേദിവസം മെയ് നാലിന് ഹേ മാര്‍ക്കറ്റ് സ്ക്വയറില്‍ നടന്ന അനാര്‍ക്കിസ്റ്റുകളായ മൂവായിരത്തോളം പേരുടെ യോഗം മഴ വന്നതൂമൂലം പിരിഞ്ഞുപോയി. പിരിയാതെ ബാക്കി നിന്നവരോട് പരിഞ്ഞുപോകുവാന് പോലീസ് ധാര്‍ഷ്ട്യത്തോടെ ആജ്ഞാപിച്ചു. പെട്ടെന്ന് പോലീസിന്റെ നേരെ ആരോ ബോംബെറിഞ്ഞു, ഒരാള്‍ മരിച്ചു. പോലീസ് വെടിവെപ്പു തുടങ്ങി. ഏറ്റുമുട്ടലില്‍ നാലു തൊഴിലാളികളും ഏഴു പോലീസുകാരും മരിക്കുകയും മാരകമായി മുറിവേല്‍ക്കുകയും ചെയ്തു.” പോലീസിനുനേരെ തൊഴിലാളിഭാഗത്തുനിന്നും ബോംബെറിഞ്ഞ് ഒരു പോലീസ് സാര്‍ജന്റ് കൊല്ലപ്പെട്ടതോടെയാണ് ഹേ മാര്‍ക്കറ്റ് സ്ക്വയര്‍ സംഭവം തുടങ്ങിയത്. തുടര്‍ന്ന് നാല് നേതാക്കന്മാരെ തൂക്കിലേറ്റുകയും പലരും ജയിലിലാകുകയും ചെയ്തു.
(തുടരും)
അഡ്വ. സികെ. സജിനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: