കൊച്ചി: മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായില്ലെങ്കില്‍ മറ്റു സിനിമകളും റിലീസ് ചെയ്യേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീരുമാനിച്ചു. ഫെഫ്ക എടുത്ത തീരുമാനത്തെ ഇരുകൂട്ടരും നേരത്തേതന്നെ പിന്തുണച്ചിരുന്നു. സിനിമാ വ്യവസായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. സിനിമകള്‍ റിലീസ് ചെയ്തില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
ബി.ഉണ്ണികൃഷ്ണന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ലിബര്‍ട്ടി ബഷീറിന്റെ പ്രഖ്യാപനം തിയേറ്റര്‍ ഉടമകള്‍ക്കിടയിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഒരുവിഭാഗം ലിബര്‍ട്ടി ബഷീറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിരോധനത്തിന്റെ കാലം പോയി. ഒരു സംവിധായകന്റെ മാത്രം ചിത്രം വിലക്കുന്നതിനെ വ്യക്തിപരമായി കാണേണ്ടി വരും. മിസ്റ്റര്‍ ഫ്രോഡ് വിലക്കുന്നതിനുള്ള കാരണത്തില്‍ പോലും വ്യക്തതയില്ലെന്നും എറണാകുളം ഷേണായീസ് തിയറ്റര്‍ ഉടമ സുരേഷ് ഷേണായി പറഞ്ഞു. ലിബര്‍ട്ടി ബഷീറിനൊപ്പം വേദി പങ്കിടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയത് . ബഷീറിന്റെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ചിത്രം നല്‍കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഇത്തരത്തിലൊരു നിലപാടിന് പ്രസക്തിയുള്ളൂ. പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷനിലും നിലവില്‍ മേല്‍കൈ ലഭിക്കുന്നത്.
നിര്‍മ്മാതാക്കളുടെ സംഘടനയും തീയേറ്റര്‍ ഉടമകളുടെ സംഘടനയുമായി നിലനിന്നിരുന്ന പ്രശ്നങ്ങളെ തുടന്ന് ലിബര്‍ട്ടി ബഷീര്‍ നടത്തിയ പ്രഖ്യാപനമാണ് തിയേറ്റര്‍ ഉടമകള്‍ക്കിടയിലെ ഭിന്നതയ്ക്ക് കാരണം. ഇത്തരത്തിലുള്ള ബാലിശമായ തീരുമാനങ്ങള്‍ ചലച്ചിത്ര വ്യവസായത്തെ തന്നെ ഇല്ലാതാക്കുമെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. നിര്‍മ്മാതാക്കളുമായി കരാറിലേര്‍പ്പെട്ട ശേഷം ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനം ശരിയല്ലെന്നും ഒരു വിഭാഗം ചൂണ്ടികാട്ടുന്നു. പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ കാരണം ഇപ്പോഴും പല തിയേറ്റര്‍ ഉടമകള്‍ക്കും വ്യക്തമല്ലെന്നാണ് അവര്‍ പറയുന്നത്. പ്രശ്ന പരിഹാരത്തിനായി ഫിലിം ചേമ്പര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ച് മിസ്റ്റര്‍ ഫ്രോഡ് മെയ് 8ന് തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ഇതിനിടയില്‍ സംവിധായകന് അരുണ്‍കുമാര്‍ അരവിന്ദിനു നിര്‍മാതാക്കളുടെ വിലക്ക് പുതിയ വിവാദമാകുന്നു. വണ്‍ ബൈ ടു എന്ന സിനിമയുടെ നിര്‍മാതാവ് ബി.രാകേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. വണ്‍ ബൈ ടു എന്ന സിനിമയുടെ റിലീസിങ് മനഃപ്പൂര്‍വം വൈകിച്ചെന്നും അതിനാല്‍ നിര്‍മാതാവിനു വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായെന്നുമാണു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: