കൊച്ചി: നിര്‍മ്മാണത്തിന് മുന്നേ കൈക്കൊള്ളേണ്ട അനിവാര്യമായ മുന്‍കരുതലുകള്‍ നടപ്പാക്കുന്നതില്‍ വന്ന പാളിച്ചയും ഉത്തരവാദിത്തമില്ലായ്മയും പച്ചാളം മേല്‍പ്പാല നിര്‍മ്മാണം അപ്രായോഗികമാക്കിയിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി ഉപയോഗിക്കപ്പെടുന്ന സമാന്തര പാതകളിലൊന്നായ പച്ചാളം പൊറ്റക്കുഴി റോഡ് തടസപ്പെടുത്തിക്കൊണ്ട് റെയില്‍വേ ഗേറ്റ് അടച്ചിട്ട് മേല്‍പ്പാലം നിര്‍മ്മിക്കുവാനുള്ള ഡിഎംആര്‍സിയുടെ നടപടിയാണ് കൊച്ചിയുടെ ഗതാഗതക്കുരുക്ക് ഇത്രയേറെ രൂക്ഷമാക്കിയതെന്ന് അവര്‍ ആരോപിച്ചു.
കൊച്ചി കോര്പ്പറേഷന് ജനറല്‍ പദ്ധതിയില്‍പ്പെടുത്തി പാസാക്കിയ കിറ്റ്കോ നിര്‍ദ്ദേശിച്ച, റൗണ്ട് എബൗട്ടോടുകൂടിയ പച്ചാളം-പൊറ്റക്കുഴി മേല്‍പ്പാലമാണ് കൊച്ചിയുടെ പൊതുവിലും പച്ചാളത്തിന്റെ നേരിട്ടുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി നിലവിലുള്ളത്. ഗോശ്രീ റോഡില്‍നിന്നും ആരംഭിച്ച് പച്ചാളം ശ്മശാനത്തിന് സമീപം അവസാനിക്കുന്ന രണ്ട് റൗണ്ട് എബൗട്ടുകളോടുകൂടിയ പാലം നിര്‍മ്മിക്കപ്പെടുകയാണെങ്കില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍നിന്നും വളരെ എളുപ്പത്തില്‍ വാഹനങ്ങള്‍ക്ക് ഇടപ്പള്ളിവരെ എത്തിച്ചേരാനാവും. ഏതാണ്ട് 12 കടകളും എട്ട് വീടുകളുമാണ് ഈ പദ്ധതി നടപ്പിലായാല്‍ പൊളിച്ചുമാറ്റപ്പെടേണ്ടിവരികയുള്ളൂ. അതുകൂടാതെ നിലവിലെ പച്ചാളം റെയില്‍വേ ഗേറ്റ് അടച്ചിടാതെതന്നെ കിറ്റ്കോ നിര്‍ദേശിച്ച പാലത്തിന്റെ നിര്‍മ്മാണം നടക്കുകയും ചെയ്തു.
പത്രസമ്മേളനത്തില്‍ ഫെലിക്സ് ജെ.പുല്ലൂടന്‍, ജോസഫ് വെളിവില്‍, കെ.എ. ജോര്‍ജ്, കൃഷ്ണകുമാര്‍, ജെറോം പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: