തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തില്‍ കൂടുതല്‍ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ യുഡിഎഫ് അനുമതി നല്കി. ഇതിനായി മന്ത്രിതല ഉപസമിതിയെ നിയോഗിച്ചു. സമിതി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യുഡിഎഫ് യോഗം നിര്‍ദ്ദേശം നല്കി. സമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാരുള്ളതും അല്ലാത്തതുമായ ഘടകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം. അതിന് ശേഷം സ്കൂളുകള്‍ അനുവദിക്കുന്ന മാനദണ്ഡവും പട്ടികയും യുഡിഎഫിന് സമര്‍പ്പിക്കാവൂ എന്നും യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന് വ്യക്തമാക്കി.
148 പഞ്ചായത്തുകളിലാണ് നിലവില്‍ പ്ലസ്ടു സ്കൂളുകള്‍ ഇല്ലാത്തത്. ഇതില്‍ വിസ്തൃതി കൂടിയ പഞ്ചായത്തുകളില്‍ ഒന്നിലധികം സ്കൂളുകള്‍ അനുവദിക്കേണ്ടി വരും. ഇക്കാര്യവും ഉപസമിതി പരിശോധിക്കണം. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും പരിശോധിക്കേണ്ടി വരും. സര്‍ക്കാര്‍, സഹകരണം, വ്യക്തിഗത മാനെജ്മെന്റ് എന്ന പരിഗണനയില്‍ മാത്രമാകും പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുക. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ എണ്ണം കൂട്ടണമെന്ന് യുഡിഎഫില്‍ തീരുമാനമായി. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് നയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ സ്വാഭാവികമായും വാര്‍ഡുകളും എണ്ണവും കൂട്ടേണ്ടി വരും. ചില പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കണമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനായി പി.പി. തങ്കച്ചന് ചെയര്‍മാനായും കെ.പി.എ. മജീദ് കണ്‍വീനറായും ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
ഒരു രൂപ, രണ്ടു രൂപ അരി വിതരണത്തില്‍ ക്രമക്കേട് നടക്കുന്നെന്നും അത് നിര്‍ത്തലാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, ബിപിഎല്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ തടഞ്ഞാല്‍ മതിയെന്നു യോഗം തീരുമാനിച്ചു. ബിപിഎല്‍ കാര്‍ഡുകളുടെ കാര്യത്തില്‍ ഒരു പരിശോധന കൂടി ആവശ്യമാണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ആവശ്യത്തിന് പണം ലഭിക്കുന്നില്ലെന്ന് മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണനും, അനൂപ് ജേക്കബും പരാതി ഉന്നയിച്ചു. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ യോഗം സര്‍ക്കാരിന് നിര്‍ദേശം നല്കി.
നെല്ല് സംഭരണത്തിന് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കാനും മുന്നണി യോഗം നിര്‍ദേശിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. ഇവര്‍ അടിയന്തരമായി റിപ്പോര്‍ട്ട് തയാറാക്കി ക്യാബിനറ്റിന്സമര്പ്പിക്കണമെന്നും നിര്‍ദേശിച്ചു. റബ്ബര്‍ സംഭരണം കാര്യക്ഷമമാക്കാനും കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും ദുരിതാശ്വാസം നല്‍കാനും ഇന്നു ചേരുന്ന ക്യാബിനറ്റ് തീരുമാനമെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: