പ്രസംഗവേദികളില്‍നിന്നും വിവിധ തരത്തിലുള്ള വാര്‍ത്തകളില്‍നിന്നും ധാരാളം അമ്മൂമ്മ കഥകള്‍ കൂടി കേള്‍ക്കേണ്ടിവരുന്ന കലികാലമാണിത്. വാര്‍ത്തകള്‍ കാണുകയും ചെയ്യാം. വേണ്ടിവന്നാല്‍ കേള്‍ക്കാനുമുള്ള സൗഭാഗ്യം. രാഷ്ട്രീയ കേരളത്തില്‍ എന്തും വാര്‍ത്തയാണ്.
പ്രസംഗങ്ങളും അവ പ്രസിദ്ധപ്പെടുത്തിയും കഴിഞ്ഞ് ‘വളച്ചൊടിച്ച’താണെന്നൊരു വിശദീകരണ മറുപടിയും. ഒരുളുപ്പും കൂടാതെ മലയാളികള്‍ അത് വിഴുങ്ങുകയും ചെയ്യും. നേതാക്കളുടെ പ്രസംഗങ്ങളില്‍ നല്ല എരിവും മസാലയും ചേര്‍ക്കണമെന്ന് മാത്രം.
തെരഞ്ഞെടുപ്പുകൂടി വന്നപ്പോള്‍ ഈ ‘തകര മഴ’യ്ക്ക് നല്ല വളര്‍ച്ചയാണ്. എന്തും പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ. ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ‘നരേന്ദ്രമോദി പ്രസവിച്ച നാലു കുട്ടികള്‍’ എന്നൊരു വാര്‍ത്ത ഏതെങ്കിലും പ്രസംഗകരുടെ തിരുനാവുകളില്നിന്നും അടര്‍ന്നുവീണാല്‍ പിന്നീടുള്ള മാമാങ്കം എത്ര കേമമായിരിക്കും. ഒന്നാംദിവസം പ്രസംഗവാര്‍ത്ത. ശിശുക്കളുടെ എണ്ണവും.
രണ്ടാംദിവസം രൂപം മാറും. ഭാവം മാറും. നാലു കുട്ടികളില്‍ ഒരാളെ കാണാനില്ല. സംഭവം സംശയാസ്പദം. കൂറുമാറാന്‍ തുടങ്ങിയ ചില ബിജെപിക്കാര്‍ ഇതിന്റെ പുറകിലുണ്ടാവുമെന്ന ദൃഢസംശയം.
വെടിക്കെട്ടുപോലെ ആം ആദ്മി വന്നു. മലപോലെ വന്നത് എലിപോലെ ചുരുണ്ടുപോയത്. (പോയകാര്യം) ഭദ്രമായി വോട്ടുപെട്ടിയില്‍ സീല്‍ വച്ചതുപോലെ കാത്തുസൂക്ഷിക്കുന്നു. നരേന്ദ്രമോദി പ്രസവിച്ച വാര്‍ത്ത വന്നാല്‍ കുട്ടികളെ കാണാനും ഇന്നാട്ടില് ആളുകളുണ്ടാവുമെന്നതിന് ഒരു സംശയവും വേണ്ട. അതാണ് സാക്ഷരകേരളത്തിന്റെ വാര്‍ത്താ സംസ്ക്കാരം. കടലില്ലെങ്കിലും കോട്ടയത്ത് തുറമുഖമുണ്ടല്ലോ. പണിയാത്ത ആറന്മുള വിമാനത്താവളത്തില്‍നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ പരതുന്നവരുടെ നാട്. മലയാളിനാട്! ഇനിയും ഒരു ജന്മമുണ്ടെങ്കില് അത് മതനിരപേക്ഷ കേരളത്തില്‍ അതും കോട്ടയത്തുതന്നെ വേണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
എം.എന്‍.എന്‍. നമ്പൂതിരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: