മദ്യവ്യവസായികള്‍ ഭരണക്കാരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. നിലവാരമില്ലെന്നതിന്റെ പേരില്‍ അടച്ചിട്ട ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തര്‍ക്കവും വ്യവഹാരവുമൊക്കെ ഉറക്കം കെടുത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയാണ്. സര്‍ക്കാരിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന് മദ്യനയം രൂപീകരിക്കുന്നതിനും ബാര്‍ലൈസന്‍സ് പുതുക്കുന്ന കാര്യത്തിലും ഒരുതീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. അതിനുവേണ്ടി ഒറ്റയ്ക്കും തെറ്റയ്ക്കും ചര്‍ച്ചകള്‍ പലതലത്തിലും നടന്നു. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ രണ്ടുതട്ടിലാണെന്ന വാര്‍ത്തയും സജീവമാണ്. കെപിസിസി പ്രസിഡന്റാകുന്നതിന് മുമ്പ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കും തീരുമാനത്തിനുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തി പൊതുസമൂഹത്തിന്റെ കയ്യടിവാങ്ങിയ നേതാവാണ് വി.എം. സുധീരന്. മദ്യവ്യാപാരം വ്യാപകമാക്കുന്നതിനെതിരെയും സുധീരന് വാചാലനായിരുന്നു. അദ്ദേഹത്തിന് ആരും ഒരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകള്ക്കെല്ലാം അദ്ദേഹം വിലക്കേര്‍പ്പെടുത്തുകയും ബാര്‍ ലൈസന്‍സ് കാര്യത്തില്‍ വിഭിന്നമായ നിലപാട് തുടരുകയും ചെയ്യുകയാണ്. മദ്യവിപത്തിനെതിരെ ഉറച്ച നിലപാടുള്ള നേതാവ് പ്രസിഡന്റ്മാത്രമെന്ന ധാരണ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വാര്‍ത്ത ഉണ്ടായിരുന്നു. അതിനിടയിലാണ് ഉമ്മന്‍ചാണ്ടി കൗതുകമുളവാക്കുന്ന ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്.
മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് മദ്യത്തിനെതിരായ നിലപാടുള്ളവരെല്ലാം സ്വാഗതം ചെയ്യുകയാണ്. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ മുക്തരാക്കുകയും ചെയ്യണമെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം നല്ലതുതന്നെ. ഈ നിലപാടുള്ള മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഈ സര്‍ക്കാര്‍ തന്നെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന കാര്യവും വിസ്മരിച്ചുകൂടാ. ബോധവല്‍ക്കരണത്തോടെ ഘട്ടംഘട്ടമായി മദ്യനിരോധനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് ഒരുതരത്തിലും ചേരാത്ത നിലപാടായിരുന്നു ഇതുവരെ സ്വീകരിച്ചുപോന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ഇനി ലൈസന്‍സ് നല്‍കൂ എന്ന തീരുമാനം ഇപ്പോള്പ്രഖ്യാപിച്ചത് ഇക്കാര്യത്തില്‍ വി.എം. സുധീരനെക്കാള്‍ ആത്മാര്‍ത്ഥത സര്‍ക്കാരിനുണ്ടെന്ന് ബോധ്യപ്പെടുത്താനാണെന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അത് നന്നായി. ഈ പറഞ്ഞതില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുമോ എന്നാണ് കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: