തിരുവനന്തപുരം: പരീക്ഷാ തിയതി അറിയാഞ്ഞതുമൂലം വിമെന്‍സ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സര്‍വകലാശാല ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. കേരളസര്‍വകലാശാല പരീക്ഷാവിഭാഗം ജീവനക്കാരില്‍ നിന്ന് പരീക്ഷാ കണ്‍ട്രോളറാണ് മൊഴിയെടുത്തത്. വിമെന്‍സ് കോളേജിലെ ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി വിഭാഗം മേധാവിയെ പരീക്ഷാ തിയതി മാറ്റിവച്ച വിവരം അറിയിച്ചെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഇതോടെ കോളേജ് അധികൃതരുടെ വീഴ്ചയാണ് പരീക്ഷ മുടങ്ങിയതിനു പിന്നിലെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ ഇതുവരെ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവം വിശദീകരിച്ച് കോളേജ് പ്രിന്‍സിപ്പലിന്റെ കത്ത് കിട്ടിയ സാഹചര്യത്തില്‍ പുനഃപരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്ട്രോളര് കെ. മധുകുമാര്‍ പറഞ്ഞു. എല്ലാ സെന്ററുകളിലും പുനഃപരീക്ഷ നടത്തണോ, വിമെന്‍സ് കോളേജില്‍ മാത്രം നടത്തിയാല്‍ മതിയോ എന്ന ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒരേ പരീക്ഷ വീണ്ടും എഴുതിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമെന്‍സ് കോളേജിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരീക്ഷ നടത്താനാണ് സാദ്ധ്യത. വിമെന്‍സ് കോളേജിലെ ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വെള്ളിയാഴ്ച നടന്ന ഇമ്മ്യൂണോളജി പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നിലും സര്‍വകലാശാല ആസ്ഥാനത്തും ബഹളമുണ്ടാക്കിയിരുന്നു. പരീക്ഷാ തിയതി ബിബിഎ കോഴ്സിന്റെ ലിങ്കിലാണ് പ്രസിദ്ധീകരിച്ചതെന്നും ആ കോഴ്സ് കോളേജിലില്ലാത്തതിനാലാണ് ഇക്കാര്യം അറിയാതെ പോയതെന്നുമാണ് കോളേജ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: