ഭാരതത്തിലെ 85 ശതമാനത്തോളം വരുന്ന ഒരു ജനതയുടെ സ്വന്തമെന്നും ആരാധ്യമെന്നും വിശ്വസിച്ചുപോരുന്ന ക്ഷേത്രങ്ങളും സദ്ഗുരുക്കന്മാരും വിവാദത്തില്‍പ്പെട്ട് ശിഥിലമായാല്‍ നാട് ശിഥിലമാകും. ഭാരതം ശിഥിലമാകും. അത് ചില വിദേശശക്തികള്‍ക്ക് ആവശ്യമാണ്. അവര്‍ നടത്തുന്നത് ഒരു ‘പ്രോക്സി വാര്’ ആണ്. പ്രച്ഛന്ന യുദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പദ്മനാഭസ്വാമി ക്ഷേത്ര വിവാദവും ശബരിമല മേല്‍ശാന്തി വിവാദവുമെല്ലാം ഇതിന്റെ ഭാഗങ്ങളാണ്.
എത്രയോ ക്രൈസ്തവ ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുകയാണ്. ആലുവ തൃക്കുന്നത്ത് സെമിനാരി എന്ന് തുറക്കുന്നുവോ അന്നവിടെ ശവശരീരം വീഴും. അത്ര സംഘര്‍ഷഭരിതമായ സ്ഥലമാണ്. എന്തേ അവിടെ സര്‍ക്കാര്‍ ഇടപെടാഞ്ഞത്? പദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഭരിച്ചാല്‍ ഒക്കെ ശരിയാകുമെങ്കില്‍, ഇവിടെ സര്‍ക്കാര്‍ ഭരിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെയും ശബരിമല ക്ഷേത്രത്തിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതെന്തേ? കഴിഞ്ഞ ഒരന്‍പതു വര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1200 ഓളം ക്ഷേത്രങ്ങളുടെ തിരുവാഭരണം എത്രയുണ്ടെന്ന് കണക്കെടുത്ത് അതിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താമോ? പല രാഷ്ട്രീയക്കാരും ഭരിച്ച് ശര്ക്കരക്കുടത്തില് കയ്യിട്ട് നക്കി അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നു. ഇക്കൂട്ടര്‍ക്ക് ഇനി ഭരിക്കാന്‍ പദ്മനാഭസ്വാമി ക്ഷേത്രം കൂടി വേണമത്രെ.
എന്നാല്‍ ഇവിടുത്തെ ഹിന്ദുക്കള്‍ പറയുന്നു; ക്ഷേത്രം ഭരിക്കേണ്ടത് ഭക്തജനങ്ങളാണ്. അവിടെ കാണിയ്ക്ക വഞ്ചിയില്‍ പണമിടുന്ന, അവിടെ വഴിപാട് നടത്തുന്ന, അവിടുത്തെ ഭഗവാനെ കണ്ട് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന, വയറുവേദനക്കാരനും കണ്ണുപൊട്ടനും പ്രാരാബ്ധക്കാരനും ഒക്കെയുണ്ട്. അവര്‍ക്കുള്ളതാണ് ക്ഷേത്രം. ഇവിടെ മത്തായിക്കും ജോസഫിനും ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്, ഇബ്രാഹിംകുട്ടിക്കും ബഷീറിനും അവരുടെ മോസ്ക് ഭരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്, ഇവിടുത്തെ മാധവനും ഗോപാലനും അവരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മറ്റ് ക്ഷേത്രങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ്. തിരുവിതാംകൂര്‍ രാജഭരണം നടക്കുന്ന കാലയളവില്‍, രാജാവിന്റെ ദൈനംദിന ഭരണം നടക്കുന്ന കൂട്ടത്തില്‍, ഒരു കുടുംബ പരദേവത എന്നുള്ള നിലയ്ക്കും നാട്ടിലെ മുഴുവന്‍ ജനങ്ങളുടെ ഒരു ഗ്രാമദേവത എന്നുള്ള നിലയ്ക്കും, അവിടെ ശ്രീപദ്മനാഭസ്വാമിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്തുപോന്നു. അതുകൊണ്ടുതന്നെ അവിടുത്തെ മിക്ക ചടങ്ങുകള്‍ക്കും രാജാവിന്റെകൂടി സാന്നിധ്യം ആവശ്യമാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിരുവാഭരണങ്ങള്‍ ഒക്കെ അവിടെയുണ്ട്. അവിടെ നിലവറകളിലായി അതെല്ലാം സൂക്ഷിച്ചിരിക്കുകയാണ്. ഒരു കേടും സംഭവിക്കാതെ നാളിതുവരെ. രാജകുടുംബമാണ് അത് പരിരക്ഷിച്ചിട്ടുള്ളത്. അവിടുത്തെ കെടുകാര്യസ്ഥതയെ, അഴിമതിയെക്കുറിച്ചാണ് ഇപ്പോള്‍ ആരോപണം വന്നിരിക്കുന്നത്. സുപ്രീംകോടതിയുടെ അമിക്കസ്ക്യൂറി, തന്റെ 550 ഒാളം പേജ് വരുന്ന റിപ്പോര്‍ട്ടില്‍ അതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അത് വളരെ ഗൗരവം ഉള്ളതാണ്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. പക്ഷെ ഇതിന്റെ പേരുപറഞ്ഞ് ക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അപലപനീയമാണ്. കോടതിക്ക് ആരെല്ലാം ഭരിക്കണമെന്ന ലിസ്റ്റ് കൊടുക്കുന്നത് സര്‍ക്കാരാണ്! ഒരു മതേതര സര്‍ക്കാരിന് ക്ഷേത്രഭരണം നടത്താന്‍ എന്ത് അധികാരം? ഇവിടെ പള്ളികള്‍ ഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലല്ലോ? അവിടെയൊരു പ്രശ്നമുണ്ടാവുമ്പോള്‍ എന്താണ് ഏറ്റെടുക്കാത്തത്? അവിടുത്തെ കേസില്‍ കക്ഷിചേര്‍ന്ന് ഭരിക്കേണ്ട ആളുകളുടെ ലിസ്റ്റ് നല്കാത്തതെന്തേ? പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിന്റെ ഭരണത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ 60 ഓളം വര്‍ഷക്കാലമായി തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നു, നാളിതുവരെ നിങ്ങള്‍ ഭരിച്ച ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളുടെ കണക്കെവിടെ? കഴിഞ്ഞ 17 വര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെയെല്ലാം ഓഡിറ്റ് നടന്നിട്ട്. ഇവരാണ് പറയുന്നത്, പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുഴുവന്‍ കുഴപ്പമാണ്. ഞങ്ങള്‍ അവിടെ വന്ന് ഭരിച്ചാല്‍ അതൊക്കെ നേരെയാക്കിക്കളയാമെന്ന്!
രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാര്ക്ക് അധികാരത്തിലിരുന്ന് ഈ ക്ഷേത്രത്തിന്റെ വരുമാനമൊക്കെ കൊള്ളയടിക്കാന്‍ സാധിക്കുമെന്ന് പണ്ടത്തെപ്പോലെ ഇക്കാലത്ത് കരുതിയാല്‍ അത് നടപ്പില്ല. ഈ നാട്ടിലെ ഹിന്ദുക്കളും അല്പം വിവരം ഉള്ളവരാണ്. എല്ലാക്കാലവും അവര്‍ തമ്മിലടിച്ച്, പല പല തട്ടുകളിലായി നടന്നുകൊള്ളുമെന്നും ഞങ്ങള്‍ക്ക് ഈ ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാമെന്നും കരുതുന്നുണ്ടെങ്കില്‍ അത് പഴയ ഫ്യൂഡലിസ്റ്റ് മനോഭാവമാണ്, ഫാസിസ്റ്റ് മനോഭാവമാണ്. കാണിക്കവഞ്ചിയില്‍ പണമിടാനറിയാവുന്ന ഭക്തന് ഭരിയ്ക്കാനും അറിയാം. 15000 ക്ഷേത്രങ്ങളുള്ള കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് 1200 ക്ഷേത്രങ്ങളേ ഉള്ളൂ. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ മുഴുവന്‍ ഭരിയ്ക്കുന്നത് ഈ നാട്ടിലെ ഹിന്ദുക്കളാണ്. അവര്‍ക്ക് ഭരിക്കാനറിയാം. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തജന പ്രതിനിധികള്‍ വന്ന് ഭരിച്ചാല്‍ ആകാശമിടിഞ്ഞു വീഴുമെന്ന് സര്‍ക്കാര്‍ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. എന്തായാലും ക്ഷേത്രം ഭരിക്കേണ്ടത് സര്‍ക്കാരല്ല. ആ ദിശയില്‍ ഒരു പടി മുന്നോട്ടുവരാന്‍ സുപ്രീംകോടതി വിധിക്ക് കഴിഞ്ഞു. തമ്പിയും നമ്പിയും ജില്ലാ ജഡ്ജിയും എല്ലാമടങ്ങുന്ന താല്‍ക്കാലിക ഭരണസമിതി നല്ലതുതന്നെ. കാരണം മേറ്റ്ല്ലാംപോലെ സര്‍ക്കാരിന് വിട്ടുകൊടുത്തില്ലല്ലോ. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.
എന്നാല്‍ അതില്‍ ചില പാകപ്പിഴയുണ്ട്: രാജഭരണ കുടുംബാംഗങ്ങളെകൂടി ഉള്‍പ്പെടുത്തേണ്ടതാണ്. ദീര്‍ഘകാലമായി അവരിത് ഭരിച്ചവരാണ്. ഊരാളന്മാരെന്ന സ്ഥാനം അവര്‍ക്ക് കൊടുക്കേണ്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമൂതിരിക്ക് അത് കൊടുത്തിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ സര്‍ക്കാരാണ് അത് ഏറ്റെടുത്തത്. അന്നത്തെ സാമൂതിരി രാജാവിന് അവിടെനിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു. പക്ഷെ ഭരണസമിതി ഉണ്ടാക്കിയപ്പോള്‍ അതിനകത്ത് സാമൂതിരി രാജാവിനും മല്ലിശ്ശേരി ഇല്ലത്തെ തന്ത്രിക്കും ഒരു സ്ഥാനം കൊടുത്തു. അവര്‍ സ്ഥിരം പ്രതിനിധികളാണ്. അതുപോലെ ഒരു പരിഗണന പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ഹിന്ദുസംഘടനകള്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം ഭക്തജനങ്ങളുടെ പ്രതിനിധികളും ഉണ്ടാകണം. ഇത് രണ്ടുംകൂടി അതില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ലക്ഷണയുക്തമായ ഭരണസമിതിയായിരിക്കും. അത് ഭാരതത്തിനുതന്നെ മാതൃകയായിരിക്കും.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: