സുശക്തമായ രാഷ്ട്രനിര്‍മിതിക്ക് ശക്തനായ ഭരണാധികാരി അത്യന്താപേക്ഷിതമാണ്. അഴിമതിയെക്കുറിച്ചുള്ള കഥകള്‍ വിദേശരാജ്യങ്ങളില്‍ ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തി. ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ രാജ്യം തലകുനിച്ച് നില്‍ക്കുകയാണ്. 200 വര്‍ഷം ബ്രിട്ടീഷുകാര്‍ അടക്കി ഭരിച്ച് ഭാരതത്തെ കൊള്ളയടിച്ച് കൊണ്ടുപോയത് ഒരുലക്ഷം കോടി രൂപയാണ് എന്ന് ചരിത്രം വ്യക്തമാക്കുന്നു. കേവലം അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതി അക്കത്തില്‍ എഴുതുവാന്‍ കഴിയാത്തതും ഇനി എഴുതിയാലും വായിച്ചെടുക്കുവാന്‍ പോലും പറ്റാത്ത കോടികളുടെ കണക്കാണ്. പാതാളവും ഭൂമിയും ആകാശവും കൊള്ളയടിച്ച മറ്റൊരു സര്‍ക്കാരും ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ പോലും ഉണ്ടായിട്ടില്ല. ലോകത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയല്ലാത്ത അഴിമതിയുടെ കഥകളാണ് ദിവസേന പുറത്തുവരുന്നത്. കല്‍ക്കരി കുംഭകോണവും കോമണ്‍വെല്‍ത്ത് അഴിമതിയും ടുജി സ്പെക്ട്രവും ഇടപാടുകളും രാജ്യത്തെ ഞെട്ടിച്ച അഴിമതി ഇടപാടുകളിലെ ചിലതു മാത്രമാണ്. രാജീവ് ഗാന്ധി നടത്തിയ ബോഫോഴ്സ്, ഫെയര്‍ഫാക്സ് അഴിമതിയെ തട്ടിച്ചു നോക്കുമ്പോള്‍ അനേകായിരം ഇരട്ടി അഴിമതികളാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
രാജ്യത്ത് അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിച്ച് കടത്തിയ 40 ലക്ഷംകോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്ക് മുതലായ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ വിവരം. ഈ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല് ഭാരതത്തിലെ ആറ് ലക്ഷം ഗ്രാമങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, വൈദ്യസഹായം, സ്കൂളുകള്‍, റോഡുകള്‍ മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. അതിന് ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരാണ് രാജ്യം ഭരിക്കേണ്ടത്. കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യരംഗത്തെ നാണയപ്പെരുപ്പത്തിന് മുമ്പില്‍ യുപിഎ സര്‍ക്കാരിന്റെ വര്‍ധിച്ചുവരുന്ന അസംബന്ധങ്ങളുടേയും നിസ്സഹായതയുടേയും പ്രകടനങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തെ അലങ്കോലപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഇന്ന് പൊതുജന പരിഹാസമാണ്. രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരയ ജനങ്ങളെ പിഴിഞ്ഞ് ഭരണക്കാരും അവരുടെ സ്വന്തക്കാരും ധനം വാരിക്കൂട്ടുമ്പോള്‍ യുപിഎ എന്ന ഭരണ വര്‍ഗ്ഗം രാജ്യത്തെ വഞ്ചിക്കുകയാണ്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനലക്ഷ്യം ഭരണാധികാരം കയ്യാളല്‍ തന്നെയാണ്. അധികാരത്തില്‍ വന്നാല്‍ സാധുജനസംരക്ഷണം, ദുഷ്ടശിക്ഷണം, ബഹുജനപോഷണം, വിദ്യാഭ്യാസം, വൃദ്ധസംരക്ഷണം മുതലായ ഭരണാധികാരിയുടെ കടമയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം ഇവ പ്രദാനം ചെയ്യല്‍ ഭരണാധികാരിയുടെ കര്‍ത്തവ്യമാണ്.
ഒരു ദശാബ്ദക്കാലത്തിലധികമായി ഇത്രമാത്രം പഴിചാരപ്പെടുകയും വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രവര്ത്തകന് ഇന്ത്യയിലില്ല. ഗോധ്രാനന്തര കലാപത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സുനാമിയില്‍ അദ്ദേഹം ശത്രുക്കളുടെ ഏകലക്ഷ്യമായി. ഏതൊരു രാഷ്ട്രീയ നേതാവിനേയും എന്നെന്നേക്കുമായി രാഷ്ട്രീയ വിസ്മൃതിയിലേക്ക് എടുത്തെറിയുവാന്‍ തക്കവണ്ണം പ്രസക്തമായിരുന്നു മോദിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍. മോദിയുടെ രക്തത്തിനുവേണ്ടി ദശാബ്ദത്തിലധികം ദാഹിച്ചു നടന്നവര്‍ 2001 ലെ വര്‍ഗീയകലാപത്തിന്റെ പാപഭാരം മുഴുവന്‍ ഒറ്റയ്ക്ക് മോദിയെന്ന ഒരേയൊരു വ്യക്തിയുടെ തലയില്‍ കയറ്റിവച്ചു. കലാപത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്നോ, അതിന് കാരണക്കാരായവരെയോ മനഃപൂര്‍വം ദുഷ്ടശക്തികള്‍ മറന്നു. ഗുജറാത്ത് കലാപത്തെ കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാക്കി മാറ്റുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. 2002 ലെ കലാപാനന്തര തെരഞ്ഞെടുപ്പില്‍ മോദി നയിച്ച ബിജെപി അധികാരത്തില്‍ വന്നത് കപട മതേതരവാദികളെ ഞെട്ടിച്ചു. പിന്നീട് മോദിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയായിരുന്നു. ആദ്യം ആരോപിച്ചത് ഗുജറാത്ത് പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. പിന്നീട് കുതിരകയറിയത് ഗുജറാത്ത് ജുഡീഷ്യറിയെ പറ്റിയാണ്. ഗുജറാത്തിന് പുറത്ത് കേസുകളിലെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടവര്‍ തുടര്‍ന്ന് സുപ്രീംകോതിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്ന് മുറവിളികൂട്ടുകയും ആയതിനെ നിയമിക്കുകയും ചെയ്തു. ഈ കോലാഹലങ്ങളെല്ലാം നടക്കുമ്പോള്‍ മോദി നിശബ്ദനായി സംസ്ഥാനത്തിന്റെ വികസനത്തില്‍ ശ്രദ്ധാലുവായിരുന്നു. തൊഴിലില്ലായ്മ ഇല്ലാതാക്കി, കാര്‍ഷിക വളര്‍ച്ച സംസ്ഥാനത്ത് പത്ത് ശതമാനം ആയി.
ആരോപണങ്ങളെ അദ്ദേഹം ക്ഷമയോടെ നേരിട്ടു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്ത് ജനത അദ്ദേഹത്തിന് അംഗീകാരം നല്കി. ഗുജറാത്ത് സംസ്ഥാനം വികസനത്തില്‍നിന്ന് വികസനത്തിലേക്ക് കുതിച്ചുയര്‍ന്നു. ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഗുജറാത്തിന് കഴിഞ്ഞു. നിരവധി അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്തി. ഗുജറാത്തി ജനതക്ക് അറിയാമായിരുന്നു മോദി നിരപരാധിയാണെന്ന്. ഗുജറാത്തി ജനതയുടെ മനോവികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഗുല്‍ബര്‍ഗ കേസില്‍ സുപ്രീംകോടതി വിധി. സുപ്രീംകോടതി അസന്നിഗ്ദ്ധമായി മോദിയെ കുറ്റവിമുക്തനാക്കി. അഗ്നിപരീക്ഷയില്‍നിന്നും പൂര്‍വാധികം ശക്തനായി മോദി ഉയര്‍ന്നുവന്നു. മോദിയുടെ ഭരണനിപുണതയും ദൃഢതയും തിരിച്ചറിഞ്ഞ ഭാരത ജനത അദ്ദേഹത്തെ രണ്ടാമത്തെ ഉരുക്കുമനുഷ്യനെന്ന് വിളിച്ചു.
യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. എന്തിനും ഏതിനും പ്രധാന തടസ്സമായ ചുവപ്പ് നാട അഴിച്ചു കളഞ്ഞതും അഴിമതിയെ നിയന്ത്രിച്ചും സാമ്പത്തിക പ്രക്രിയകളെ സുഗമമാക്കി ഗുജറാത്ത് സംസ്ഥാനത്തെ ദേശീയ സാമ്പത്തിക വളര്‍ച്ചയുടെ പതാകവാഹകനാക്കി എന്ന് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് പറയുന്നു. 2002 ന് ശേഷം ഗുജറാത്ത് സംസ്ഥാനത്ത് ഒറ്റ വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടായിട്ടില്ല എന്നും വിദ്വംശക ശക്തികളെ നിയന്ത്രിക്കുവാനും തളക്കുവാനും മോദിക്ക് കഴിഞ്ഞത് നേട്ടമായി എന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിബദ്ധനും ശാന്തിപ്രിയനും സാമൂഹിക സമരതയുടെ വികാരവുമാണ് മോദി. ധീരവും ദൃഢവുമായ തീരുമാനങ്ങള്‍ എടുക്കുവാനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങളില്‍ വ്യാപൃതനായി ജനങ്ങള്‍ക്ക് വേണ്ടി മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുന്ന ശക്തനായ ജനനായകന് മോദിക്ക് എന്റെ വോട്ട് എന്ന വികാരമാണ് ഭാരതമൊട്ടാകെ അലയടിക്കുന്നത്.
അഡ്വ. സജികുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: