എന്തുകൊണ്ട് മാനേജ്മെന്റ്ഇങ്ങനെ? മാനേജ്മെന്റിന് വ്യക്തമായ ലക്ഷ്യമുണ്ട്. മടിയില്‍ കനമുളളവന് പേടിക്കണം. മടിയിലിരിക്കുന്നത് നേരായ വഴി നേടിയതല്ലെങ്കില്‍ പ്രത്യേകിച്ചും. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്നുറപ്പായി. അത് ബോധ്യപ്പെട്ടപ്പോള്‍ കൈക്കൊള്ളുന്ന ചില മുന്കരുതലുകളാണിതൊക്കെ. ഏറ്റവും എതിര്‍ത്തവരെ ലക്ഷ്യമിട്ട് പ്രതികാരം വീട്ടുന്നുവെന്ന രക്തസാക്ഷി പരിവേഷം ഉണ്ടാക്കിയെടുക്കല്‍ തരംതാണ ഒരു തന്ത്രമാണ്. അത് രാഷ്ട്രീയത്തിലായാലും ബിസിനസിലായാലും ചില കുബുദ്ധികള്‍ നടത്തുന്ന അടവുനിലപാടാണ്. വന്‍ വ്യവസായ ലോകമുളളവര്ക്ക് അത്തരം ചില തന്ത്രങ്ങള്‍ പറയേണ്ടിവരും. അതിന് അവര്‍ സമാന മനസ്കരെ കൂട്ടുപിടിക്കുകയും ചെയ്യും. ഓര്‍മയില്ലെ, ബിജെപി കേന്ദ്രം ഭരിക്കുന്ന കാലത്ത് രാജ്യത്തെവിടെയും ക്രിസ്ത്യന്‍ പാതിരിമാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നെന്ന വാര്‍ത്തകള്‍ കാട്ടുതീ പോലെ വ്യാപിച്ചത്. സ്കൂട്ടര്‍ മുട്ടി കന്യാസ്ത്രീയ്ക്കു പരിക്കേറ്റ സംഭവവും സംഘപരിവാറുകാര്‍ ബലാല്ക്കാരം ചെയ്തതാണെന്ന് എഴുതിയവരില്‍ മനോരമയും മുന്നിലുണ്ടായിരുന്നു. ആ ശക്തികള്‍ ഇനിയും ഒന്നിക്കും. അതില്‍ കൂടുതല്‍ ദുഷ്ടശക്തികള്‍ കൂട്ടുചേരുകയും ചെയ്യും. അത്തരത്തില്‍ വിവിധമാര്ഗത്തില് ലക്ഷ്യം നേടാന്‍ പരിശ്രമിക്കും.
എന്തുകൊണ്ട് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. പ്രധാന ബിസിനസ് ഇടപാടുകള്‍ തന്നെ കാരണം. അതിനപ്പുറം ദേശീയവും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയുണ്ട്. മോദിയെ മാനേജ്മെന്റിനറിയാം; തുനിഞ്ഞിറങ്ങിയാല്‍ ആള് ലക്ഷ്യം കണ്ടേ അടങ്ങൂ എന്ന്. മോദി തീരുമാനിച്ചാല്‍ സ്വിസ് ബാങ്കിലുള്‍പ്പെടെ വിദേശരാജ്യങ്ങളിലെ പലരുടേയും നിക്ഷേപം കണ്ടെത്താനും തിരിച്ചുപിടിക്കാനും കഴിയുമെന്ന് അവര്‍ക്കറിയാം. ദേശദ്രോഹ പ്രവര്‍ത്തനത്തില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളിയായിട്ടുള്ളവരെ പുറത്തുകൊണ്ടുവരുവാന് മോദിക്ക് കഴിയുമെന്നും അങ്ങനെ ചെയ്യുമെന്നും അവര്‍ക്കറിയാം. മത (പ്രചാര-പരിവര്‍ത്തന) പ്രവര്‍ത്തനങ്ങളും അതിനുള്ള വിദേശ ഫണ്ടിംഗുകളും സംബന്ധിച്ച കണ്ടെത്തലുകള്‍ അടിവേരുകള്‍ തേടിയെത്തുമെന്ന് അവര്‍ക്കുറപ്പുണ്ട്.
ചാരം മൂടിക്കിടക്കുന്ന രണ്ടു ചാരവൃത്തിക്കഥകളുടെ യാഥാര്‍ത്ഥ്യം കണ്ടെത്തപ്പെടുമെന്ന് അവര്‍ക്ക് ഭയമുണ്ട്. ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പുനരന്വേഷണം മോദിയുടെ ഭരണത്തില്‍ ഉറപ്പാണ്. കാരണം മോദിക്കു വാരിക്കുഴി കുഴിക്കാന്‍ വ്യാജ ഇടപാടുകള്‍ ഉണ്ടാക്കിയ ആര്.ബി. ശ്രീകുമാറിന്റെ പ്രവൃത്തികളില്‍ ചാരക്കേസിന്റെ ചില ഇടപാടുകളും ഉണ്ടല്ലോ. ആ കേസില്‍ കള്ളക്കളികളില്‍ കൂട്ടുപ്രതികളായവര്ക്കും പേടിക്കേണ്ടതുണ്ട്. പാക്കിസ്ഥാന് ചാരവനിതയുമായി മകന് പ്രണയിച്ചതും വിവാഹം കഴിച്ചതും അതു സംബന്ധിച്ച പ്രശ്നപരിഹാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ, പ്രത്യേകിച്ച് പിഎംഒയെയും വിദേശകാര്യമന്ത്രാലയത്തേയും പത്രത്തിലെ മുതിര്‍ന്നവര്‍ ദുര്‍വിനിയോഗം ചെയ്തതും ഒരു അന്വേഷണത്തിന് വിധേയമായേക്കുമെന്ന ഭയമുണ്ട്.
ഇതിനെല്ലാം പുറമേയാണ് ടയര്‍-റബര്‍ വ്യവസായരംഗത്തെ ഭാവി പ്രശ്നങ്ങള്‍. ഭൂതകാലത്തെ വാണിജ്യ-വ്യാപാര ഇടപാടുകളുടെ ഫയലുകള്‍ പരിശോധിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് ഭരിക്കാന്‍ പത്രം ജീവന്മരണ പോരാട്ടം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ പുറത്തുവരും. അതിനാല്‍ മുന്‍കൂട്ടി, കുഴപ്പക്കാരുടെ പട്ടികയില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് മാലോകരെ അറിയിക്കാനുള്ള പദ്ധതിയാണിപ്പോഴത്തേത്. ‘ഇപ്പോള്‍’ പരസ്യമായി എതിര്‍ക്കുക, ‘അപ്പോള്‍’ കുഴപ്പത്തിലായാല്‍, പറയാന്‍ ഒരു കാരണമാകും.
മോദി അധികാരത്തിലെത്തിക്കഴിഞ്ഞാല്‍, പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞ പത്രം, വളരെ ആസൂത്രിതമായി മോദിക്കെതിരേ വാക്കുകൊണ്ട് ആക്രമണങ്ങള്‍ നടത്തും. അവരുടെ ലക്ഷ്യം നേടാന്‍ ഏത് ചെകുത്താന്റേയും കൂട്ടുംതേടും. കന്യാസ്ത്രീകളെ ‘സ്കൂട്ടര്‍ തട്ടിക്കും.’ ‘ഇല്ലാത്ത’ വര്‍ഗീയകലഹങ്ങള്‍ ഉണ്ടാക്കിയെടുക്കും.
എങ്കിലും അവര്‍ക്ക് സമാധാനിക്കാം, പത്രകുടുംബം മലപ്പുറത്ത് ക്ഷേത്ര ഭൂമി കയ്യേറിയത്, സംബന്ധിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരില്ല. കേരളത്തിലാണെങ്കിലോ ഏതു മുന്നണിവന്നാലും നിലവില്‍ പേടിക്കേണ്ടതില്ലല്ലോ.
സുദര്ശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: