ഒരു പതിറ്റാണ്ടുകാലത്തെ അങ്ങേയറ്റം വിശ്വാസ്യത നശിച്ച യുപിഎ ഭരണകൂടത്തിന്റെ അവഗണന നിമിത്തം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കുത്തനെ ഇടിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും താല്‍ക്കാലികമായി സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ മാറ്റിവച്ചിരിക്കുകയാണ്. കടുത്ത പ്രചാരണ പരിപാടികളുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും ഒത്ത നടുവിലാണ് നാം. വേനലും കനക്കുകയാണ്.
സമഗ്രമായ ഒരു ഭരണമാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതു കാണാന്‍ അവര്‍ ദിവസങ്ങളെണ്ണി കഴിയുകയാണ്. വോട്ടുകളെണ്ണാന്‍ ഇനി 24 ദിവസമാണ് അവശേഷിക്കുന്നത്. ഫലം എന്താണെന്ന്അറിയാവുന്ന കോണ്‍ഗ്രസ് ഇപ്പോള്‍തന്നെ ഒറ്റപ്പെട്ടിരിക്കുന്നു. പരാജയം സമ്മതിച്ചതുപോലെയാണ് ആ പാര്‍ട്ടി പെരുമാറുന്നത്. ബിജെപിയെക്കുറിച്ചും എന്ഡിഎയെക്കുറിച്ചും വോട്ടര്‍മാരില്‍ മുന്‍വിധിയുണ്ടാക്കാന്‍ അങ്ങേയറ്റം നിഷേധാത്മകമായി പ്രചാരണം നടത്തുന്നതിനിടെയാണിത്. ബിജെപിയും ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ച് സോണിയാഗാന്ധിക്കെതിരെയും അവരുടെ കള്ളപ്പണത്തെക്കുറിച്ചും ചൂഷകനായ മരുമകന് റോബര്‍ട്ട് വാദ്രയെക്കുറിച്ചും. അധികാരത്തിലേറാന്‍ പോകുന്ന ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്-യുപിഎ മന്ത്രിമാര്‍.
വികസനമാണ് മുഖ്യതെരഞ്ഞെടുപ്പ് വിഷയമെന്നും അതിനാണ് മുന്‍ഗണനയെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉജ്ജ്വല പ്രാസംഗികനായ മോദി പത്ര-ദൃശ്യമാധ്യമങ്ങളില്‍ അടുത്തിടെ നിരവധി അഭിമുഖങ്ങള്‍ നല്കുകയുണ്ടായി. എല്ലാ ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കുന്നുണ്ട്. പ്രചാരണരംഗത്ത് ബാലിശമായി പെരുമാറുന്ന രാഹുല്‍ഗാന്ധിയും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാനുള്ള ശേഷി രാഹുലിനില്ല എന്നതാണ് സത്യം.
വാണിജ്യ-വ്യവസായ രംഗത്തെ തകര്‍ക്കുകയും പലിശനിരക്ക് ഉയര്‍ത്തുകയും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അനുവദിക്കുകയും സംസ്ഥാനങ്ങളോട് ചിറ്റമ്മനയം പുലര്‍ത്തുകയും പ്രതിരോധസാമഗ്രികള്‍ വാങ്ങുന്നതില്‍പ്പോലും പൊറുക്കാനാവാത്തവിധം അഴിമതി നടത്തുകയും ഭക്ഷ്യവില ഉയര്‍ത്തുകയും അടിസ്ഥാന വികസനമേഖലയെ അവഗണിക്കുകയും വൈദ്യുതിക്ഷാമം, ജലദൗര്‍ലഭ്യം തുടങ്ങിയവയ്ക്ക് വഴിവെയ്ക്കുകയും ചെയ്ത, ക്രമസമാധാനം തകര്‍ക്കുകയും നയതന്ത്രരംഗത്ത് പരിഹാസ്യപാത്രമാവുകയും രഹസ്യാന്വേഷണ ഏജന്‍സികളുടെ ആത്മവിശ്വാസം തകര്‍ക്കുകയും ഭീകരാക്രമണങ്ങളും അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം ക്ഷണിച്ചുവരുത്തുകയും ചെയ്ത നാണംകെട്ട കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും എന്നിട്ടും ബിജെപിയെ അകാരണമായി ആക്രമിക്കുക മാത്രമാണ് ചെയ്യുന്നത്.കീഴില്‍ ചെറുകിട വ്യവസായമേഖല കൈവരിച്ച 80 ശതമാനം വളര്ച്ചാനിരക്കിെന കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു. കാര്‍ഷികമേഖലയിലും മോദി കൈവരിച്ച നിര്‍ണായക വികസനവും കോണ്‍ഗ്രസ് വിസ്മരിക്കുന്നു. കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ വിദര്‍ഭയിലും മറ്റും ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണിത്. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ലാഭവിഹിതത്തിന്റെ അമ്പത് ശതമാനം കര്‍ഷകര്‍ക്ക് തിരിച്ചുകിട്ടണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിക്കുകയാണ്. യുപിഎ ഭരണത്തിന്‍കീഴില്‍ കാര്‍ഷികവളര്‍ച്ച മൂന്ന് ശതമാനം മാത്രമായിരുന്നപ്പോഴും ഗുജറാത്തില്‍ അത് പത്ത് ശതമാനമാണ്. ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇതാണ് അവസ്ഥ. എന്നിട്ടും ഗുജറാത്തിനെയും മോദിയെയും വിമര്‍ശിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ആത്മസംതൃപ്തി കണ്ടെത്തുകയാണ്. ഗുജറാത്ത് വികസനമാതൃകയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തെ വികസനവുമായി ഇതിനെ താരതമ്യം ചെയ്യുന്നതില്‍ വിമുഖരാണ്. കാപട്യം പുറത്താകുമെന്ന ഭയമാണ് ഇതിന് കാരണം.
കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലയിലും ഒരുപോലെ പരാജയപ്പെട്ടിട്ടും യാതൊരു ഖേദമോ പശ്ചാത്താപമോ കോണ്‍ഗ്രസിനില്ല. പകരം ഇന്ത്യയിലെ വ്യവസായികള്‍ നരേന്ദ്രമോദിയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ നിരുത്തരവാദിത്വത്തോടെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദി അധികം വൈകാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാനാണ് വ്യവസായ-വാണിജ്യ രംഗത്തുള്ളവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. തൊഴിലവസരങ്ങളിലൂടെയും മറ്റും രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് മോദി ആത്മവിശവാസം പകര്‍ന്നു നല്കുന്നു. കോണ്‍ഗ്രസ് ഇതിനോട് അസൂയ പുലര്‍ത്തുകയാണ്. മോദിതരംഗം രാഷ്ട്രീയ എതിരാളികളെ സ്വന്തം തട്ടകങ്ങളില്‍നിന്ന് പലായനം ചെയ്യിക്കുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് വേവലാതി പൂണ്ടിട്ട് യാതൊരു പ്രയോജനവുമില്ല. ഗ്രാമങ്ങളെയും നഗരങ്ങളെയും ഭിന്നിപ്പിച്ച്, അര്‍ധസത്യങ്ങളും അസത്യങ്ങളും അസംബന്ധങ്ങളും പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യമെമ്പാടും ഉയര്‍ന്നുകേള്‍ക്കുന്ന നമോ മുദ്രാവാക്യം കോണ്‍ഗ്രസിന്റെ മാത്രം ബധിര കര്‍ണങ്ങളില്‍ പതിക്കുന്നില്ല. പത്ത് വര്‍ഷക്കാലം കേന്ദ്രഭരണത്തിലുണ്ടായിട്ടും തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ അവര്‍ക്ക് മുന്നില്‍ ഒരു കോമാളിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ഗാന്ധിക്കോ അമ്മയയായ സോണിയാഗാന്ധിക്കോ മറ്റ് കോണ്‍ഗ്രസ് നേതാക്കള്ഗക്കാ കഴിയുന്നില്ല. ജനവികാരം കൂടുതല്‍ എതിരാവുമെന്ന് കണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും പി. ചിദംബരത്തെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ തയ്യാറാവുന്നില്ല.
ഉത്തര്‍പ്രദേശില്‍ 23 ശതമാനം മുസ്ലിങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ കുതന്ത്രങ്ങളെയും മറികടന്ന് ഇവരില്‍ നല്ലൊരു പങ്കും ഇക്കുറി മോദിക്ക് വോട്ട് നല്‍കാനിരിക്കുകയാണ്. കാലഹരണപ്പെട്ട ഗുജറാത്ത് കലാപം ഉയര്‍ത്തിക്കാട്ടി മുസ്ലീങ്ങളെ മോദിക്കെതിരെ തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ്. രാജ്യത്തെ പരമോന്നത നീതിപീഠംതന്നെ രണ്ടുതവണ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് മറ്റുള്ളവരെപ്പോലെ മുസ്ലീങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പകരം ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന മോദി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിലാണ് മുസ്ലീങ്ങള്‍ക്ക് വിശ്വാസം.
ഗുജറാത്തില്‍ വിജയംകണ്ട വികസനമാതൃകയാണ് മറ്റിടങ്ങളില്‍ മോദി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ അതിന് വിശ്വാസ്യതയുണ്ട്. ഒരു പതിറ്റാണ്ടുകാലത്തെ ഗുജറാത്ത് അനുഭവം മുന്നില്‍നിര്‍ത്തി മോദി സംസാരിക്കുമ്പോള്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗങ്ങള്‍ അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കുകയാണ് രാഹുലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. മുസ്ലീങ്ങളെപ്പോലെ മറ്റ് പിന്നോക്ക വിഭാഗസമുദായങ്ങളും വഞ്ചന തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുന്നു. മോദിയിലാണ് അവര്‍ തങ്ങളുടെ ആദര്‍ശഭരണാധികാരിയെ കാണുന്നത്. കോണ്‍ഗ്രസിനെ ഇക്കുറി പാടെ കയ്യൊഴിഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിയെയും മോദിയെയുമാണ് പിന്‍പറ്റുന്നത്. ചുരുക്കത്തില്‍ കോണ്‍ഗ്രസ് അതിന്റെ ശവക്കുഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
സിദ്ധാര്ത്ഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: