സര്‍വ്വമത സാരവും ഏകമെന്ന തത്ത്വം ഉള്‍ക്കൊണ്ട് നിലക്കൊണ്ട ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതി സ്വാമി ഗംഗാധരാനന്ദ യോഗിയുടെ സമാധി കേരളീയരെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണ്. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്ന സ്വാമിജി ഞായറാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സമാധി പ്രാപിച്ചത്. നവോത്ഥാന ഗുരുവും ശ്രീനാരായണഗുരുദേവന്റെ സമകാലികനുമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി സ്ഥാപിച്ച സിദ്ധാശ്രമത്തിന്റെ നാലാമത്തെ അധ്യക്ഷനായിരുന്നു അദ്ദേഹം. സ്വാമി നിര്‍മ്മലാനന്ദയോഗിയുടെ സമാധിക്കുശേഷമാണ് അദ്ദേഹം ആശ്രമത്തിന്റെ ചുമതലയേല്‍ക്കുന്നത്. 2007 സെപ്റ്റംബര്‍ 17നാണ് ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതിയായി സ്ഥാനമേറ്റത്.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, ഹിന്ദി, ഗുജറാത്തി, മറാഠി, പാലി എന്നീ ഭാഷകളില്‍ അവഗാഹം നേടിയിരുന്നു. ആനന്ദമഹാസഭ പ്രസിഡന്റ്,ബിഎസ്എസ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്,ആനന്ദമതാചാര്യന്,ബഹുഭാഷാപണ്ഡിതന്‍,ഏകാക്ഷരി മാസിക പ്രസാധകന്,കൊല്ലങ്കോട് ബിഎസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, യോഗിനിമാതാ ഹൈസ്കൂള്‍,വാനൂര്‍ എഎല്‍പി സ്കൂള്‍, ആലത്തൂര്‍ ബിഎസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ മാനേജരായിരുന്നു.
1934 മെയ് 19ന് പത്തനംതിട്ട മുല്ലപ്പള്ളി കോലത്ത് ഇടവശ്ശേരി കുട്ടിയമ്മയുടെയും പെരുമന ആര്.പരമേശ്വരന് പിള്ളയുടെയും രണ്ടാമത്തെ മകനായി ജനനം. കീഴ്വായൂര്‍ ഗവ. എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തിരുവനന്തപുരം എംജി കോളജില്‍ നിന്നും ബിഎ ഇക്കണോമിക്സ് ബിരുദം നേടി. കാശി ബനാറസ് സര്‍വകലാശാലയില്‍ നിന്നും എംഎയ്ക്ക് പകരമായി സോഷ്യോളജി ബിരുദം നേടി. നാലാമത്തെ മഠാധിപതിയായിരുന്നു സ്വാമി ഗംഗാധരാനന്ദയോഗി.
രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുമണ്ഡലങ്ങളില്‍ ആധ്യത്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടതാണ് ഇന്നത്തെ ധാര്‍മ്മിക തകര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി രാമതീര്‍ത്ഥയുടെ പുസ്തകം വായിച്ചതിനുശേഷമാണ് സന്യാസത്തിലേക്ക് തിരിയുന്നത്. ഉത്തരേന്ത്യയിലും ഹിമാലയ സാനുകളിലും അദ്ദേഹം സഞ്ചരിച്ച് ഋഷികേശിലെ കൈലാസാശ്രമത്തിലാണ് സന്യാസം സ്വീകരിച്ചത്. വേദോപനിഷത്തുകളിലും ശാസ്ത്രങ്ങളിലും അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നടരാജ ഗുരു, സ്വാമി നിത്യ ചൈതന്യരി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ബുദ്ധമത തത്ത്വങ്ങളെ പ്രതിപാതിക്കുന്ന ധര്‍മ്മപഥം എന്ന കൃതി അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ശിഷ്യരെ സംബന്ധിച്ചിടത്തോളം ഗംഗാധരാനന്ദയുടെ അകാല സമാധി വരുത്തിവെച്ച വിടവ് ഏറെയാണ്. താന്‍ ഏറ്റെടുത്ത ദൗത്യം നിറവേറ്റുന്നതിനായി ഉണ്ടായ പ്രതിബന്ധങ്ങളെ തട്ടിമാറ്റുന്നതില്‍ അദ്ദേഹം ഏറെ ശുഷ്കാന്തി പ്രകടിപ്പിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് മാസന്തോറും പെന്ഷന് നല്കുന്ന പദ്ധതി ഏര്‍പ്പെടുത്തിയത് ഇദ്ദേഹമാണ്. സിന്ദാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ പ്രകടമായിരുന്നു. പ്രായത്തെ അവഗണിച്ചുകൊണ്ട് ആശ്രമത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സ്വാമി ഗംഗാധരാനന്ദ വഹിച്ച പങ്ക് ഏറെയാണ്. വേദോപനിഷത്തുകളില്‍ പാണ്ഡിത്യം നേടിയ ഇദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആശ്രമത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ ഇദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: