പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കാന്‍ മനഃപൂര്‍വം വൈകിച്ചത് തെരഞ്ഞെടുപ്പിന് മുന്‍പ് ബാര്‍ലൈസന്‍സ് അനുവദിക്കുന്നതില്‍ വമ്പന്‍ കോഴയിടപാട് നടന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ്. സംസ്ഥാനത്ത് പുതിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എക്സൈസ് വകുപ്പിന്റെ നീക്കത്തിന് തടസ്സമാണ് റിപ്പോര്‍ട്ട്. ആറുമാസത്തിനുള്ളില്‍ ടു സ്റ്റാര്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ഉപാധിയോടെ ലൈസന്‍സ് പുതുക്കാനാണ് എക്സൈസ് ശുപാര്‍ശ. എന്നാല്‍ ത്രീ സ്റ്റാര്‍ പദവിയുള്ള ഫയലുകള്‍ക്കേ ബാര്‍ ലൈസന്‍സ് നല്‍കാവൂ എന്നാണ് കമ്മീഷന് ശുപാര്‍ശ. കേരളം ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണെന്നും വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ കൂട്ടുന്നതിനും റോഡപകട-മരണങ്ങള് വര്‍ധിക്കുന്നതിനും സ്ത്രീ ബാലികാ പീഡനത്തിന് കാരണമെന്നും നിഗമനമുണ്ട്. പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലാത്തത് അയല്‍ സംസ്ഥാനങ്ങളില്‍ മദ്യോല്‍പ്പാദനവും വില്‍പ്പനയും നിരോധിച്ചിട്ടില്ലാത്തതിനാലാണ്. പക്ഷേ കേരളത്തില്‍ മദ്യോപയോഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ബിവറേജസ് കോര്‍പ്പറേഷനാണ് ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗം.
കള്ളു മുതലാളിമാരും ബാര്‍ മുതലാളിമാരും രാഷ്ട്രീയക്കാരുമായുള്ള അവിഹിതബന്ധം സുവിദിതമാണ്. രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് ബിയര്‍, വൈന്‍, കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ധിപ്പിക്കാം എന്നാണ്. അനധികൃത സ്പിരിറ്റ് ലോബിയെ നിയന്ത്രിക്കണമെന്നും കള്ളുഷോപ്പുകള്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ടുവരെ മാത്രം പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ മദ്യ ഉപഭോഗം കൂട്ടിയത് അന്യസംസ്ഥാന തൊഴിലാളികളാണെന്നും മദ്യനയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം സാവധാനം മലയാളികളുടെ നാടല്ലാതായി, അന്യദേശ തൊഴിലാളികളുടെ നാടായി മാറുന്നതിന്റെ ഏറ്റവും വലിയ വിപത്താണ് വര്‍ധിത മദ്യോപയോഗം. ഇതോടൊപ്പം ഇവര്‍ മോഷണവും മയക്കുമരുന്നു വില്‍പ്പനയും നടത്തുന്നുണ്ട്. പണിയെടുക്കാന്‍ വരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തെ മയക്കുമരുന്നുപയോഗത്തിനടിമയാക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ രൂപപ്പെടുന്നത് നാടിനെയോ നാട്ടുകാരെയോ ഉദ്ധരിക്കാനല്ല മറിച്ച് അധികാരത്തില്‍ക്കൂടി അഴിമതി നടത്തി ധനസമ്പാദനത്തിനാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹ്യവിപത്തുകളോ വിദ്യാര്‍ത്ഥികള്‍പോലും മയക്കുമരുന്നിനടിമകളാകുന്നതോ കേരളം ഭൂമി-ക്വാറി മാഫിയകള്‍ കയ്യടക്കുന്നതോ ബന്ധപ്പെട്ട അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുമ്പോഴും വോട്ടര്‍മാര്‍ക്ക് അവര്‍ വാഗ്ദാനപ്പെരുമഴ നല്കുന്നതില് പിശുക്കു കാണിക്കുന്നില്ല.
കേരളത്തല്‍ ഇപ്പോള്‍ 17 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികളുണ്ട്. അവരില്‍ മദ്യോപഭോഗം കൂടുതലാണെന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. മലയാളികള്‍ മദ്യപാന ശീലക്കാരാണ്. തൊഴിലാളികള്‍ അന്യ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്കൊഴുകുന്നത് കൂടുതല്‍ കൂലി ലഭിക്കുന്നതുകൊണ്ടാണ്. കേരള തൊഴിലാളികള്‍ മടിയന്മാരും ചായയ്ക്കും ഊണിനും ബീഡി വലിക്കാനും സമയം കളയുമ്പോഴും നോക്കുകൂലി സഹിതം കൂടുതല്‍ കൂലി ആവശ്യപ്പടുന്നവരാണ്. പക്ഷേ ഇന്ന് മദ്യവില്‍പ്പനശാലകളില്‍നിന്നും ഏറ്റവും അധികം മദ്യം വാങ്ങുന്നതും ഇവരാണ്. ധാരാളം സര്‍ക്കാര്‍ നിയന്ത്രിത ഔട്ട്ലെറ്റുകള് ഉള്ളതിനാല്‍ ഇവര്‍ക്ക് വലിയ ക്യൂ പാലിക്കേണ്ടി വരുന്നില്ല. ഇനി കൂടുതല്‍ ഔട്ട്ലെറ്റുകള് അനുവദിക്കരുതെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. ഇനി മുതല്‍ മദ്യം ഉപയോഗിക്കുന്നതിന് പ്രായം തെളിയിക്കണമെന്നും കുറഞ്ഞ പ്രായം 21 വയസ്സായിരിക്കണമെന്നും പ്രായം തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ പരിശോധിക്കുക, ബില്ലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക, ഒപ്പോ വിരലടയാളമോ ആവശ്യപ്പെടുക മുതലായവയും ശുപാര്‍ശയിലുണ്ട്.
എക്സൈസ് വകുപ്പ് മന്ത്രി ഈ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വയ്ക്കുകയോ ചര്‍ച്ചചെയ്യാനവസരം ഒരുക്കുകയോ ചെയ്തില്ല എന്നു മാത്രമല്ല ടൂറിസത്തിന്റെ പേരില്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയതെന്നുമാണ് പറയുന്നത്. ഇപ്പോള്‍ ബാര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്ന 313 ബാറുകള്‍ ടൂറിസം ലിസ്റ്റില്‍ പെടാത്തവയാണെന്ന വസ്തുത തന്നെ അടിവരയിടുന്നത് മന്ത്രിയുടെ നിഗൂഢ താല്‍പ്പര്യങ്ങളാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് വേണ്ടപ്പെട്ട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മന്ത്രി ബദ്ധശ്രദ്ധനാണ്. റിപ്പോര്‍ട്ട് പൂഴ്ത്തിയത് ഹോട്ടലുകളില്‍ നിന്നും വന്‍കോഴ വാങ്ങുന്നതിനാണെന്നും ഈ ശുപാര്‍ശകള്‍ സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കുറ്റകരമായ അലംഭാവം തന്നെയാണ് കാണിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന് ചൂണ്ടിക്കാണിക്കുന്നു. ഈ അനാസ്ഥയ്ക്ക് പ്രധാന കുറ്റക്കാരന്‍ മന്ത്രി ബാബു ആണെങ്കിലും ക്യാബിനറ്റിനും ഈ കരിനിഴലില്‍ നിന്നും രക്ഷപ്പെടാനാകില്ല. എക്സൈസ് വകുപ്പ് മന്ത്രിയ്ക്കും സഹമന്ത്രിമാര്‍ക്കും വരുമാന സ്രോതസ്സായതിനാലാണ് ഈ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ വയ്ക്കാതെ പൂഴ്ത്തിയതും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാതിരുന്നതും. ഇതെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആവശ്യം ന്യായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: