ദേശീയ പുരസ്കാരങ്ങളിലൂടെ മലയാള സിനിമ വീണ്ടും ആദരിക്കപ്പെടുന്നു. ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്ന ഒരു വസന്തകാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നല്ല സിനിമകളും നല്ല നടീനടന്മാരും മലയാളത്തില്‍ സുലഭമായിരുന്ന കാലം. കാലാന്തരത്തില്‍ എല്ലാ മേഖലകളിലുമുണ്ടായ തളര്‍ച്ച സിനിമയെയും ബാധിച്ചു. ഒരുകാലത്ത് മലയാളസിനിമയെന്ന് കേട്ടാല്‍ മറ്റ് ഭാഷകളിലുള്ളവര്‍ ആദരവോടെ കണ്ടിരുന്ന സാഹചര്യം പിന്നീട് കൈമോശം വന്നു. നമ്മുടെ സിനിമയെ പിന്തള്ളി മറ്റ് ഭാഷകള്‍ ആ സ്ഥാനം കയ്യടക്കി. എങ്കിലും ഇടയ്ക്കൊക്കെ ദേശീയ തലത്തിലുള്ള ആദരവുകള്‍ മലയാളത്തെ തേടിയെത്തിയിട്ടുണ്ട്. പക്ഷേ, ആ ആദരവുകള്‍ക്ക് മധുരം കുറവായിരുന്നു. ആസ്വാദകന്റെ മനസ്സില്‍ തങ്ങിനില്ക്കുന്ന ചിത്രങ്ങളെ കണ്ടെത്താന്‍ ജൂറികള്‍ക്ക് കഴിയാതെ വന്നതാണ് അതിനു കാരണം. പുരസ്കൃതമാകുമെന്നോ പുരസ്കാരം കിട്ടണമെന്നോ ആസ്വാദകന് ആഗ്രഹിച്ച സിനിമകള്‍ക്കൊന്നും അത് ലഭിച്ചില്ല. അറിയാത്ത ചില സിനിമകള്‍, പുരസ്കാരം കൊണ്ടുമാത്രം അറിയപ്പെടാന്‍ വിധിക്കപ്പെടുന്ന ചില സിനിമകള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. അതൊരു ദുര്യോഗമാണ്. ചിലര്‍ പുരസ്കാരത്തിനായി മാത്രം സിനിമയെടുക്കുന്നു. സാധാരണക്കാരനു മനസ്സിലാകാത്ത കാര്യങ്ങള്‍ സിനിമയിലൂടെ അവര്‍ പറയുന്നു. ഉദാത്ത സിനിമയെന്നൊക്കെ അതിനെ പേരിട്ടു വിളിക്കാന്‍ നിരൂപകരുണ്ടാകുന്നു. ജനം ഇഷ്ടപ്പെടുന്ന സിനിമകളെ അവര്‍ തിരസ്കരിക്കുന്നു.
ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് ദേശീയ പുരസ്കാരങ്ങളെത്തിയപ്പോഴാണ് ചിന്തകള്‍ കടിഞ്ഞാണില്ലാതെ കാടുകയറിയത്. ധാരാളം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഈ പുരസ്കാര നിര്‍ണയവും കാരണമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിനാണ് ഏറ്റവും നല്ല നടനുള്ള പുരസ്കാരം ലഭിച്ചതെന്ന വാര്‍ത്ത കേട്ടപ്പോള്‍ ചിലരെങ്കിലും മൂക്കത്തു വിരല്‍വച്ചു. ‘സുരാജിന് ദേശീയ പുരസ്കാരമോ’ എന്ന് തെല്ലതിശയത്തോടെ ചോദിച്ചവരാണ് ഏറെയും. അതിശയപ്പെട്ടതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു നടന് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിലൂടെയും അതിലെ പ്രകടനത്തിലൂടെയും ഒരു വിലയിരുത്തല്‍ നടത്തിയ ശേഷമാകും അത്തരത്തിലൊരു പ്രതികരണം ഉണ്ടാകുക. സുരാജിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയ ‘പേരറിയാത്തവര്‍’ എന്ന ചലച്ചിത്രം കണ്ടിട്ടല്ല ഇത് എഴുതുന്നത്. സുരാജിന് ദേശീയ പുരസ്കാരം കിട്ടിയോ എന്ന് അതിശയപ്പെടുന്നവരും ‘പേരറിയാത്തവര്‍’ കണ്ടിട്ടുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ 2001 ല്‍ പുറത്തുവന്ന മൂന്നാംകിട ചലച്ചിത്രമായ ‘ജഗപൊക’ മുതല്‍ കുറച്ചുനാള്‍ മുമ്പ് തീയറ്ററുകളിലെത്തുകയും ഒട്ടും താമസിയാതെ തീയറ്റര്‍ വിടുകയും ചെയ്ത ‘മിസ്. ലേഖാതരൂര്‍ കാണുന്നത്’ വരെയുള്ള ചലച്ചിത്രങ്ങളിലെ സുരാജിന്റെ കഥാപാത്രങ്ങളും പ്രകടനവും കണ്ടതിനു ശേഷമാണ് അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് അത്തരമൊരു ചോദ്യം അവരുന്നയിക്കുന്നത് എന്നത് സത്യമാണ്.
മലയാളത്തിലെ പ്രമുഖ നടന്മാര്ക്കൊക്കെ നല്ല നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പി.ജെ. ആന്റണി നിര്‍മാല്യത്തിലെ അഭിനയിത്തിനും കൊടിയേറ്റത്തിലെ അഭിനയത്തിന് ഗോപിയും ഓപ്പോളിലെ പ്രകടനത്തിന് ബാലന് കെ. നായരും ബാബാസേഹ് അംബേദ്കര്‍, വിധേയന്, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ മമ്മൂട്ടിയും ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടുതവണ മോഹന്‍ലാലും പിറവിയില്‍ പ്രേംജിയും നെയ്ത്തുകാരനില്‍ മുരളിയും സമാന്തരങ്ങളിലെ പ്രകടനത്തിന് ബാലചന്ദ്രമേനോനും കളിയാട്ടത്തില്‍ സുരേഷ്ഗോപിയും ദേശീയ പുരസ്കാരം നേടി. ശാരദ, മോനിഷ, ശോഭന, മീരാജാസ്മിന് എന്നീ നടിമാരും ദേശീയ പുരസ്കാരം നേടിയവരാണ്. മലയാളം ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് സലിംകുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോഴാണ്. ഹാസ്യനടനെന്ന നിലയില്‍ മിന്നുന്നപ്രകടനം കാഴ്ചവച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് സ്വഭാവനടന്റെ വേഷത്തില്‍ അദ്ദേഹം അഭിനയിച്ച ‘ആദാമിന്റെ മകന് അബു’വിലൂടെ ദേശീയ പുരസ്കാരം നേടുന്നത്. എന്നാല്‍ ആ വാര്‍ത്ത വലിയ അതിശയമൊന്നും സമ്മാനിക്കുന്നതായിരുന്നില്ല. ഹാസ്യനടനായി തിളങ്ങുമ്പോഴും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ തന്റെ കഴിവ് പ്രകടിപ്പിച്ചയാളാണ് സലിംകുമാര്‍. പെരുമഴക്കാലം എന്ന സിനിമ മാത്രം മതി ഉദാഹരണത്തിന്. ഹാസ്യം ചെയ്യുന്നതിനും പ്രതിഭ ആവശ്യമുണ്ട്. ജഗതിശ്രീകുമാര്‍ ഹാസ്യം ചെയ്യുന്നതിന് ഒപ്പം നില്‍ക്കാനുള്ള ശേഷി മലയാളത്തില്‍ ഇപ്പോള്‍ വേറെ ആര്‍ക്കുണ്ട് ?
മേല്‍ വിവരിച്ച, അവാര്‍ഡ് നേടിയ നടന്മാരൊക്കെ അവാര്ഡിലേക്കെത്തുന്നതിന് കടമ്പകള്‍ വളരെയധികം കടന്നിട്ടുണ്ട്. ഓരോരുത്തര്‍ക്കും ശക്തരായ എതിരാളികളുമുണ്ടായിരുന്നു. നല്ല സിനിമയുടെ വസന്തകാലത്ത് രാജ്യത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്ന് മികച്ച സിനിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് മലയാളസിനിമ അവയോടെല്ലാം മത്സരിച്ച് ബഹുമതികള്‍ വാരിക്കൂട്ടിയത്. ആ ഓട്ടപ്പന്തയത്തില്‍ ‘ഫോട്ടോ ഫിനിഷില്‍’ പുരസ്കാരങ്ങള്‍ നഷ്ടപ്പെട്ടവരുമുണ്ട്. നമ്മുടെ മഹാനായ നടന് തിലകനും നെടുമുടിവേണുവിനും നല്ല നടന്മാര്ക്കുള്ള ദേശീയപുരസ്കാരം നഷ്ടപ്പെട്ടത് അങ്ങനെയാണ്. ശക്തരായ എതിരാളികളോട് മത്സരിച്ച് ചെറിയ വ്യത്യാസത്തില്‍ അവര്‍ പിന്‍വാങ്ങുകയായിരുന്നു. അവരുടെ കഴിവിനെയും പ്രതിഭയെയും ആദരിച്ചുകൊണ്ടാണ് ചെറിയ വ്യത്യാസത്തില്‍ വിജയിച്ചവരെ നല്ല നടന്മാരായി പ്രഖ്യാപിച്ചത്. ആദരിക്കാതിരിക്കാന്‍ എങ്ങനെ കഴിയും? ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത തരത്തില്‍ അഭിനയപാടവം അവര്‍ തെളിയിച്ചവരാകുമ്പോള്.
സുരാജ് വെഞ്ഞാറമൂടെന്ന സാധാരണക്കാരനായ നടനു ലഭിച്ച ദേശീയ പുരസ്കാരത്തെ കുറച്ചുകാണിച്ചുകൊണ്ടല്ല ഇതൊന്നും എഴുതുന്നത്. താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്ന് സിനിമാനടനെന്ന പേരിലേക്കും പ്രശസ്തിയിലേക്കും ഉയര്‍ന്നയാളാണ് അദ്ദേഹം. അതിനു പിന്നില്‍ കഠിനപ്രയത്നത്തിന്റെ ചരിത്രമുണ്ട്. ഒരുപാട് രാത്രികളില്‍ ഉറക്കമിളച്ച് ഉത്സവപറമ്പുകളില്‍ മിമിക്രി നടത്തിയതിന്റെ അനുഭവ സമ്പത്തുമുണ്ട്. അതൊന്നും ചെറുതായി കാണാവുന്നതല്ല. സുരാജിന് ദേശീയ പുരസ്കാരമെന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസ്സിലേക്ക് ഓടിക്കയറിയ കുറേ ചിന്തകളുണ്ട്. പോയവര്‍ഷം ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലായി പുറത്തിറങ്ങി അവാര്‍ഡ് ജൂറിക്കു മുന്നിലെത്തിയ സിനിമകളിലെ നടന്മാരുടെ അഭിനയത്തെക്കുറിച്ചുള്ള ചിന്തയാണ് അതിലൊന്ന്.
‘വാസ്തുഹാര’യില്‍ മോഹന്‍ലാല്‍ അഭിനയിച്ച വേഷത്തിന് തുല്യമാണ് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ സുരാജിന്റെ അഭിനയമെന്ന് ജൂറി ചെയര്മാന് സയ്യിദ് മിര്‍സ പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. അദ്ദേഹം വാസ്തുഹാര കണ്ടിട്ടുണ്ടോ എന്നറിയില്ല. അരവിന്ദന് സംവിധാനം ചെയ്ത ചലച്ചിത്രമായ വാസ്തുഹാരയിലെ അഭിനയത്തിന് മോഹന്‍ലാലിന് പുരസ്കാരമൊന്നും ലഭിച്ചിട്ടില്ല. അഭയാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനായി കല്‍ക്കട്ടയിലെത്തുന്ന പ്രൊജക്ട് ഓഫീസറായ വേണു എന്ന കഥാപാത്രമായി മോഹന്‍ലാലിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചിത്രമായിരുന്നു വാസ്തുഹാര. ജൂറി ചെയര്മാന് സയ്യിദ് മിര്‍സ വാസ്തുഹാരയിലെ മോഹന്‍ലാലിന്റെ കഥാപാത്രവുമായി പേരറിയാത്തവരിലെ സുരാജിനെ താരതമ്യം ചെയ്തത് എന്തുദ്ദേശ്യത്താലാണെന്നാണ് വ്യക്തമാകാത്തത്.
സിനിമ വിനോദോപാധിയാണ്. സിനിമകണ്ട് സന്തോഷിക്കുകയും മനസിനെ ആര്‍ദ്രമാക്കുകയും ചിലപ്പോഴൊക്കെ ജീവിത യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ശേഷി നല്‍കുകയും ചെയ്യുന്നുണ്ട്. അല്ലാതെ സിനിമ ദുരൂഹമാകരുത്. ഒരു സിനിമ കണ്ടു കഴിയുമ്പോള്‍ ഒന്നും മനസ്സിലാകാതെ മുകളിലേക്ക് നോക്കിയിരിക്കാനുള്ള ഇടവരരുത്. ഒരു തൂപ്പുകാരന്റെ ജീവിതത്തിലൂടെ, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലെ കേരളത്തിലെ സാമൂഹികവ്യവസ്ഥിതിയിലെ പരിവര്‍ത്തനങ്ങള്‍ അനാവരണംചെയ്യുന്ന സിനിമയാണ് ‘പേരറിയാത്തവരെ’ന്നാണ് സംവിധായകനായ ഡോ. ബിജു പറയുന്നത്. സൈറയും രാമനും വീട്ടിലേക്കുള്ള വഴിയുമെല്ലാം ബിജുവിന്റെ സിനിമകളായിരുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന സാധാരണ ആസ്വാദകരെ ആകര്‍ഷിക്കാന്‍ ഈ സിനിമകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. നല്ല സിനിമയെന്നാല്‍ അവാര്‍ഡ് കിട്ടുന്ന സിനിമയെന്നല്ല അര്‍ഥം. സിനിമ പ്രേക്ഷകനിഷ്ടപ്പെടുന്നതാകണം. പ്രേക്ഷകരാണ് സിനിമ നല്ലതാണോ മോശമാണോ എന്ന് നിശ്ചയിക്കുന്നത്. സിനിമ പുറത്തുവരുമ്പോള്‍ നിലവാരം ജനം തീരുമാനിക്കട്ടെ.
പല വിദേശസിനിമകളില്‍ നിന്നായി മോഷ്ടിച്ച കഥയായിട്ടു കൂടി മലയാളത്തിലെ പുതുമയായിരുന്നു ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രം. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി രംഗങ്ങള്‍ ഉണ്ടെങ്കിലും ആദ്യാവസാനം ആസ്വദിക്കാവുന്ന ചലച്ചിത്രമായിരുന്നു അത്. റോഡ് മൂവി എന്ന വിഭാഗത്തില്‍ മലയാളത്തില്‍ ആദ്യ സംരംഭമായി അതിനെ കാണാം. വാണിജ്യപരമായും വിജയിച്ച ഈ ചിത്രമാണ് ദേശീയ തലത്തില്‍ ആദരിക്കപ്പെട്ട മലയാള സിനിമ. ‘നോര്‍ത്ത് 24 കാതം’ എടുത്തുപറയാവുന്ന രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നെടുമുടിവേണുവും ഫഹദ് ഫാസിലുമാണ്. വൃത്തിരാക്ഷസനായ ഐടി ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഫഹദ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം മലയാള സിനിമയില്‍ നല്ല അഭിനയം കാഴ്ചവച്ച പ്രതിഭ ഫഹദ് തന്നെയാണെന്ന് ഉച്ചത്തില്‍ പറയാവുന്ന തരത്തിലുള്ള പ്രകടനമായിരുന്നു അത്. നെടുമുടിയുടെ വൃദ്ധനായ റിട്ട. അധ്യാപകന്റെ വേഷം പല സിനിമകളിലും നമ്മള് കണ്ടിട്ടുള്ളതാണെങ്കിലും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഫഹദിനെയും നെടുമുടിയെയും ജൂറി കാണാതെ പോയത് എന്തുകൊണ്ടാണെന്നറിയില്ല ?
വിമര്‍ശനങ്ങളും പരാതികളും ധാരാളം ഉണ്ടാകും. എങ്കിലും മലയാള ഭാഷയെന്നതും മലയാള സിനിമയെന്നതും ഒരു വികാരമാണ്. അതിനാല്‍ തന്നെ പുരസ്കാരം മലയാളത്തിലേക്ക് വന്നത് അഭിമാനിക്കാന്‍ വകനല്കുന്നതാണ്. ആ സന്തോഷത്തിനൊപ്പം പങ്കുചേര്‍ന്നുകൊണ്ടാണ് ഇതത്രയും എഴുതിയത്. ക്ഷമിക്കുക.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: