പതിനറാം ലോക്സഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പുകൂടി കഴിഞ്ഞതോടെ ചരിത്രപരമാവാന്‍ പോകുന്ന ജനവിധിയുടെ സ്വഭാവം ഒന്നുകൂടി വ്യക്തമാകുകയാണ്. പതിമൂന്ന് സംസ്ഥാനങ്ങളിലായി 121 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ജനവിധി തേടുന്ന എല്ലാ പാര്‍ട്ടികളുടെയും എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടുന്ന പോളിംഗാണ് ഇവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഝാര്‍ഖണ്ഡില്‍ 62 ശതമാനവും കര്‍ണാടകയില്‍ 68 ശതമാനവും ഒഡീഷയില്‍ 70 ശതമാനവും മണിപ്പൂരില്‍ 74 ശതമാനവും മധ്യപ്രദേശില്‍ 54 ശതമാനവും മഹാരാഷ്ട്രയില്‍ 55 ശതമാനവും രാജസ്ഥാനില്‍ 63 ശതമാനവും പശ്ചിമബംഗാളില്‍ 79 ശതമാനവുമായിരുന്നു പോളിംഗ്. ഇത് അന്തിമകണക്കല്ല. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും വന്‍തോതിലുള്ള കുതിപ്പാണ് പോളിംഗിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ പോളിംഗ്സ്റ്റേഷനുകളില്‍ ജനങ്ങള്‍ തിക്കിത്തിരക്കുകയായിരുന്നു. വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തിലും പോളിംഗ് ബൂത്തുകള്‍ ശൂന്യമായിരുന്നില്ല.
ഒരുതരം പ്രതികാരദാഹത്തോടെയാണ് ഇക്കുറി ജനങ്ങള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തുന്നത്. ഇത് എന്തുകൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്ത് സമഗ്രമായ ഒരു ഭരണമാറ്റം ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പത്തുവര്‍ഷക്കാലമായി തുടരുന്ന യുപിഎ സര്‍ക്കാര്‍ ഇല്ലാതാകണമെന്ന കാര്യത്തില്‍ ആ ദുര്‍ഭരണത്തിന്റെ കെടുതികളില്‍ ജീവിതം ദുസ്സഹമായവര്‍ക്ക് രണ്ടഭിപ്രായമില്ല. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ജനവിധി ഇല്ലാതിരുന്നിട്ടുപോലും ബ്ലാക്മെയില്‍ ചെയ്ത് ചില സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുകയും സിബിഐയെയും മറ്റും ഉപയോഗിച്ച് പല ഘട്ടങ്ങളിലും പിന്തുണ ഉറപ്പിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി വ്യക്തമായ ഒരു ജനവിധിയാവും ഇക്കുറി ഉണ്ടാവുകയെന്ന കാര്യത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായഭേദമില്ല. പൂര്‍ത്തിയായ നാല് ഘട്ടങ്ങളിലെ പോളിംഗ് ശതമാനം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിന്റെ തനിയാവര്‍ത്തനമാണ് അഞ്ചാംഘട്ട പോളിംഗിലും പ്രകടമായിരിക്കുന്നത്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലുള്ള മത്സരം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണ്. കേന്ദ്രഭരണത്തിലെ അധികാരത്തിന്റെ ബലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കിലും രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ജനവികാരം കോണ്‍ഗ്രസിന് അനുകൂലമല്ല. കേരളവും ആസാമും മാത്രമാണ് അപവാദമായി ചൂണ്ടിക്കാണിക്കാവുന്നത്. അതുപോലും കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം മാത്രമാണ്. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ബിജെപിയുടെ നില. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, രാജസ്ഥാന് എന്നിവിടങ്ങളിലൊക്കെ ബിജെപി സീറ്റുകള്‍ തൂത്തുവാരുമെന്നാണ് വിവിധ അഭിപ്രായസര്‍വെകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പശ്ചിമബംഗാള്‍ മാത്രമായിരിക്കും ഇതിന് അപവാദമാവുക. എന്നാല്‍ എണ്‍പത് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ആഞ്ഞടിക്കുന്ന മോദിതരംഗം അവിടെ ബിജെപിക്ക് അമ്പതിലധികം സീറ്റുകള്‍ നേടിക്കൊടുക്കുമെന്നാണ് ആധികാരികമായ വിലയിരുത്തലുകള്‍. ബീഹാറില്‍നിന്ന് ബിജെപിക്ക് ലഭിക്കുന്ന സീറ്റുകള്‍ ഇതിനോടൊപ്പം കൂട്ടുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ബിജെപി എത്തുമെന്നുറപ്പാണ്.
ആരെ കൂട്ടുപിടിച്ചും അധികാരത്തിലേറാമെന്ന് കോണ്‍ഗ്രസിന്റെ മോഹം ഇക്കുറി നടക്കില്ല. പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് രണ്ടക്കം കടക്കില്ലെന്നാണ് അഭിപ്രായസര്‍വെകള്‍ പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവിനുമില്ല. പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നയാള് ഭരണനേട്ടങ്ങളുയര്ത്തിപ്പിടിച്ച് വോട്ടുതേടുന്നതിന് പകരം മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. എന്തിനേറെ പറയുന്നു, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെയും മകന് രാഹുലിനെയും അവിടത്തെ പാര്‍ട്ടി നേതാക്കള്‍തന്നെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. മറുഭാഗത്ത് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയും ബഹുദൂരം മുന്നിലാണ്. ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളല്ലാത്ത സംസ്ഥാനങ്ങളില്‍പ്പോലും പാര്‍ട്ടിക്ക് വേണ്ടുവോളം സഖ്യകക്ഷികളെ ലഭിച്ചിരിക്കുന്നു. ഇവിടങ്ങളില്‍ അലയടിക്കുന്ന മോദിതരംഗത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഈ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുന്തോറും മോദിയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതില്‍ ചില പ്രാദേശിക പാര്‍ട്ടികള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുവെച്ചിട്ടുള്ളവരാണ് ഇവര്‍. മമതയുടെയും മറ്റും വിമര്‍ശനം ഇതുകൊണ്ടാണ്. ഇവര്‍ക്ക് നിരാശപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: