പയ്യാവൂര്‍ (കണ്ണൂര്‍): മനുഷ്യമസ്തിഷ്കത്തിലുണ്ടാകുന്ന ട്യൂമര്‍ വളരെ വേഗത്തില്‍ നിര്‍ണയിക്കാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര് സിസ്റ്റവുമായി വിദ്യാര്‍ത്ഥിനികള്‍. പയ്യാവൂര്‍ പഞ്ചായത്തില്‍പ്പെട്ട ഏതാനും വിദ്യാര്‍ത്ഥിനികളാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതിന് സിടി സ്കാന്‍ അല്ലെങ്കില്‍ എംആര്‍ഐ സ്കാന്‍ ചെയ്ത ശേഷം വിദഗ്ദ ഡോക്ടര്‍മാരുടെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. എന്നാല്‍ ഈ യുവ വിദ്യാര്ത്ഥിനിസംഘം കണ്ടെത്തിയ സോഫ്റ്റ്വെയര് സ്കാന്‍ റിപ്പോര്‍ട്ട് നിമിഷാര്‍ദ്ധത്തില്‍ വിശകലനം ചെയ്ത് റിസള്‍ട്ട് കണ്ടെത്തുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗ നിര്‍ണയം സാധിക്കുന്നു എന്നു മാത്രമല്ല, രോഗത്തിന്റെ ഘടനയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും സോഫ്റ്റ്വെയര് വിവരങ്ങള്‍ നല്‍കും. സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധം രൂപ-വിവര രേഖകള്‍ തയ്യാറാക്കി നിമിഷാര്‍ദ്ധത്തില്‍ എത്തിക്കുന്നു എന്നതാണ് ഈ സോഫ്റ്റ് വെയറിന്റെ മേന്മ.
ഊട്ടി സിഎസ്ഐ എഞ്ചിനിയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളായ രേഖാ റോസ് തോമസ്(പൈസക്കരി), ഷിനു ജോഷി(ചന്ദനക്കാംപാറ), സിമി ജോസഫ്(കോട്ടയം) എന്നീ പ്രതിഭാശാലികളാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഈ കണ്ടെത്തല്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ഡോക്ടര്‍മാര്‍ക്ക് വ്യക്തമായും കൃത്യമായും രോഗവിവരം ലഭ്യമാകുന്നതു വഴി ചികിത്സ എളുപ്പമായും ഫലപ്രദമായും നടപ്പിലാക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: