“ഗുജറാത്തിന്റെ വികസനം പൊള്ളയാണ്” എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈയിടെ നല്കിയ സര്‍ട്ടിഫിക്കറ്റാണ് ഇതെഴുതാന്‍ കാരണം. ഗുജറാത്തില്‍ ഏതാണ്ട് 12 ലക്ഷത്തില്‍പ്പരം മലയാളികള്‍ ജോലി ചെയ്യുന്നു. ഓരോ വ്യക്തിക്കും കുറഞ്ഞത് അഞ്ച് പേരെയെങ്കിലും സംരക്ഷിക്കേണ്ടതായുണ്ട്. അപ്പോള്‍ ഏതാണ്ട് അറുപത് ലക്ഷം മലയാളികള്‍ ഗുജറാത്തിലെ വികസന പ്രക്രിയ മൂലം സംരക്ഷിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും 20 ല്‍ പരം മലയാളികളുണ്ട്. മേനോന് സാറാണ് മുഖ്യമന്ത്രിയും മുഖ്യ ഉപദേഷ്ടാവ്.
ഗുജറാത്തിലെ ആട്ടയും അമൂലും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് കേരളത്തില്‍ പട്ടിണിയില്ലാതാക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കളിക്കാനുള്ള കളിക്കോപ്പുകള്‍ പോലും ഗുജറാത്തില്‍നിന്നു വരണം.
തൊഴിലില്ലാതെ ഒറ്റയാള്‍ പോലും ഗുജറാത്തില്‍ അലഞ്ഞു നടക്കുന്നില്ല. തൊഴിലിനുവേണ്ടി ഗുജറാത്തികള്‍ അന്യനാടുകളില്‍ പോകുന്നുമില്ല. ആഹാരസാധനങ്ങള്‍ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ട ആവശ്യം അവര്‍ക്കില്ല.
വികസനം എന്തെന്ന് ഇവിടെ വന്നുകണ്ടാലെ മനസ്സിലാകൂ. കനാലുകളില്‍ക്കൂടി വെള്ളം നിറഞ്ഞൊഴുകുന്നു. ആ വെള്ളം തുള്ളിപോലും നഷ്ടപ്പെടാതിരിക്കാന്‍ അതിനുമുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ നിരത്തി വൈദ്യുതി ഉല്‍പ്പാദനവും നടത്തുന്നു. എത്ര സൂക്ഷ്മമായ രീതിയിലാണ് കാര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍നിന്നും മനസ്സിലാക്കാം.
മാനവവിഭവ ശേഷിയും പ്രകൃതിവിഭവങ്ങളും നൂറുശതമാനവും പ്രയോജനപ്പെടുത്തുന്നു. കൃഷിഭൂമിയും കുന്നും മലയും നശിപ്പിക്കുന്നില്ല. കെട്ടിടങ്ങള്‍ പണിയുന്നതിലും നിയന്ത്രണമുണ്ട്. ഫലഭൂയിഷ്ടമായ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ പാടില്ല. കൃഷിക്ക് സമയാസമയം വിദഗ്ദ്ധരുടെ പരിശോധന, ഉപദേശം, വളം, ജലം, വിത്ത്, യന്ത്രങ്ങള്‍ എല്ലാം എത്തിച്ചുകൊടുക്കുന്നു. ലോണിനായി ഓഫീസുകള്‍ കയറിയിറങ്ങി സമയം കളയേണ്ട. അതും വീടുകളില്‍ എത്തിച്ചുകൊടുക്കും.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. അത് പറഞ്ഞാല്‍ തീരില്ല. അനുഭവിച്ചറിയണം. ഓഫീസില്‍ ഒരാള്‍ പോലും വെറുതെ സമയം കളയുന്നില്ല. ആവശ്യത്തിന് ചെല്ലുന്നവരെ നിര്‍ത്തി വിഷമിപ്പിക്കില്ല. എത്ര വേഗമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും മറ്റും. ഓഫീസര്‍മാരുടെ കഴിവും ഉത്തരവാദിത്വവും കാര്യനിര്‍വഹണ വ്യഗ്രതയും ഒന്നുവേറെ തന്നെ. ടാറ്റാ എന്ന ബിസിനസ് ഭീമനെ വിളിച്ചുവരുത്തുന്നു. ചര്‍ച്ച ചെയ്യുന്നു, തീരുമാനമെടുക്കുന്നു. ‘നാനോ’ കാറിന്റെ നിര്‍മാണത്തിനാവശ്യമായ ഭൂമി കൈമാറുന്നു, ആവശ്യമായ ലോണുകളും ലൈസന്‍സുകളും നല്കുന്നു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒറ്റദിവസം കൊണ്ടു സാധിക്കുന്നു. ചാണ്ടി സാറിന് സ്വപ്നം കാണാനൊക്കുമോ ഈ കാര്യങ്ങള്‍. ഇതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഗ്രാമപഞ്ചായത്താഫീസുകള്‍ വരെയുള്ള പ്രവര്‍ത്തന ക്ഷമത. ഇവിടെ വികസനം വരുന്നില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ.
ടാറ്റാ പോലെ എത്രയെത്ര ഭീമന് കമ്പനികളാണ് ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പ്, ബിര്‍ളാ, സീമന്‍സ്, എച്ച്സിസി ഗാമണ്‍, എല്‍ & ടി, അംബുജ, ജയപ്രകാശ് എന്റര്‍പ്രൈസ് ഇങ്ങനെ നീളുന്നു അവ. എത്ര സ്വസ്ഥമായി അവ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ അവിടുത്തെ ലേബര്‍, ഇന്‍ഡസ്ട്രീസ് മന്ത്രാലയങ്ങളുടെ പ്രവര്‍ത്തി ഊഹിക്കാവുന്നതേയുള്ളൂ. ഇപ്രകാരം കാര്യക്ഷമമായ, അഴിമതിരഹിതമായ ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കി നിലനിറുത്തിക്കൊണ്ടുപോകുക എന്നതുതന്നെ അസാധ്യം. ഇവിടെയാണ് ലോകോത്തര വികസന വിദഗ്ദ്ധന് നരേന്ദ്രമോദിയുടെ വൈദഗ്ദ്ധ്യം നിഷ്പക്ഷ മനസ്സുകള്‍ വിലയിരുത്തുന്നത്.
ഇനി കേരളത്തെ ഇതിനോട് ഒന്നു ചെറുതായി തുലനം ചെയ്തു നോക്കാം.
അലസന്മാരായി ഫാസ്റ്റ് ഫുഡും അടിച്ച് അന്യദേശങ്ങളില്‍ നിന്നും വരുന്ന പണത്തില്‍ വിവിധ സുഖഭോഗങ്ങള്‍ ആസ്വദിക്കുക. മദ്യപിച്ച് ബോധം കെട്ടു കഴിയുക. ഒടുവില്‍ മാറാരോഗങ്ങള്‍ പിടിപെട്ട് ആശുപത്രിയിലെ ഗുളികകള്‍ കിലോകണക്കിന് വിഴുങ്ങി ജീവച്ഛവങ്ങളായി കഴിയുന്ന ഇക്കൂട്ടര്‍ സാമൂഹ്യദുരന്തമായി മാറിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ വാലാട്ടികളായി സമയവും ശക്തിയും നശിപ്പിച്ച് കഴിയുന്ന യുവാക്കള്‍. കൂണുപോലെ മുളച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചാരണ വൈഗ്ദ്ധ്യത്തില് കുരുങ്ങി ധനവും സമയവും കളഞ്ഞ് ദുശ്ശീലങ്ങള്ക്കടിപ്പെടുന്ന കുട്ടികള്‍. പ്രയോജനരഹിതമായ സമരങ്ങള്‍, ബന്ദുകള്‍, ഹര്‍ത്താലുകള്‍, നിഷ്ക്രിയരായി നോക്കിനില്ക്കുന്ന പൊതുജനം.
ഗവണ്മെന്റിലെ ഒരു ശിപായി ജോലിക്കുപോലും കാത്തിരുന്ന് സമയം കളയുന്ന ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍. ഗവണ്മെന്റ് ഓഫീസില്‍ ഒപ്പിട്ടശേഷം യൂണിയന് പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ എന്തെങ്കിലും ആവശ്യത്തിന് ചെന്നാല്‍ പോക്കറ്റിന്റെ കനം നോക്കി വിലപേശി പണം വാങ്ങി മാസങ്ങളോളം നടത്തി ബുദ്ധിമുട്ടിക്കുന്നവര്. ആഫീസര്‍ക്ക് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വലിയ അറിവൊന്നുമില്ലെങ്കിലും പ്യൂണ്‍സാറിന്റെ വലയില്‍ കുരുങ്ങി നക്കാപ്പിച്ച സംഘടിപ്പിക്കാന്‍ വിരുതന്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ പഞ്ചായത്തുതലംവരെയും ബാലവാടി വരെയും നീണ്ടുകിടക്കുന്ന കൈക്കൂലി അഴിമതി ശൃംഖല. ഒരു കാര്യത്തിലും ജനങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാതെ നടക്കില്ല.
ഓഫീസുകളില്‍ എന്തെങ്കിലും കാര്യം സാധിക്കാന്‍ ചെന്നാല്‍ അവിടിരിക്കുന്ന മാന്യന് യാതൊന്നും ചോദിക്കില്ല. ചെല്ലുന്നവര്‍ ഭവ്യതയോടെ പ്യൂണിനെ വരെ സാറെ വിളിച്ചു കാലുപിടിക്കണം. പ്യൂണാണ് കൈക്കൂലി നിശ്ചയിക്കുക. വൈകിട്ട് അയാള്‍ തന്നെയാണ് എല്ലാവര്ക്കും പകുത്തുനല്കുന്നത്. ചുരുക്കത്തില്‍ പ്യൂണിനാണ് ഓഫീസുകളുടെ നിയന്ത്രണം. എംസി റോഡ് പണിയാന്‍ വന്ന മലേഷ്യന്‍ കമ്പനിയുടെ ചീഫായ ഒരു ചാര്‍ട്ടേഡ് എന്‍ജിനീയര്‍ മാനഹാനികൊണ്ട് ആത്മഹത്യ ചെയ്യാനിടവന്നു. എന്നിട്ടും ഇവിടുത്തെ മാന്യന്മാരുടെ കണ്ണുതെളിഞ്ഞില്ല. വെളിനാട്ടില്നിന്ന് കേരളത്തില്‍ അവധിക്കെത്തി തിരിച്ചുപോകേണ്ടിവരുന്നവര്‍ക്ക് അനുഭവപ്പെടുന്ന വിഷമങ്ങള്‍ നിരവധി.
ഗുജറാത്തിലെ വികസനം പൊള്ളയാണെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ദിവസം ഗുജറാത്തില്‍ വരൂ. താങ്കളെ അവിടെ എങ്ങനെ സ്വീകരിക്കുമെന്ന് അനുഭവിച്ചറിയൂ. എന്നിട്ട് ഒരാഫീസില്‍ കയറുക. അപ്പോളറിയാം അവിടെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന്.
ഗുജറാത്തില്‍ പണിയെടുക്കുന്ന ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഇതുപോലെ നമ്മുടെ നാടും വികസിക്കണമെന്നാണ്. എന്തുകൊണ്ടെന്നാല്‍ ഇവിടെ മദ്യപാനമില്ല, അനീതിയില്ല, സ്വജനപക്ഷപാതമില്ല, അലവലാതി രാഷ്ട്രീയക്കാരില്ല, ബന്ദില്ല, സമരമില്ല, പെണ്വാണിഭമില്ല, ശിശുഹത്യയില്ല, പീഡനങ്ങളില്ല, മനുഷ്യവിഭവശേഷി നശിപ്പിക്കുന്നില്ല, ജോലിക്കുവേണ്ടി അന്യസ്ഥലത്തു പോകേണ്ടി വരുന്നില്ല, നിത്യോപയോഗ സാധനങ്ങള്‍ക്ക് അന്യരെ ആശ്രയിക്കേണ്ടിവരുന്നില്ല. എന്നിട്ടും പറയുന്നു ഗുജറാത്ത് മോഡല്‍ വികസം പൊള്ളയാണെന്ന്. ഇത് സ്വന്തം കഴിവില്ലായ്മയെ മറക്കാന്‍ മനഃസാക്ഷിക്കുത്തില്ലാതെ പറയുന്ന പച്ചക്കള്ളമാണ്.കഴിവുള്ളവരുടെ പ്രവര്‍ത്തി കണ്ട് കൊഞ്ഞനം കാട്ടുകയാണ്.
ആന്റണിയുടെ അഴിമതിവിരുദ്ധ നയങ്ങള്‍ വിചിത്രം. സഹസ്രകോടികള്‍ അടിച്ചുമാറ്റിയ മന്ത്രാലയങ്ങള്‍ക്കെതിരെ മിണ്ടാനായില്ല. സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധമേഖലയെ നാശത്തിന്റെ നെല്ലിപ്പലകവരെ എത്തിച്ചു. എന്നിട്ടും അഴിമതി വിരുദ്ധനെന്ന് ഊറ്റം കൊള്ളുന്നു! തെറ്റിനെ ഭയന്നോടുന്ന നിഷ്ക്രിയത്വം. ഇതിനെന്തു നീതീകരണമാണാവോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്.
രാജന് വര്‍ഗീസ്, തോന്നല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: