കോട്ടയം: കുമരകത്തും പനമറ്റത്തും സിപിഎം അക്രമ രാഷ്ട്രീയം തുടരുന്നു. സിപിഎം അണികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതു തടയാനാണ് അക്രമരാഷ്ട്രീയത്തിലൂടെ സിപിഎം ശ്രമം നടത്തുന്നത്. എന്നാല്‍ ഇത് സിപിഎമ്മിനുതന്നെ വിനയായിമാറിക്കൊണ്ടിരിക്കുകയാണ്. ഓരോ തവണയും ആക്രമണം അഴിച്ചുവിടുമ്പോഴും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും സിപിഎം നയത്തോട് പൊരുത്തപ്പെടാനാവാതെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും തുടരെത്തുടരെ പാര്‍ട്ടിവിട്ടുകൊണ്ടിരിക്കുകയാണ്.
കുമരകം മേഖലയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്ന കാലം അസ്തമിച്ചുകഴിഞ്ഞു. പൊതുജനതല്‍പരരും സമാധാന പ്രിയരുമായ നേതാക്കള്‍ ഇവിടെയുണ്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറുകയും അഴിമതിയിലും അക്രമരാഷ്ട്രീയത്തിലും വിശ്വസിക്കുന്ന പക്വമതികളല്ലാത്ത ഒരുവിഭാഗത്തിന്‍രെ കൈകളില്‍ നേതൃത്വം വന്നുചേര്‍ന്നത് പാര്‍ട്ടിയുടെ അപചയത്തിനും അക്രമ രാഷ്ട്രീയത്തിനും പിന്‍ബലമേകി. പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ളവരെ ഇക്കൂട്ടര്‍ ഗുണ്ടായിസത്തിലൂടെ നേരിട്ടു. ഇതോടെ സമാധാനം കാംക്ഷിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പാര്‍ട്ടിയില്‍ നിന്നും അകലം പാലിക്കാന്‍ നിര്‍ബ്ബന്ധിതരായി. പാര്‍ട്ടി നയങ്ങളിലുണ്ടായ ഈ തിരിവ് ഇവര്‍ക്ക് ബിജെപി പോലുള്ള സംഘടനകളിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കി. ഇവര്‍ ബിജെപി സംഘടനകളില്‍ വിശ്വാസമര്‍പ്പിക്കുകയും അംഗത്വം പോലും എടുക്കുകയും ചെയ്തതോടെ സിപിഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ പാര്‍ട്ടി വിട്ടവര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കുമരകത്ത് സിപിഎം ഒഴികെ മറ്റൊരു പാര്‍ട്ടിയെയും വളരാന്‍ അനുവദിക്കില്ലെന്ന കാടന്‍ മുദ്രാവാക്യവും മുഴക്കി പരസ്യമായി പാര്‍ട്ടി ഗുണ്ടകള്‍ രംഗത്തെത്തിയതോടെ ഈ മേഖലയിലെ ക്രമസമാധാന അന്തരീക്ഷം പാടെ തകര്‍ന്നു.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പഞ്ചായത്ത് മെമ്പര്‍മാരായ രണ്ടുപേരാണ് ഈ അടുത്ത നാളില്‍ വധശ്രമത്തിലേര്പ്പെട്ടതിന് അറസ്റ്റിലായത്. തെരഞ്ഞെടുപ്പിന് തലേദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചിതിന് സിപിഎം പ്രവര്‍ത്തകനും ഏരിയാ കമ്മറ്റിയംഗവുമായ കടമ്പനാട്ട് സലിമോനും സിപിഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായ സജി പീടികയിലും സുരേഷ് ചെമ്മാത്രയും അറസ്റ്റിലായി. കൂടാതെ പതിനാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തിരുന്നു. സിപിഎമ്മിന്റെ ഈ നിലപാട് പോലീസിനും സമാധാന കാംക്ഷികളായ നാട്ടുകാര്‍ക്കും തലവേദനയാകുകയാണ്. കഴിഞ്ഞമാസം കുമരകം ചക്രം പടിയിലെ ആശാരിമറ്റം കോളനിയിലെ വിഷ്ണുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളനി നിവാസികള്‍ ഒന്നാകെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പനമറ്റത്തും ബിജെപി പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി
വെട്ടി പരിക്കേല്‍പ്പിച്ചു
കാഞ്ഞിരപ്പള്ളി: പനമറ്റത്ത്് ബിജെപി പ്രവര്‍ത്തകനെ നാലു പേരടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടി പരുക്കേല്‍പ്പിച്ചതായി പരാതി. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ പനമറ്റം ജംഗ്ഷനു സമീപമാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പനമറ്റം താന്നിക്കല്െതക്കേതില് മധുസൂദനനെ (36) കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്ന തന്നെ നാല് പേരടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെയെത്തി വടിവാള്‍ ഉപയോഗിച്ച്് പുറത്ത് വെട്ടുകയായിരുന്നുവെന്ന് മധുസൂദനന് പോലീസില്‍ മൊഴി നല്കി. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷം നടത്തുന്നതിനായുള്ള ശ്രമമാണ് അക്രത്തിനു പിന്നിലെന്നും ബിജെപി പറഞ്ഞു.
അക്രമം അണികളുടെ ചോര്‍ച്ച തടയാന്‍:
എന്‍. ഹരി
കോട്ടയം: കേരളത്തില്‍ എല്ലാസ്ഥലത്തും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കുന്നിടത്തെല്ലാം സിപിഎം അക്രമം നടത്തിയിട്ടുണ്ട്. ഇതു തന്നെയാണ് കുമരകത്തും പനമറ്റത്തും സംഭവിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പറഞ്ഞു. മധുസൂദനനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. ഇതിനു പിന്നിലുള്ള ഗൂഢാലോചനയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണം. മധുസൂദനനെ വീട്ടിലേക്ക് പോകുന്ന വഴിക്ക് വെട്ടുകയായിരുന്നു. സിപിഎം ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാകണം. ആക്രമണം നടത്തുന്നത് അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: