കേന്ദ്രഭരണത്തിലെ അധികാരം ഉപയോഗിച്ച് ബിജെപിയെയും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെയും നേരിടുന്നതിനുവേണ്ടി എന്തുചെയ്യാനും മടിക്കാതിരുന്ന കോണ്‍ഗ്രസ് ഒടുവില്‍ അതിനായി രാജ്യരക്ഷയെയും അപകടത്തിലാക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ പരാജയം രുചിച്ചുതുടങ്ങിയ കോണ്‍ഗ്രസ് 2002 ലെ ഗുജറാത്ത് കലാപ കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കൈമാറിയ രഹസ്യവിവരങ്ങള്‍ വെളിപ്പെടത്താന് നടത്തുന്ന നീക്കം ഇതിന്റെ ഭാഗമാണ്. രാജ്യരക്ഷ സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളായതിനാല്‍ ഇതുസംബന്ധിച്ച രേഖകള്‍ നല്‍കാനാവില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇപ്പോള്‍ മലക്കംമറിയുന്നത്. ഗുജറാത്ത് കലാപ കാലത്ത് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും മോദി നേതൃത്വം നല്കുന്ന ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചിരുന്നുവെങ്കിലും രാജ്യസുരക്ഷ സംബന്ധിച്ച വിഷയമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുഖ്യവിവരാവകാശ ഉദ്യോഗസ്ഥന് അപേക്ഷ തള്ളിക്കളയുകയായിരുന്നു. 2002 ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ആശയവിനിമയ രേഖകള്‍ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഏഴുമാസം മുമ്പ് തള്ളിക്കളഞ്ഞ അപേക്ഷയില്‍ പുനഃപരിശോധന നടത്തുകയാണെന്നും ഇതുസംബന്ധിച്ച അഭിപ്രായം അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടര്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തികച്ചും രാഷ്ട്രീയപ്രേരിതമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പിഎംഒ എത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രമാണ് മന്മോഹന് മുന്നില്‍ അവശേഷിക്കുന്നത്. എന്നിട്ടും നട്ടെല്ലുള്ള പ്രധാനമന്ത്രിയായി ഒരു ദിവസമെങ്കിലും ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാതെ കോണ്‍ഗ്രസിനും സോണിയയ്ക്കും സമ്പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ് മന്മോഹനെന്ന് ഇതു തെളിയിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപമുള്‍പ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പല നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുണ്ട്. ഗുജറാത്ത് കലാപം കേവലം രണ്ടു ദിവസംകൊണ്ട് നിയന്ത്രണവിധേയമാക്കിയത് അന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുക്തമായ നടപടികള്‍ എടുത്തതുകൊണ്ടായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ള കലാപങ്ങളെല്ലാം ദിവസങ്ങളും മാസങ്ങളും നീണ്ടുനിന്നപ്പോള്‍ ഇതില്‍ നിന്നും വത്യസ്തമായി 2002 ലെ കലാപത്തെ ചുരുങ്ങിയ മണിക്കൂറുകള്‍ക്കകം അടിച്ചമര്‍ത്താന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി. ഗുജറാത്ത് കലാപത്തില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്കും മറ്റും പങ്കുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വളരെ ഉത്തരവാദിത്വബോധത്തോടെയാണ് വാജ്പേയി-മോദി സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തത്. ഈ വിവേകമാണ് യുപിഎ സര്‍ക്കാരിന് കൈമോശം വന്നിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി ആഞ്ഞടിക്കുന്ന മോദി തരംഗത്തിന് തടയിടാന്‍ മോദിയുടെ ആരാധ്യപുരുഷനായ വാജ്പേയിയെ കൂട്ടുപിടിച്ച് അടുത്തിടെ കോണ്‍ഗ്രസ് ഒരു വിഫലശ്രമം നടത്തിയിരുന്നു. വാജ്പേയിയുടെ ചില അഭിപ്രായങ്ങള്‍ മോദിക്കെതിരായി ചിത്രീകരിച്ച് എഐസിസി വെബ്സൈറ്റില്‍ സ്ഥാനം പിടിച്ചു. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത ഈ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ഇതിന് തൊട്ടുപിന്നാലെയാണ് ഒന്നാം യുപിഎ സര്‍ക്കാരില്‍ 2004 മുതല്‍ 2008 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു മന്മോഹനെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയയുടെ മുഖംമൂടി വലിച്ചുകീറിയത്. 2004 ല്‍ പ്രധാമന്ത്രിയാവാന് കഴിയാതിരുന്നത് വലിയ ത്യാഗമായി അവതരിപ്പിച്ചു പോന്ന സോണിയ യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും കേന്ദ്രസര്‍ക്കാരിന്റെ അധികാരം കയ്യാളുകയായിരുന്നുവെന്നാണ് സഞ്ജയ് ബാരു വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രഭരണത്തെ വളരെയടുത്തുനിന്ന് വീക്ഷിച്ച ബാരു വളരെ ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ ഒരുതരത്തിലും നിഷേധിക്കാന്‍ കഴിയാതെ വന്നതാണ് ആഭ്യന്തര സുരക്ഷയെപ്പോലും അപകടത്തിലാക്കി രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
ഗുജറാത്ത് കലാപകാലത്തെ വാജ്പേയി-മോദി കത്തിടപാടുകള്‍ പുറത്തുവിട്ടാല്‍ സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റേയും സോണിയയുടേയും തനിനിറം ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമായിരിക്കെ കോണ്‍ഗ്രസിന്റെ ഈ തീക്കളി അവരുടെ വിനാശത്തിന് തന്നെയാണ് കാരണമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: