ഭാരതീയ ജ്യോതിശാസ്ത്രത്തിന് സൗരമെന്നും ചാന്ദ്രമെന്നും രണ്ടുവിഭാഗം കണക്കുകളുണ്ട്. സൗരഗണിതത്തില് വരുന്നതാണ് മേടം, എടവം തുടങ്ങി 12 മാസങ്ങളുടെ കണക്ക്. കിഴക്കെ ചക്രവാളത്തില്‍നിന്നു വരുന്ന സൂര്യകിരണങ്ങള്‍ വടക്കെ ചക്രവാളത്തില്‍നിന്നും വരുന്ന 27 നക്ഷത്ര ഗണങ്ങളുടെ രശ്മികളുമായി ചേര്‍ന്ന് ഭൂമണ്ഡലത്തില്‍ 27 ഞാറ്റുവേലകളുണ്ടായി. ഭൂമിയുടെ പ്രകൃതിയില്‍ തന്മൂലമുണ്ടാകുന്ന സവിശേഷതകളുടെ അടിസ്ഥാനത്തില്‍ മനുഷ്യരാശിയുടെ സാമൂഹ്യജീവിതം കെട്ടിപ്പടുത്തതാണ് നമ്മുടെ കൃഷിശാസ്ത്രം, തന്ത്രശാസ്ത്രം, വാസ്തുശാസ്ത്രം തുടങ്ങിയവ. ഇവയുടെയെല്ലാം അടിസ്ഥാനം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രശ്മികളുടെ അടിസ്ഥാനത്തിലുണ്ടായ ജ്യോതിശാസ്ത്രമാണ്. ഈ രശ്മികളുടെ സങ്കലനം (ഒത്തുചേര്‍ന്നു പെരുകല്‍) പ്രകൃതിയില്‍ ശുഭവും അശുഭവുമായ വേളകളുണ്ടാക്കി. ഇങ്ങനെയാണ് ശുഭവും അശുഭവുമായ മുഹൂര്ത്തങ്ങളുണ്ടായത്. ഈ മുഹൂര്ത്തങ്ങള്ക്കനുസരിച്ച് സമൂഹജീവിതം ചിട്ടപ്പെടുത്താനാണ് പൂര്‍വികര്‍ വ്രതങ്ങളും ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാക്കിയത്. സൂര്യന്റെ സ്ഥാനത്ത് ചന്ദ്രന്റെ മാധ്യമം വഴി പ്രകൃതിയില്‍ വരുന്ന രശ്മികളുടെ അടിസ്ഥാനത്തിലുണ്ടായതാണ് നാളുകള്‍. ചന്ദ്രന്റെ കലകള്‍ അമാവാസി നാള് പൂജ്യവും പൗര്‍ണമി നാള് പൂര്ണവുമാവുമല്ലോ. ഈ കലകളുടെ ശക്തിയുടെ അടിസ്ഥാനത്തില്‍ തിഥികള്‍ (പക്കങ്ങള്‍) ആയി തിരിച്ചു. അതിനനുസരിച്ച് വ്രതാനുഷ്ഠാനങ്ങളുണ്ടാക്കി.
വടക്കുനിന്ന് വരുന്ന നക്ഷത്രങ്ങളുടെയും കിഴക്കുനിന്ന് വരുന്ന സൗരയൂഥത്തിന്റെയും രശ്മികള്‍ 90 ഡിഗ്രിയില്‍ വന്ന് കൂട്ടിമുട്ടുന്ന ദിനമാണ് വിഷു. 50:50 (സമംസമമായി) അനുപാദത്തില്‍ വരുന്ന ഈ രശ്മികള്‍ പ്രകൃതിയില്‍ ഏറ്റവും സമീകൃതവും ആരോഗ്യദായകവുമാകയാല് ഈ ദിവസം ഏറ്റവും പുണ്യം നിറഞ്ഞതായി. പ്രസ്തുത രശ്മിസഞ്ചയത്തെ പഴങ്ങള്‍, പച്ചക്കറികള്‍, ലോഹപാത്രങ്ങള്‍, ആഭരണം, നാണയങ്ങള്‍, ധാന്യങ്ങള്‍, സുവര്ണപുഷ്പങ്ങള്, ശുഭ്രവസ്ത്രം, കിണ്ടിയിലെ വെള്ളം, കത്തുന്ന ദീപം ഇവയുടെ സാന്നിധ്യത്താല്‍ വലിച്ചെടുത്ത് കത്തുന്ന നിലവിളക്കിന്റെ സഹായത്തോടെ കറക്കിക്കറക്കി ലയിപ്പിച്ചെടുത്ത് ദൈവീക ഊര്‍ജ്ജമാക്കാനാണ് വിഷുക്കണി ഒരുക്കുന്നത്.
ഈ ഊര്‍ജതരംഗങ്ങളെ നേത്രങ്ങളുടെ റെറ്റിനയുടെ സഹായത്തോടെ വലിച്ചെടുത്ത് തലച്ചോറിനകത്തേക്ക് ആയുരാരോഗ്യസൗഖ്യലബ്ധിക്കും ബുദ്ധിവികാസത്തിനും മനക്കരുത്തിനും മാധ്യമമാക്കാനാണ് കണികാണുന്നത്. സൂര്യന്റെ ആകര്‍ഷണവലയം ഒരു രാശിയില്‍നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്ന ശുഭവേളയാണ് സംക്രമം. ഈ സംക്രമവേളയില്തന്നെ കണികാണുന്നത് ഒരു വര്‍ഷത്തെ മുഴുവന്‍ അശുഭത്വങ്ങള്ക്കും പ്രതിരോധമായിരിക്കും.
തലേന്നു രാത്രിതന്നെ കണി ഒരുക്കിവച്ചാണ് നാം ഉറങ്ങാന്പോവുക. കിഴക്കോട്ടഭിമുഖമായി ഓട്ടുരുളിയില്‍ ഉണക്കലരി പരത്തി വിതറിയിട്ട് അതിനുമീതെ സുവര്ണ്ണഫലകമായ വെള്ളരിക്ക, ഭഗവാന്റെ രൂപം, വാല്‍ക്കണ്ണാടി, അലക്കിയമുണ്ട്, സ്വര്‍ണാഭരണം, നാണയം, കൊന്നപൂക്കള്‍കൊണ്ട് അലങ്കരിച്ചു വയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും (ചക്ക, മാങ്ങ തുടങ്ങിയവ പ്രധാനം) നവധാന്യങ്ങളും (ചിലയിടത്ത് അഞ്ച് ധാന്യങ്ങളാകും) ചെറുപാത്രങ്ങളില്‍ കണികാണുന്നതിന് ഉരുളിയ്ക്കിരുവശത്തുമായി വയ്ക്കും.
അഞ്ച് തിരിയിട്ട നിലവിളക്ക് (വൃത്തിയായി കഴുകി തുടച്ച് മിനുക്കി) എണ്ണയൊഴിച്ച് ഉരുളിയ്ക്ക് മുന്നില്‍ തയ്യാറാക്കും. കണികാണും മുമ്പ് കാലും മുഖവും കണ്ണും കഴുകാന്‍ വെള്ളം നിറച്ച കിണ്ടി കണിയുടെ നേര്‍ക്ക് വയ്ക്കും. വിളക്കിന്റെ വലതുഭാഗത്ത് ഒരു തൂശനിലയില്‍ അല്‍പ്പം ഭസ്മവും പൂജാപുഷ്പങ്ങളും ഇടതുഭാഗത്ത് ശര്‍ക്കര, തേങ്ങാപ്പൂള് എന്നിവ മറ്റൊരു തൂശനിലയിലും ഒരുക്കിവയ്ക്കണം. കണികാണുന്നയാള്ക്ക് ഇരിക്കാനായി ഒരു പലകയും ഒരുക്കി വച്ചിരിക്കണം. സംക്രമവേളയില്‍ പ്രകൃതിയില്‍ നിറയുന്ന വിഷ ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ എള്ളെണ്ണയൊഴിച്ച് അരിത്തിരിയിട്ടു വച്ച തേങ്ങാവിളക്കുകള് ഉരുളിയുടെ ഇരുവശത്തുമായി കത്തിക്കാന്‍ ഒരുക്കിവയ്ക്കണം.
പുലര്‍ച്ചെ സംക്രമവേളയിലാണ് കണികാണല്‍. വീട്ടിലെ കുടുംബിനി (ഏറ്റവും പ്രായംചെന്ന വീട്ടമ്മ) ഉണര്‍ന്നെണീറ്റ് കാലും മുഖവും നേത്രങ്ങളും കിണ്ടിവെള്ളത്താല് തൊട്ടുനനച്ച് നിലവിളക്കു കത്തിയ്ക്കും. ആദ്യം കിഴക്കേ തിരിയും തുടര്‍ന്ന് വലത്തുവെച്ച് (ക്ലോക്ക്വൈസ്) മേറ്റ്ല്ലാ തിരികളും കത്തിക്കണം.
തുടര്‍ന്ന് കുടുംബത്തിലെ ഗൃഹനാഥനെ വിളിച്ചുണര്‍ത്തി കണികാണിക്കണം. ഇങ്ങനെ ഓരോരുത്തരെയായി കണികാണിക്കും. സ്വര്‍ണ്ണം, നാണയം തുടങ്ങിയവ ഓരോന്നും മറ്റുള്ളവര്‍ക്ക് കൊടുക്കും. അവര്‍ അതെല്ലാം കണ്ണോടു ചേര്‍ത്ത് പൂര്വ്വസ്ഥാനത്തുവയ്ക്കും. കണികാണുന്ന ഓരോരുത്തര്‍ക്കും ഗൃഹനാഥന് കൈനീട്ടം സമ്മാനിക്കും. ഗൃഹനാഥന് കിഴക്കുവശത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുകയും മറ്റുള്ളവര്‍ കിഴക്കോട് തിരിഞ്ഞുനിന്ന് ഗൃഹനാഥന്റെ കാല്‍തൊട്ട് വന്ദിച്ച് കൈനീട്ടം സ്വീകരിക്കും. ഒരുവര്‍ഷത്തെ മുഴുവന്‍ ഫലമാണിത് കാണിക്കുക.
തുടര്‍ന്ന് വിഷുക്കണിയൊരുക്കിയ ഉരുളി ഗൃഹനാഥനും, ഗൃഹനാഥ കത്തിച്ച നിലവിളക്കും കയ്യിലെടുത്ത് പൂജാമുറി, നെല്ലറ, അടുക്കള ഇവിടങ്ങളില്‍ കണികാണിച്ചശേഷം മുന്‍വാതിലിലൂടെ മുറ്റത്തിറങ്ങി വീടിന് നാലുപുറത്തുമുള്ള ജീവജാലങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും കണികാണിയ്ക്കും. ഇതില്‍ തുളസിത്തറ, തൊഴുത്ത്, സര്‍പ്പക്കാവ്, കിണര്‍ എന്നിവയും തെങ്ങ്, വാഴ, കൂവളം തുടങ്ങിയ വൃക്ഷങ്ങളും ഉള്‍പ്പെടും. വീടിനുചുറ്റും വലംവച്ച് തിരിച്ചു വീട്ടില്‍ കയറി കണി പൂര്‍വ്വ സ്ഥാനത്തുതന്നെ വച്ച് നിത്യകര്‍മ്മങ്ങള്‍ക്കും പാചകങ്ങള്‍ക്കും ഒരുക്കമാകും. കുഞ്ഞുങ്ങളാകട്ടെ തല്‍സമയം വിഷുപ്പടക്കം കത്തിച്ച് ആഘോഷത്തിലുമാകും.
കാര്‍ഷികസംസ്കൃതിയുടെ നാടായിരുന്നു അടുത്ത കാലംവരെ കേരളം. ശുഭമുഹൂര്‍ത്തത്തില്‍ വിളക്കും നിറയും (നെല്ലുനിറച്ച ഇടങ്ങഴി) വെച്ച് ഭൂമിയെ പൂജിച്ച് മണ്ണുകിളച്ച് പാകപ്പെടുത്തി ഭൂമിദേവിയെയും ആദിത്യനെയും പ്രാര്‍ത്ഥിച്ച് വിഷുവിത നടത്തും. അത്തരം ചടങ്ങുകള്‍ ഇന്ന് അതിവിരളമായി കഴിഞ്ഞു. ഇതുപോലെ ഗ്രാമത്തിലെ ജ്യോത്സ്യന് ഓരോ വീട്ടിലും ചെന്ന് വരുന്ന ഒരു വര്‍ഷത്തേക്കുള്ള വിഷുഫലം അറിയിക്കുകയും ഗൃഹനാഥന് ജ്യോത്സ്യന് ദക്ഷിണ നല്കി യാത്രയാക്കുകയും ചെയ്യും. ഇതും ഇപ്പോള്‍ ഇല്ലാതായി കഴിഞ്ഞു.
നവഗ്രഹങ്ങളും നക്ഷത്രങ്ങളും ചേര്‍ന്ന് ആകാശത്തൊരുക്കുന്ന സുന്ദരമായ വിഷുക്കണിയുടെ ദൈവീക തരംഗങ്ങള്‍ക്ക് സമാന്തരമായി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഈ ചൈതന്യം പകര്‍ന്നു നല്കി പ്രകൃതിയെ സമൃദ്ധമാക്കാന്‍ ചെയ്യുന്ന ഈ വിഷുക്കണിയില്‍ ആകാശവും ഭൂമിയും ജലവും അഗ്നിയും വായുവുമെല്ലാം ഒത്തുചേര്‍ന്ന് ലോകത്തെ സമൃദ്ധമാക്കുന്നുവെന്നതാണ് വിഷുവിന്റെ സാമൂഹ്യ പ്രസക്തി. ഇതുപോലെ ഒരു വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് പ്രകൃതിയുമായി സമരസപ്പെട്ട് ഈ ചൈതന്യത്തെ കോരിയെടുത്ത് പങ്കിട്ടനുഭവിക്കുന്നതിന്റെ സുഖമാണ് നാം ഉള്‍ക്കൊള്ളുന്നത്. ഒരിക്കലും തനിക്ക് നേരാംവിധം കണികാണാന്‍ കഴിയാതിരുന്നിട്ടുപോലും കുടുംബസുഖത്തിനുവേണ്ടി സ്വസുഖം ത്യജിക്കുന്ന വീട്ടമ്മയുടെ യഥാര്‍ത്ഥ ത്യാഗമൂര്ത്തീഭാവം അനുപമമത്രേ. ലോകസുഖത്തിനായി സ്വസുഖത്തെ ത്യജിക്കാന്‍ ഓരോ വീട്ടമ്മയും നമ്മെ പഠിപ്പിക്കുന്നു.
വര്‍ഷത്തിലൊരു ദിവസം മാത്രം ലഭിക്കുന്ന ഈ സുന്ദരമുഹൂര്ത്തത്തെ പുതുവത്സരമായെടുക്കലാണ് നമ്മുടെ പാരമ്പര്യം. തലേന്ന് രാത്രി മുഴുവന്‍ മദ്യ-മാംസ സേവ നടത്തി കൂക്കിയും ഓരിയിട്ടും ബഹളം വച്ചും പിറ്റേന്ന് രാവിലെ ബോധരഹിതരായി ജനങ്ങള്‍ തെരുവില്‍ കിടക്കുന്ന ജനുവരി ഒന്നാംതീയതിയെന്ന പുതുവത്സരമെവിടെ, ഒരു തുള്ളി മദ്യമോ, മാംസമോ ഭുജിക്കാതെ കണികണ്ടും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും സദ്യയൊരുക്കിയും കുളിച്ച് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചും ദിവസം ഉപയോഗിക്കുന്ന വിഷുപുതുവത്സരമെവിടെ! മലയാളിയുടെ ബുദ്ധി എന്നാണ് നേരെയാവുക?
സംക്രമം കഴിഞ്ഞുണരുന്ന സൂര്യോദയമാണ് വിഷുവിന്റെ കണക്ക്. മദ്ധ്യാഹ്നത്തിന് മുമ്പ് സംക്രമം വരുന്നതാണെങ്കില്‍ ആ ദിവസം ഒന്നാം തീയതിയായി എടുക്കും. അപ്പോള്‍ മേടം ഒന്നിന് ഉദയം കഴിഞ്ഞ് മധ്യാഹ്നത്തിന് മുമ്പാണ് സംക്രമമെന്നുണ്ടെങ്കില് വിഷു (അടുത്ത സൂര്യോദയത്തിന്) രണ്ടാം തീയതിയായി വരും. മലബാറിലെ ജ്യോതിഷികള്‍ സംക്രമം കഴിഞ്ഞുവരുന്ന ഉദയത്തെ മാത്രമേ ഒന്നാം തീയതിയായി എടുക്കൂ. തന്മൂലം ദക്ഷിണ കേരളത്തിലെ കണക്കെടുത്താല്‍ ചില വര്‍ഷങ്ങളില്‍ വിഷു രണ്ടാംതീയതിയായി വരാറുണ്ട്.
ഡോ. കെ. അരവിന്ദാക്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: