ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കൈമാറിയ രഹസ്യവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യരക്ഷ സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണെന്നതിനാല് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ നിലപാട് സ്വീകരിച്ച കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.
ഗുജറാത്ത് കലാപക്കാലത്ത് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍ രാജ്യസുരക്ഷ സംബന്ധിച്ച വിഷയമാണെന്ന് വ്യക്തമാക്കി ആര്‍ടിഐ ആക്ടിന്റെ സെക്ഷന്‍ 8(1) എച്ച് പ്രകാരം അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുഖ്യവിവരാവകാശ ഉദ്യോഗസ്ഥന് തള്ളിക്കളഞ്ഞിരുന്നു. മോദിയും വാജ്പേയിയും തമ്മില്‍ 2002ല്‍ ഭിന്നത രൂക്ഷമായിരുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഒരിക്കല്‍ തള്ളിക്കളഞ്ഞ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കോണ്‍ഗ്രസ് വീണ്ടും പൊടിതട്ടി എടുത്തിരിക്കുന്നത്. 2002 ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ആശയവിനിമയ രേഖകളാണ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഴുമാസം മുമ്പ് തള്ളിക്കളഞ്ഞ അപേക്ഷയില്‍ പുനപരിശോധന നടത്തുകയാണെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടര്‍ കൃഷ്ണകുമാര്‍ ഗുജറാത്ത് സര്‍ക്കാരിന് വിവരം കൈമാറിയിട്ടുണ്ട്. വിവരം നല്കുന്നതില് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും രാഷ്ട്രീയപ്രേരിതമായ നിലപാടായി പിഎംഒ ഉദ്യോഗസ്ഥന്റെ നടപടി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പിഎംഒ എത്തിയിരിക്കുന്നതെന്നാണ് സൂചന.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപമുള്‍പ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പല നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. ഗുജറാത്ത് കലാപക്കാലത്ത് കേവലം രണ്ടു ദിവസം കൊണ്ട് കലാപം നിയന്ത്രണവിധേയമാക്കിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള നിലപാടുകളെ തുടര്‍ന്നാണ്. ഗുജറാത്തില്‍ മുമ്പു നടന്നിട്ടുള്ള കലാപങ്ങളെല്ലാം ദിവസങ്ങളും മാസങ്ങളും നീണ്ടിട്ടുണ്ട്. ഇതില്‍ നിന്നും വത്യസ്ഥമായ കലാപത്തെ ചുരുങ്ങിയ മണിക്കൂറുകള്‍ക്കകം അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാരുകള്‍ക്കായി. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരിന് നല്കിയ നിര്‍ദ്ദേശങ്ങളെ വ്യക്തികള്‍ തമ്മിലുള്ള ഭിന്നതകളായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: