സിപിഎം നേതാക്കള്‍ തിരക്കോടു തിരക്കിലാണ്. എല്ലാവരും ഏതെങ്കിലുമൊക്കെ കമ്മീഷനുകളില്‍ അംഗങ്ങള്‍. വെറും കമ്മീഷനുകളല്ല; അന്വേഷണക്കമ്മീഷനുകള്‍. പാര്ട്ടിക്കാര് നടത്തുന്ന കൊള്ളരുതായ്മകളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകള്‍. ഞങ്ങളുടെ സഖാക്കള്‍. അവര്‍ ചെയ്യും തെറ്റുകള്‍. ഞങ്ങള്‍ അന്വേഷിക്കും, നടപടിയെടുക്കും. വേറെ ആര്‍ക്കും അതില്‍ യാതൊരു കാര്യവുമില്ല. ഇതൊന്നും ജനങ്ങളോടു വിവരിച്ച് അങ്ങാടിപ്പാട്ടാക്കാനും ഞങ്ങളില്ല-ഇതാണു സിപിഎം സ്വീകരിച്ചുവരുന്ന ‘അന്വേഷണക്കമ്മീഷന്’ നിലപാടിന്റെ രത്നച്ചുരുക്കം.
ഇങ്ങനെ ഓരോ രാഷ്ട്രീയപാര്‍ട്ടിയും പ്രസ്ഥാനങ്ങളും തങ്ങളുടേതായ നിലയില്‍ കമ്മീഷനുകളും വിചാരണയും ശിക്ഷാവിധിയുമൊക്കെ നടത്താന്‍ തുടങ്ങിയാല്‍ പിന്നെ ഈ രാജ്യത്തു കോടതികള്‍ എന്തിനാണ്? ന്യായാധിപന്മാര് എന്തിനാണ്? അഭിഭാഷക സമൂഹം എന്തിനാണ്? ഇതിനെല്ലാമുപരിയായി ഏതൊരു സാധാരണക്കാരന്റെയും മനസ്സില്‍ സിപിഎമ്മിനു നേരെ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?
പാര്ട്ടിതലത്തിലുണ്ടെന്നു പറയപ്പെടുന്ന രണ്ട് അന്വേഷണക്കമ്മീഷനുകള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ഒന്ന് ടി.പി. ചന്ദ്രശേഖരന്റെ വധം സംബന്ധിച്ചു സിപിഎമ്മുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്. രണ്ടാമത്തേത്, പാര്‍ട്ടി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരായി ഉയര്‍ന്ന ലൈംഗികപീഡന ആരോപണം സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്. ഈ രണ്ടു കമ്മീഷനുകളെക്കുറിച്ചും അനന്തം, അജ്ഞാതം, അവര്ണനീയം എന്നേ പറയേണ്ടൂ. കാരണം, ആരൊക്കെയാണ് അന്വേഷണം നടത്തിയത്, കണ്ടെത്തലുകള്‍ എന്ത്, തെളിവുകള്‍ എന്ത് തുടങ്ങിയുള്ളവയൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലത്രെ. പിന്നെ പ്രഖ്യാപിക്കുന്നത് ഒന്നു മാത്രം. ആരോപണവിധേയനായ, അല്ലെങ്കില്‍ ആരോപണവിധേയരായവര്ക്കെതിരായ നടപടി.
തള്ള ചവുട്ടിയാല്‍ പിള്ളയ്ക്കു കേടുപറ്റുമോ സഖാവേ. ഇല്ലേയില്ല. പിന്നെ മറ്റൊരു ശ്രദ്ധേയകാര്യം, ഈ അന്വേഷണക്കമ്മീഷനുകളും അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രതിരോധതന്ത്രത്തിന്റെ ഭാഗമാണെന്നു വ്യക്തം. കാരണം, ആരോപണം കഴമ്പുള്ളതാണെന്നും ആരോപണവിധേയന് തെറ്റുകാരനാണെന്നും പൊതുസമൂഹം അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം തീര്ച്ചപ്പെടുത്തിക്കഴിഞ്ഞാണു സിപിഎം അന്വേഷണക്കമ്മീഷനെ നിയോഗിക്കുക. അതിനുശേഷമുള്ള കാര്യങ്ങള്‍ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്ന ഇന്ദ്രജാലം. തുടര്‍ന്നു പേരിന് ഒരു തല്ലും ചങ്ങലക്കിടലും. അക്ഷരാര്‍ത്ഥത്തില്‍ ഇതല്ലാതെ എന്താണു പി. ശശിക്കെതിരായ ലൈംഗികപീഡന ആരോപണം സംബന്ധിച്ചും ടി.പി. ചന്ദ്രശേഖരന് വധം സംബന്ധിച്ചും നടന്നത്?
സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരുടെ തെറ്റുകള്‍ കണ്ടെത്താന്‍ വേണ്ടി ഇതുപോലെ അന്വേഷണം നടത്തിയ മറ്റേതൊരു പാര്‍ട്ടി ഇവിടെയുണ്ടെന്നാണു സിപിഎം നേതാക്കള്‍ ഗര്‍വോടെ ചോദിക്കുന്നത്. അതിനുള്ള ഉത്തരം; ഇതുപോലൊരു പാര്‍ട്ടി വേറെയില്ലെന്നു തന്നെയാണ്.
പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പി. ശശിക്കെതിരെ ലൈംഗികപീഡന ആരോപണം ഉയര്‍ന്നത്. പീഡനത്തിനിരയായ സ്ത്രീ രേഖാമൂലം പോലീസില്‍ പരാതിയൊന്നും നല്കിയില്ലെങ്കിലും പീഡനവിവരം അങ്ങാടിപ്പാട്ടാവുകയായിരുന്നു. പിന്നീടു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ പാര്‍ട്ടിതല അന്വേഷണ വിവരം സ്ഥിരീകരിച്ചിരുന്നു. ആരോപണം കൊടുമ്പിരിക്കൊണ്ടിരിക്കെ പി.ശശി ജില്ലാ സെക്രട്ടറിസ്ഥാനത്തു നിന്നും ലീവെടുത്തിരുന്നു. ചികിത്സാ ആവശ്യത്തിനാണ് എന്നതായിരുന്നു ഇതിനു പാര്‍ട്ടി നേതൃത്വം നല്കിയ വിശദീകരണം. പി. ജയരാജനാണ് പകരം ചുമതല ലഭിച്ചത്. പിന്നീട് പി.ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍നിന്നു തന്നെയും പുറത്താക്കി എന്ന തീരുമാനമാണ് നേതൃത്വം വിശദീകരിച്ചത്.
അതേസമയം, പി. ശശിക്കെതിരായ ലൈംഗികപീഡന ആരോപണം പാര്‍ട്ടി നേതൃത്വവും പോലീസും ഇടപെട്ട് ഒതുക്കിയതായും പീഡനം നടന്നതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പത്രസമ്മേളനത്തിലെ മറുപടിയില്‍ നിന്നും വ്യക്തമാണെന്നും കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതിയിലെത്തിയതാണ്. വിഷയം വീണ്ടും കത്തിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നന്ദകുമാറിന്റെ പരാതിയിന്മേല്, ബന്ധപ്പെട്ടവര്‍ ഹാജരാകണമെന്നു കാട്ടി 2013 ജൂണില്‍ ഉത്തരവിട്ടിരുന്നു. പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവര്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13ന് ഹാജരാകണമെന്ന് കാട്ടിയാണു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, മഹേന്ദ്രജാലം എന്നു പറയുംപോലെ അങ്ങനെ ഒരു നോട്ടീസും കോടതിയില്‍ നിന്നും അയയ്ക്കപ്പെട്ടില്ലത്രെ. തുടര്‍ന്നു ഹര്ജിക്കാരന് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് മെയ് 16ന് മേല്‍സൂചിപ്പിച്ച മൂന്നുപേരും ഹാജരാകണമെന്നു കാട്ടി കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പി. ശശി പ്രശ്നം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച ആള് വി.എസ്. അച്യുതാനന്ദനായിരുന്നു. അന്വേഷണക്കമ്മീഷന് നേതൃത്വം നല്കിയതാവട്ടെ വൈക്കം വിശ്വനും. ഇതും മറ്റൊരു വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍. വിപ്ലവപാര്‍ട്ടിയുടെ, സംസ്ഥാന, കേന്ദ്രനേതാക്കള്‍ കോടതി കയറുന്നു; അതും ഒരു മുന്‍ ജില്ലാ സെക്രട്ടറിയുടെ ലൈംഗിക അതിക്രമത്തിന്റെ പേരില്‍.
ടി.പി. വധം സംബന്ധിച്ച അന്വേഷണക്കമ്മീഷന്റെ കാര്യമെടുത്താല്‍ എസ്. രാമചന്ദ്രന്‍പിള്ള എന്ന എസ്ആര്‍പി പറയുന്നത് അതു പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം നടത്തിയ അന്വേഷണമാണെന്നും അതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഒരിക്കലും പുറത്തുവിടത്തില്ലെന്നുമാണ്. സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനു പോലും ബോധ്യമായില്ലല്ലോ ഈ അന്വേഷണാഭ്യാസം.
ടി.പി. കൊല്ലപ്പെട്ട ഉടന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെ രംഗത്തുവന്ന്, ഈ വധത്തില്‍ തങ്ങളുടെ പാര്‍ട്ടിക്കു യാതൊരു പങ്കുമില്ലെന്നു പറഞ്ഞിരുന്നു. ഒഞ്ചിയം മേഖലയിലെ പ്രാദേശിക രാഷ്ട്രീയപടലപ്പിണക്കങ്ങളുടെ ഭാഗമായി ടിപിയോട് വൈരാഗ്യം പുലര്‍ത്തിയിരുന്ന സിപിഎം നേതാക്കള്‍ ഉണ്ടായിരുന്നു. പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം കമ്യൂണിസ്റ്റ് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ വിജയിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. സതീദേവിയുടെ പരാജയത്തിന് ഇത് കാരണമായി. പൊതുവില്‍ ഇടതുകോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന കോഴിക്കോട് മണ്ഡലം ഇതുവഴി യുഡിഎഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് അട്ടിമറി വിജയത്തിലൂടെ തിരികെപ്പിടിച്ചു. ഒരു പക്ഷേ, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഏറെ ചര്‍ച്ചചെയ്ത തെരഞ്ഞെടുപ്പു വിജയമായിരുന്നു മുല്ലപ്പള്ളിയുടേത്. അദ്ദേഹം കേന്ദ്രത്തില്‍ ആഭ്യന്തര സഹമന്ത്രിയായി. ടി.പിയോടു സിപിഎമ്മിനു കടുത്ത പക തോന്നാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രസ്തുത പരാജയം കാരണമായി എന്നു പ്രോസിക്യൂഷന് വിചാരണവേളയില്‍ കോടതിയില്‍ വിശദീകരിച്ചിരുന്നതുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ടി.പി. വധത്തിനു പിന്നില്‍ സിപിഎം തന്നെയെന്ന വാദം ശക്തിപ്പെടുകയായിരുന്നു. എന്നാല്‍, ഒരു ദിവസം പോലും കാത്തുനില്‍ക്കാതെ ടി.പി. വധിക്കപ്പെട്ടതായ വാര്‍ത്ത പുറത്തുവന്നയുടന്‍ പിണറായി വിജയന് പത്രസമ്മേളനം നടത്തി. ഇതില്‍ തങ്ങള്‍ക്കോ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ പങ്കില്ലെന്നു പ്രഖ്യാപിച്ചതു സംശയങ്ങള്‍ ഇരട്ടിക്കാനും ഒട്ടൊക്കെ അതു സ്ഥിരീകരിക്കപ്പെടുവാനും മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെ എന്തുണ്ടായി എന്നതും കേരളീയ സമൂഹം കണ്ടുകഴിഞ്ഞു. ഏതെങ്കിലും പാര്‍ട്ടി പ്രവര്ത്തകന് ടി.പി. വധത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അയാള്‍ പാര്‍ട്ടിയില്‍ കാണില്ല എന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു തുറന്നുപറയേണ്ടി വന്നു. എന്നാല്‍, പാര്‍ട്ടിക്കാരനു പങ്കുണ്ടെന്നു പിന്നീടു സമ്മതിക്കേണ്ടിയും വന്നു.
കെ.സി. രാമചന്ദ്രന് എന്ന ലോക്കല്‍കമ്മിറ്റി അംഗം മാത്രം കുറ്റക്കാരന്‍. അത് അദ്ദേഹത്തെ അറിയിക്കാന്‍ എന്തെല്ലാം സന്നാഹങ്ങളാണ് സിപിഎം ഒതുക്കിയത്. പി. ജയരാജന്, എം.വി. ജയരാജന്, ജയിംസ് മാത്യു എന്നീ സംസ്ഥാന നേതാക്കള്‍ ഒന്നിച്ചു ജയിലില്‍ പോയി രാമചന്ദ്രനെ കണ്ടാണ് കാര്യങ്ങള്‍ ധരിപ്പിച്ചത്. എല്ലാം ഒപ്പിയെടുക്കുന്നു ചാനല്‍ കാമറകള്‍, എല്ലാം കാണുന്നു ജനങ്ങള്‍ എന്നു മാത്രം ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്. ഓരോ ബ്രാഞ്ച് കമ്മിറ്റിക്കു കീഴിലും ഓരോ അന്വേഷണക്കമ്മിറ്റികള് കൂടി രൂപീകരിക്കേണ്ടുന്ന സ്ഥിതിവിശേഷത്തിലേക്കാണ് സിപിഎം എത്തപ്പെട്ടിരിക്കുന്നത്. അറിഞ്ഞുകൊണ്ടുള്ള കൊലയും ആളുമാറിക്കൊലയുമൊക്കെ തകര്‍ത്താടുമ്പോള്‍ അത്തരം ഒരു സംവിധാനം ഇല്ലാതെ പറ്റില്ലല്ലോ. കൂട്ടത്തില്‍ പാര്‍ട്ടിതല ജയില്‍ സംവിധാനത്തിനുകൂടി രൂപം കൊടുക്കുന്നതു നന്നായിരിക്കും. എന്തുതന്നെയായാലും ചിരിയുണര്‍ത്തും കെട്ടുകാഴ്ചകള്‍ തന്നെയാണിത്. അതേസമയം, ചിരി ആരോഗ്യത്തിനു നല്ലൊരു ഔഷധം കൂടിയാണല്ലോ.
പ്രിന്‍സ്രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: