പാര്‍ലമെന്റിന്റെ ദൗത്യം ഭരണത്തേക്കാള്‍ പ്രശ്നങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതിനും അതുവഴി പൊതു അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തത്തക്കവിധമുള്ള ബോധവല്‍ക്കരണവുമാണ്” എന്ന് ഉദ്ഘോഷിച്ചത് പ്രസിദ്ധ ചിന്തകനായ ഐവര്‍ ജന്തിംഗ്സാണ്. ഭരണകൂടത്തിന്റെ സുഗമമായ ഗതിപ്രവാഹത്തിനുവേണ്ട നിയമനിര്‍മ്മാണത്തിനൊപ്പം പൗരബോധമുള്ള ജനസഞ്ചയത്തെ വാര്ത്തെടുക്കലുംകൂടി ലെജിസ്ലേച്ചറിന്റെ ധര്‍മ്മമാണ്.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യസമ്പ്രദായത്തിന്റെ മികവ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടതാണ്.ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആന്തണി ഈഡന് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ “ഗവണ്മെന്റുകളെ മൊത്തത്തില്‍ പരീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി പരീക്ഷണമാണ് ഏറ്റവും കൂടുതല്‍ ഉത്തേജകമായിട്ടുള്ളതെന്നാണ്” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പില്‍ 8,34,000 പോളിംഗ് സ്റ്റേഷനിലൂടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയ ജനവിധിയുടെ പിന്നിലെ വിസ്മയകരമായ ശ്രമങ്ങള്‍ മാനവരാശിക്ക് ഒന്നടങ്കം മാതൃകയായിട്ടുള്ളതാണ്.
1951 ല്‍ 17.32 കോടി ആളുകള്‍ വോട്ടുചെയ്ത സ്ഥാനത്ത് 2009 ല്‍ അത് 72 കോടിയായി ഉയര്‍ന്നിരുന്നു. 1989 മാര്‍ച്ചില്‍ വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ലേക്ക് കുറച്ചതിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലേ മണ്ഡലം സമുദ്രനിരപ്പില്‍ നിന്നും 15,300 അടി ഉയരത്തിലാണുള്ളത്. ജമ്മു കാശ്മീരിലെ 13,700 അടി ഉയരത്തിലുള്ള രണ്ട് പോളിംഗ് ബൂത്തുകളില്‍ ഒട്ടാകെ വോട്ടുചെയ്യേണ്ട വോട്ടര്‍മാരുടെ എണ്ണം 37 ആണ്. 12 ഉദ്യോഗസ്ഥന്മാര് 45 കിലോമീറ്റര്‍ ദൂരം സാഹസികയാത്ര നടത്തി മുട്ടോളം ഉയരത്തിലുള്ള മഞ്ഞുകട്ടികളെ തരണംചെയ്ത് ഇവരെക്കൊണ്ട് സമ്മതിദാനാവകാശം രേഖപ്പെടുത്തിക്കുകയാണ് ചെയ്യുന്നത്. അരുണാചല്‍ പ്രദേശിലെ ഒരു വിദൂര കാട്ടുപ്രദേശത്തെ കേവലം മൂന്ന് വോട്ടര്‍മാര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര് മൂന്ന് ദിവസം തുടര്‍ച്ചയായി യാത്രചെയ്ത് പോളിംഗ് ബൂത്ത് സ്ഥാപിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നു.
എതിര്‍പ്പുകളും കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും ഭീകരവാദികളുടെ കൊലവിളികളും തെരഞ്ഞെടുപ്പ് അതിക്രമങ്ങളും എല്ലാം അതിജീവിച്ച് അവസാനത്തെ പൗരന്വരെ വിധികര്‍ത്താവാകുന്നു എന്നുള്ളതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷത. ഇതെല്ലാം കൊണ്ടാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച സ്പന്ദിക്കുന്ന സുസ്ഥിര ജനാധിപത്യമായി ലോകം വിലയിരുത്തുന്നത്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അഭംഗുരം മുന്നോട്ടു നീങ്ങുന്ന ഘട്ടമാണിത്. ഈ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ മാറുമെന്നും മറ്റൊരു രാഷ്ട്രീയസംവിധാനം രാജ്യഭരണം ഏറ്റെടുക്കുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് ഇത്തരമൊരു ഉറപ്പ് ജനങ്ങള്‍ക്കുണ്ടാകുന്നത് ഇന്ത്യയിലാദ്യമാണ്.പാര്‍ലമെന്റ് സംവിധാനത്തില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും പങ്കിനെ തുല്യപ്രാധാന്യത്തോടെ പരിഗണിക്കുന്ന രാജനീതിയാണ് നമ്മുടെ രാജ്യം അവലംബിച്ചിട്ടുള്ളത്. പാര്‍ലമെന്ററി സംവിധാനത്തില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും പങ്കിനെ തുല്യപ്രാധാന്യത്തോടെ പരിഗണിക്കുന്ന രാജനീതിയാണ് നമ്മുടെ രാജ്യം അവലംബിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചകളും മൂല്യാധിഷ്ഠിത സമീപനങ്ങളും കുറഞ്ഞുവരികയാണ്. സഭയ്ക്കുള്ളില്‍ കത്തിയെടുത്ത് വീശുകയും സഭ സ്തംഭിപ്പിക്കാനായി കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്യുന്നിടത്തോളം കാര്യങ്ങള്‍ ഇപ്പോള്‍ അപചയത്തിലെത്തിയിരിക്കുന്നു. അങ്ങേയറ്റത്തേ പ്രകോപനങ്ങളുണ്ടാവുമ്പോള് സഭ സ്തംഭിക്കുന്ന പഴയ രീതിയ്ക്കു പകരം ഇപ്പോള്‍ പ്രതിഷേധം പ്രകടിപ്പിക്കാനായി സഭ സ്തംഭിപ്പിക്കല്‍ ആദ്യമാര്ഗ്ഗമോ പൊതുമാര്ഗ്ഗമോ ഒക്കെയായി മാറിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സുപ്രധാന സ്തംഭങ്ങളില്‍ ഒന്നായ പാര്‍ലമെന്റിന്റെ അകത്തളങ്ങള്‍ അക്രമാസക്തമാകുന്നത് ആപത്കരം തന്നെയാണ്.
2001 ഏപ്രില്‍ 5 ന് രാജ്യസഭയില്‍ നടന്ന അസാധാരണസംഭവങ്ങള്‍ കണ്ട് അന്നത്തെ ഉപാദ്ധ്യക്ഷന്‍ കൃഷ്ണകാന്ത് ഇതൊരു മൃഗശാലപോലെയായി കരുതരുതെന്ന് അംഗങ്ങളോട് പറഞ്ഞിരുന്നു. 2002 ല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണായ നജ്മ ഹെപ്ത്തുള്ള കുറച്ചു മര്യാദയെങ്കിലും അംഗങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഒരിക്കല്‍ സ്പീക്കര്‍ ജി.എസ്. ധില്ലന് സഭയ്ക്കുള്ളിലെ ബഹളങ്ങള്‍ കണ്ട് സഹികെട്ട് “മാന്യന്മാരായ ഭരണഘടനാ നിര്‍മ്മാണ സഭാംഗങ്ങള്‍ മാന്യന്മാരായ അംഗങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയതാണ് ചട്ടങ്ങളെന്നും സഭയിലെ പ്രക്ഷുബ്ദതനിമിത്തം നിത്യേന നാഡീവ്യൂഹത്തെ നിയന്ത്രിക്കാന്‍ താന്‍ ആസ്പിരിന്‍ ഗുളിക കഴിച്ചാണ് ഇവിടെ വരുന്നതെന്നും” തുറന്നാക്ഷേപിച്ചിരുന്നു.
പാര്‍ലമെന്ററി സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ അട്ടിമറിയ്ക്കപ്പെടുന്നതില് മനംനൊന്ത് ആകുലതകളും വ്യാകുലതകളും ആവോളം ഉറക്കെ പറഞ്ഞ മറ്റൊരു സ്പീക്കറായിരുന്നു സോമനാഥ് ചാറ്റര്‍ജി. നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിന്റെ അന്തസ്സും മഹത്വവും ഉയര്‍ത്തികാട്ടുന്നതില്‍ പതിനാറാം ലോക്സഭ വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നവരാണ് രാജ്യത്തെ ജനങ്ങള്‍. മൂല്യങ്ങളും മാന്യതയും കാട്ടുന്നവരെ മാത്രമേ പൊതുസമൂഹം അംഗീകരിക്കുകയുള്ളൂ എന്ന നില വരണം.
നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കുകയും വര്‍ത്തമാന സാഹചര്യത്തിന് അനുസരിച്ച് പുനസംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആദര്‍ശനിഷ്ടമായ രാഷ്ട്രീയപ്രവര്‍ത്തനവും ത്യാഗമനോഭാവത്തോടെയുള്ള സമര്‍പ്പിത ജീവിതവും നമ്മുടെ രാഷ്ട്രീയരംഗത്ത് കുറഞ്ഞുവരികയാണ്. ജനാധിപത്യവും ജാതിമതചിന്തകളും പേശീബലവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങളായി ഇവിടെ മാറുകയാണ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വക ചിലവ് 1500 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്. 10,000 കോടി രൂപ വേറെയും ചെലവായതായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും വന്‍ കോര്‍പ്പറേറ്റുകളുടെ വഴിവിട്ടസ്വാധീനം പ്രകടമാണ്.
543 അംഗങ്ങളുള്ള കഴിഞ്ഞ പാര്‍ലമെന്റില്‍ 300 ല്‍ അധികം പേര് കോടീശ്വരന്മാരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കണം ആര് മന്ത്രിയാകണം എങ്ങനെ വകുപ്പുകള്‍ കൈകാര്യം ചെയ്യണം എന്നൊക്കെ കോര്‍പ്പറേറ്റുകളും മാധ്യമ കങ്കാണിമാരും നിശ്ചയിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് പുറത്തിറക്കിയ പഠനമനുസരിച്ച് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മോശപ്പെട്ട റിക്കാര്‍ഡുള്ള സഭയായി പതിനഞ്ചാം ലോക്സഭയെ എടുത്തുകാട്ടിയിരിക്കുന്നു. ഏറ്റവും കുറച്ച് മാത്രം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഏറ്റവും കുറച്ച് മാത്രം ബില്ലുകള്‍ പാസാക്കുകയും ചെയ്ത സഭയെന്ന റിക്കാര്‍ഡും പതിനഞ്ചാം ലോക്സഭയ്ക്കുണ്ട്. ഏറ്റവും കുറച്ച് മാത്രം സഭകൂടുകയും മൊത്തം സമയത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പോലും ഉപയോഗിക്കാനാവാതെ പോകുകയും ചെയ്തുവെന്ന ആക്ഷേപവും പതിനഞ്ചാം ലോക്സഭയെ കുറിച്ചുണ്ട്. പതിനാറാം ലോകസഭ സുതാര്യവും സംശുദ്ധവും കാര്യമാത്ര പ്രസക്തവും ഫലപ്രദവുമായി മാറേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: