കോതമംഗലം: കോതമംഗലം നഗരത്തിലെ ഹൈറേഞ്ച് ജംഗ്ഷനില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കാര്‍ഷിക വിപണനകേന്ദ്രത്തില്‍ രാപ്പകല്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ഉപേക്ഷിക്കപ്പെടുന്ന അറവുമാലിന്യങ്ങളുള്പ്പെടെ ലോഡുകണക്കിന് മാലിന്യക്കൂമ്പാരം ഇവിടെ നിക്ഷേപിച്ച് പൊതുജന ആരോഗ്യത്തിന് ഭീഷണിയായിരിക്കുകയാണ്. ധര്‍മ്മഗിരി ആശുപത്രിയില്‍ ഒപി-ഐപി വിഭാഗം എന്നിവിടങ്ങളില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ മുനിസിപ്പാലിറ്റിയുടെ മാര്‍ക്കറ്റ് വഴിയുള്ള ലിങ്ക് റോഡില്‍ക്കൂടി സഞ്ചരിക്കുന്നതുമൂലം കൂടുതല്‍ രോഗികളായി മാറുന്ന സാഹചര്യമാണുള്ളത്.
മാര്‍ക്കറ്റ് ഇരിക്കുന്ന 85 സെന്റ് സ്ഥലം കാടുകയറി നശിച്ച് അനാശാസ്യ പ്രവര്‍ത്തകരും സാമൂഹികദ്രോഹികളും കഞ്ചാവ് വില്‍പ്പനക്കാരും ലൈംഗിക തൊഴിലാളികളും തമ്പടിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ദുര്‍ഗന്ധം മൂലം തൊട്ടടുത്ത് ആരാധനാലയത്തിലെത്തുന്നവര്ക്ക് പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഈ മലിന്യക്കൂമ്പാരത്തിന് തീ പടര്‍ന്നാണ് ഇതിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന രണ്ട് പെട്രോള്‍ പമ്പുകള്‍ ഉണ്ടാക്കുന്ന ദുരന്തസാധ്യത തള്ളിക്കളയാനാകില്ല.
കോതമംഗലം നഗരത്തിലുണ്ടായിരുന്ന മാലിന്യസംസ്ക്കരണപ്പെട്ടികള് അപ്രത്യക്ഷമായതുമൂലം വ്യാപാരികളും മറ്റും നഗരത്തിലെ മാലിന്യം എവിടെ നിക്ഷേപിക്കണമെന്നറിയാതെ വിഷമത്തിലാണ്. ഇത് നഗരസഭയുടെ പല പ്രദേശത്തും മാലിന്യങ്ങള്‍ ദിവസങ്ങളോളം കുമിഞ്ഞുകൂടാന്‍ ഇടയായി. ഈ മാലിന്യക്കൂമ്പാരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് നഗരത്തില്‍ മാലിന്യസംസ്ക്കരണ ബോക്സുകള്‍ സ്ഥാപിക്കണമെന്ന് കോതമംഗലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഹൈറേഞ്ച് ജംഗ്ഷനിലെ മാലിന്യപ്രദേശത്ത് നടന്ന പ്രതിഷേധയോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗം കോതമംഗലം പൗരസമിതി ചെയര്മാന് പി.എ. പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി മാറാച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് ചെയര്മാന് മര്‍ക്കോസ് കണ്ണന്താനം, രക്ഷാധികാരികളായ എം.എ.കുര്യാക്കോസ്, ജോര്‍ജ് ഏളാമറ്റം, വൈസ് ചെയര്മാന് ഒ.പി. പോള്‍, ജനറല്‍ സെക്രട്ടറി ടി.പി. മേരിദാസ്, ഭാരവാഹികളായ ബിജോ ബേബി, അഡ്വ. മഞ്ജു.കെ.കെ, ദിലോമിന ചേറ്റൂര്‍, സെലിന് മാത്യു, ബിജു താമരച്ചാലില്‍, ദീപക് ഓലിയപുറം, ജോസഫ് തകിടിയില്‍, ബിജു മേനോന്.സി.ആര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: