തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വം ചരിത്രം സൃഷ്ടിക്കുമെന്ന് മുതിര്‍ന്ന ബിജെപിനേതാവ് എല്‍.കെ.അദ്വാനി. ആ ചരിത്രത്തിന്റെ ഭാഗമായി കേരളത്തിലും ബിജെപി വിജയം കൊയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരുണ്ടാകുമ്പോള്‍ കേരളവും അതില്‍ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ഫലം പുറത്തുവന്നുവെന്ന പ്രത്യേകതയാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്. കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്നാണ് എല്ലാവരും പ്രവചിക്കുന്നത്. ഫലം പുറത്തു വരുന്നതിനു മുന്നേ തന്നെ നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി താമസിക്കാന്‍ പുതിയ വീടന്വേഷിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെയാകും ബിജെപി അധികാരത്തിലെത്തുക. പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജനങ്ങള്‍ നല്ലരീതിയില്‍ അതിനായി പ്രതികരിക്കുകയും ചെയ്യുമെന്ന് അദ്വാനി പറഞ്ഞു.
1975ല്‍ കോണ്‍ഗ്രസ് രാജ്യത്തോട് വലിയ തെറ്റ് ചെയ്തു. ഇന്ദിരാഗാന്ധിക്കെതിരെ കോടതിവിധിവരികയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യതയാക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങള്‍ നിഷേധിച്ച്, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാജ്യത്തെ വലിയ തടവറയാക്കി. അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രതികരിച്ച ജയപ്രകാശ്നാരായണനെയും അടല്‍ബിഹാരി വാജ്പേയിയെയും അടക്കമുള്ള നേതാക്കളെ ജയിലില്‍ അടച്ചു. എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടായത്. മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങി. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് ഇന്നും ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് എല്ലായിടത്തും പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നു.
ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടു സീറ്റുമാത്രമാണ് ലോക്സഭയിലുണ്ടായിരുന്നത്. എന്നാല്‍ അത് മരണത്തെ തുടര്‍ന്നുണ്ടായ സഹതാപത്തില്‍ രൂപംകൊണ്ട ‘ഷോക്സഭ’യായിരുന്നെന്ന് അദ്വാനി പറഞ്ഞു. പിന്നീട് ബിജെപി 86 സീറ്റ് നേടി. തുടര്‍ച്ചയായ ആറുവര്‍ഷങ്ങളില്‍ ബിജെപി ഭരണമുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു ശേഷം കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുണ്ടായ വെറുപ്പിന്റെ മാനസികാവസ്ഥയാണ് ഇപ്പോഴുമുള്ളത്. മാറ്റത്തിനായി ബിജെപി വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഭരണമാറ്റം ഫലം വരുന്നതിനു മുന്നേ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നതിനാല് സോണിയയും മന്മോഹനും പരാജയം ഉറപ്പിച്ചിരിക്കുകയാണ്.
70ല്‍ ആദ്യമായി ലോക്സഭയിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ അവരുടെ പര്‍ട്ടിയെ കുറിച്ച് വീരവാദങ്ങള്‍ പറയുമായിരുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ കമ്യൂണിസം ഇല്ലാതായി. ഇന്ത്യയിലും അവര്‍ ചുരുങ്ങി ഇല്ലാതായി. അവരെല്ലാം ഇന്ന് ബിജെപിയിലേക്ക് വരുകയാണെന്നും അദ്വാനി പറഞ്ഞു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: