കോട്ടയം: മീനച്ചൂടിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീണു. ആവേശം വാനോളമുയര്‍ന്ന കൊട്ടിക്കലാശം അക്ഷരനഗരിയെ ഇളക്കിമറിച്ചു. വൈകിട്ട് ഇരച്ചുപെയ്ത മഴയിലും ആവേശം തെല്ലും ചോരാതെയാണ് പ്രചാരണം അവസാനിച്ചത്.
യുഡിഎഫിന്റേത് രാവിലെയും ബിജെപി, എല്‍ഡിഎഫ് തുടങ്ങി മറ്റ് പാര്‍ട്ടികളുടെ കൊട്ടിക്കലാശം വൈകിട്ടുമാണ് നടന്നത്. കോരിച്ചൊരിയുന്ന മഴയിലും ജില്ലയുടെ പല ഭാഗത്തുനിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുനക്കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത് തികഞ്ഞ ആവേശത്തോടെ. ഇന്നലെ രാവിലെ 8.30-ന് പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു മുമ്പില്‍ നിന്നും ആരംഭിച്ച പര്യടനം വൈകിട്ട് ടെംപിള്‍ കോര്‍ണറിലാണ് അവസാനിച്ചത്. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സി.എന്‍,സുഭാഷ് തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അനവധി പ്രവര്‍ത്തകരും ഘോഷയാത്രയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയും കൂടിയായ ജോസ്.കെ.മാണിയുടെ പരസ്യപ്രചാരണത്തിന് രാവിലെയാണ് നാന്ദി കുറിച്ചത്. ശാസ്ത്രി റോഡിലുള്ള യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച കൊട്ടിക്കലാശ ഘോഷയാത്ര തിരുനക്കര ഗാന്ധിസ്ക്വയറില്‍ സമാപിച്ചു.
ഇടതു സ്ഥാനാര്‍ത്ഥി മാത്യു.ടി.തോമസിന്റെ പ്രചാരണം വൈകിട്ട് നാലിനാണ് ആരംഭിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മുന്‍ എംഎല്‍എ വാസവന് എന്നിവരും പ്രചാരണത്തില്‍ പങ്കെടുത്തു. നഗരം ചുറ്റിയെത്തിയ പ്രകടനം ഗാന്ധി സ്ക്വയറില്‍ അവസാനിച്ചു.
ആഴ്ച്ചകളായി നീണ്ടു നിന്ന ശബദ്-പരസ്യ- പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് നിശബ്ദ പ്രചാരണം. നാളെ ജനം പോളിങ് ബൂത്തിലേക്ക്. പ്രചാരണക്കൊഴുപ്പ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടികള്‍ക്ക് അവരുടെ അവകാശവാദങ്ങള്‍ പലതുമുണ്ടെങ്കിലും ജനങ്ങളുടെ യാഥാര്‍ത്ഥ വിധിക്കായി ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: