കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും വി.എസ്. ശിവകുമാറിനെയും വിമര്‍ശിച്ചും പരിഹസിച്ചും ശശി തരൂരിന്റെ ഇ-മെയില്‍. പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ച് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാക്കാന് സോണിയയോട് ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് അടുത്ത സുഹൃത്ത് അയച്ച ഇ-മെയിലിനുള്ള മറുപടിയിലാണ് തരൂര്‍ തനിനിറം പ്രകടിപ്പിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായാംഗമായ രമേശ് ചെന്നിത്തലയെ അതില്‍ അംഗമാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് കാട്ടി 2011 മാര്‍ച്ച് മൂന്നിനാണ് ഏറെ അടുപ്പമുള്ള തോമസ് ഔസേപ്പ് എന്നയാള്‍ തരൂരിന് ഇ-മെയില്‍ സന്ദേശമയച്ചത്. നിങ്ങളെന്താ തമാശ പറയുകയാണോ എന്നാണ് തരൂര്‍ ഇതിനോട് പ്രതികരിച്ചത്.
“വി.എസ്. ശിവകുമാര്‍ കഴിഞ്ഞാല്‍ ഏതെങ്കിലും കാര്യത്തിന് ഭൂമുഖത്ത് ഞാന്‍ അവസാനമായി പിന്തുണയ്ക്കുന്ന ആളായിരിക്കും രമേശ് ചെന്നിത്തല” എന്നാണ് തരൂര്‍ മറുപടി നല്‍കുന്നത്. അയാള്‍ എങ്ങനെയാണ് പലപ്പോഴും എന്നോട് പെരുമാറിയിട്ടുള്ളതെന്ന് താങ്കള്‍ കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടുമെന്താണ് ഇങ്ങനെയൊക്കെ നിര്‍ദ്ദേശിക്കുന്നതെന്ന് തരൂര്‍ ചോദിക്കുന്നു. താന്‍ ചെന്നിത്തലയെ വിശ്വസിക്കുന്ന പ്രശ്നമില്ലെന്നും തരൂര്‍ പറയുന്നു.
ചെന്നിത്തലയ്ക്ക് വേണ്ടിയുള്ള തന്റെ നിര്‍ദ്ദേശം നിരാകരിച്ച തരൂരിനോട് രൂക്ഷമായാണ് തോമസ് പ്രതികരിക്കുന്നത്. “ഡോക്ടര്‍, എന്താണ് താങ്കള്‍ അര്‍ത്ഥമാക്കുന്നത്? താങ്കള്‍ ചെയ്യുമെന്നോ ചെയ്യില്ലെന്നോ അതോ താങ്കള്‍ക്ക് കഴിയില്ലെന്നോ. ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കള്‍. പിന്നെ എനിക്കെങ്ങനെ തമാശ പറയാന്‍ കഴിയുമെന്നും തോമസ് ചോദിക്കുന്നുണ്ട്.
മൂന്നുവര്‍ഷം മുമ്പ് ശശി തരൂരാവും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ പരിഹസിച്ച കാര്യം താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് തരൂരിനോട് തോമസ് ചോദിക്കുന്നു. ഇതേ വ്യക്തിയാണ് താന്‍ ചെന്നിത്തലയുടെ കാര്യം പറഞ്ഞപ്പോള്‍ തമാശ പറയുകയാണോ എന്ന് പരിഹസിക്കുന്നതെന്നും തോമസ് അഭിപ്രായപ്പെടുന്നു.
വിശ്വസിക്കാന്‍ കൊള്ളാത്തവരും യാതൊരു വിലയുമില്ലാത്തവരുമായാണ് കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളെ ശശി തരൂര്‍ കാണുന്നതെന്ന് ഈ ഇ-മെയില്‍ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: