തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ബിജെപിയോടൊപ്പം പ്രധാനവ്യക്തികള്‍ മാത്രമല്ല കക്ഷികളും ചേരുന്നു. ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭാഗമാകാന്‍ തെലുങ്കുദേശം പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നു. ബിജെപി വിരുദ്ധ മുന്നണിയുടെ കണ്‍വീനറായിരുന്ന ചന്ദ്രബാബുനായിഡു ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി സീറ്റ് ധാരണയായി. ഇതോടെ ഇടതുമുന്നണിക്ക് ഒരു പ്രഹരം കൂടിയാണ് നല്‍കിയിട്ടുള്ളത്. ചന്ദ്രബാബുനായിഡുവിനെ ഇടതുപക്ഷത്ത് തളച്ചിടാന്‍ പ്രകാശ്കാരാട്ടും കൂട്ടാളികളും ഏറെ അദ്ധ്വാനിച്ചതാണ്. പതിനൊന്നുകക്ഷി നേതാക്കളുടെ യോഗം വിളിച്ച് ബദലുണ്ടാക്കാന്‍ കൈ ഉയര്‍ത്തിയവരെല്ലാം പലവഴിക്കായി. എഐഎഡിഎംകെ, തെലുങ്കുദേശം തുടങ്ങിയ ജനസ്വാധീനമുള്ള പാര്‍ട്ടികളെല്ലാം ഇടതുപക്ഷവുമായുള്ള ബന്ധംവിച്ഛേദിച്ചു. ഇടതുപക്ഷത്തോടൊപ്പം നിന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കേണ്ടിവരുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. ഇപ്പോള്‍തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടതുപക്ഷത്തെ ക്ഷണിച്ചുതുടങ്ങി.
ഇടതുപക്ഷമാകട്ടെ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. അതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. മെയ് 16ന് ശേഷം ഇവര്‍ ഒരുമിച്ച് നീങ്ങും. ഒരുമിച്ചുനിന്നാലും ദേശീയ ജനാധിപത്യസഖ്യത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്ക്കാന് വ്യക്തികളും കക്ഷികളും ഇപ്പോള്‍ തയ്യാറാകുന്നത്. എന്തുകണ്ടിട്ടാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടത്? കാര്യക്ഷമതയില്ലാത്ത, രാജ്യത്തിന്റെ കെട്ടുറുപ്പുപോലും അപകടപ്പെടുത്തുന്ന ഭരണമാണല്ലൊ കോണ്‍ഗ്രസ് കാഴ്ചവച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രമുഖ നേതാക്കളെല്ലാം മത്സരത്തില്‍ നിന്നും മാറി. മന്‍മോഹന്‍സിംഗും പി.ചിദംബരവും എ.കെ.ആന്റണിയും ഇനി മന്ത്രിമാരാകാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഇനി ഒരു തിരിച്ചുവരവിന് സാധ്യത തീരെ ഇല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. സര്‍ക്കാരിന്റെ വീഴ്ചകളും തെറ്റുകുറ്റങ്ങളും നിരവധിയാണ്. ബിജെപി കുറ്റപത്രത്തില്‍ അവ തുറന്നുകാട്ടിയത് ശ്രദ്ധേയമാണ്.
അതിര്‍ത്തി മേഖലകളിലെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പൂര്‍ണ്ണ പരാജയമാണ്. 2022ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ 503 റോഡുകളില്‍ 17 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2006ല്‍ പൂര്‍ത്തിയാക്കേണ്ട 3505 കിലോമീറ്റര്‍ അതിര്‍ത്തി റോഡുകളില്‍ 527 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ നിര്‍മ്മാണം നടത്തിയത്. അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ ഭടന്മാരുടെ തല വെട്ടിക്കൊണ്ടുപോയപ്പോള്‍ അതു ചെയ്തത് ഭീകരരാണെന്ന് പറഞ്ഞ എ.കെ ആന്റണിയുടെ നിലപാട് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായിരുന്നു. 2 വര്‍ഷം 500 അതിര്‍ത്തി ലംഘനങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായി. നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക് വര്‍ദ്ധിച്ചു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി. പോലീസ് നവീകരണം മന്ദഗതിയിലായി. 72 ലക്ഷം ക്രിമിനല്‍ കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. ജമ്മുകാശ്മീരിലെ സംഘര്‍ഷങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചുവരുന്നു. വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനിലേക്ക് യാത്രാനുമതി നല്കിയതും സര്‍ക്കാരിന്റെ നയപരാജയം വ്യക്തമാക്കുന്നതിന്റെ തെളിവാണല്ലൊ. ഇത്തരം ദുര്‍ഭരണങ്ങളുടെ ആവര്‍ത്തനം ജനങ്ങള്‍ അനുവദിക്കില്ല. ആ ഉറച്ചതീരുമാനമാകും വോട്ടെടുപ്പില്‍ പ്രതിഫലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: