ചോദ്യം: കേരളത്തിലെ തീരദേശവാസികള്‍ക്ക് വിദൂരമല്ലാത്ത ഭാവിയില്‍തന്നെ കടല്‍ക്ഷോഭവും സമുദ്രനിരപ്പ് ഉയരുന്നതുംമൂലം സ്ഥലം നഷ്ടപ്പെട്ട് തീരപ്രദേശങ്ങളില്‍നിന്നും കുടിയൊഴിഞ്ഞ് പോകേണ്ടിവരുമോ?
ഉത്തരം: ഇന്നത്തെ നിലയിലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതിവിഭവ ചൂഷണവും അതിന് എതിരെ ഒരു കുഞ്ഞുവിരല് പോലും അനക്കാത്ത രാഷ്ട്രീയ നേതൃത്വവും കൂടി ആകുമ്പോള്‍ അങ്ങനെയുള്ള ഒരു ദിനത്തെ നാം തീര്‍ച്ചയായും പ്രതീക്ഷിക്കണം.
ചോദ്യം: എന്താണ് ഇതിന്റെ ശാസ്ത്രീയ അടിസ്ഥാനം?
ഉത്തരം: ഭൂമിയുടെ ധ്രുവങ്ങളിലാണ് ലോകത്തുള്ള ആകെ ശുദ്ധജലത്തിന്റെ ഏറിയ പങ്കും. എന്നാല്‍ ആഗോള താപനം മൂലം പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകൂടി മഞ്ഞുകട്ടികളായി ഇരിക്കുന്ന, ഭൂമിയുടെ കാലാവസ്ഥയെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചുവരുന്ന ഈ പ്രതിഭാസം മനുഷ്യന്റെ ദുരമൂലം ഇന്ന് അലിയാന്‍ തുടങ്ങിയിരിക്കുന്നു. വെറും ഒരു ഗ്ലാസില്‍ കരുതിയ ഐസ്ക്യൂബുകള്‍ അലിയുന്ന ലാഘവത്തോടുകൂടിയല്ല അവ ഉരുകുന്നത്. എന്തെന്നാല്‍ ഇതിന് മുന്നോടിയായി കൊടുങ്കാറ്റുകളും പേമാരികളും തീക്കാറ്റ് വീശുന്ന വരള്‍ച്ചകളും വിനാശകാരികളായ കടലാക്രമണവും സര്‍വ്വസാധാരണമാകും. മനുഷ്യരാശി ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത അത്ര സംഹാരരൂപിയായ രാക്ഷസ തിരമാലകള്‍ അതിന്റെ സര്‍വ്വവിനാശകാരമായ ശക്തിയോടെ തീരങ്ങളില്‍ താണ്ഡവമാടും.
ചോദ്യം: ഇതിന് വ്യക്തമായ തെളിവുകളുണ്ടോ?
ഉത്തരം: മനുഷ്യന് ശാസ്ത്രീയമായി കാലാവസ്ഥ രേഖപ്പെടുത്തുവാന്‍ തുടങ്ങിയിട്ടുള്ള പോയ നൂറ് വര്‍ഷങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഏറ്റവും ചൂടും കൊടുങ്കാറ്റുകളും നിറഞ്ഞ വര്‍ഷങ്ങള്‍ ഈ കഴിഞ്ഞുപോയ പതിറ്റാണ്ടായിരുന്നു എന്ന് മനസിലാക്കുമ്പോള്‍ മേല്പറഞ്ഞ പ്രവചനങ്ങളുടെ അര്‍ത്ഥവ്യാപ്തി ചെറുതായെങ്കിലും ഒന്നു ഗ്രഹിക്കാമല്ലോ?
ചോദ്യം: അപ്രകാരം കടല്‍ എത്രമാത്രം ഉള്ളിലോട്ട് കയറും?
ഉത്തരം: സമുദ്രനിരപ്പില്‍ നിന്നും അധികം ഉയരമില്ലാത്തതും തീരത്തിനോട് ചേര്‍ന്നുകിടക്കുന്നതുമായ കഴക്കൂട്ടം, ശംഖുമുഖം, വേളി, കഠിനംകുളം, പാനികുളങ്ങര, കമലേശ്വരം മുതലായ പ്രദേശങ്ങളിലെ തനതായ പൂഴിമണ്ണ് തന്നെ ഈ പ്രദേശങ്ങള്‍ എല്ലാം പണ്ട് കാലത്ത് സമുദ്രത്തിന് അടിയില്‍ ആയിരുന്നു എന്ന് സരളമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെതന്നെ മാലിദ്വീപ്, ലക്ഷദ്വീപ് സമുദ്രം, ബംഗ്ലാദേശ് പോലെ സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരമില്ലാതെ കിടക്കുന്ന ഭൂരിഭാഗം സ്ഥലങ്ങളും കടലിനടിയില്‍ ആണ്ടുപോകുന്നതാണ്.
ചോദ്യം: കടലാക്രമണം തടയുവാന്‍ ശക്തിയുള്ള കടല്‍ഭിത്തി കെട്ടിയാല്‍ പോരെ?
ഉത്തരം: കാറ്റഗറി അഞ്ചിലുള്ള കൊടുങ്കാറ്റിനെ പേറിവരുന്ന തെങ്ങോളം ഉയരമുള്ള രാക്ഷസത്തിരമാലകളെ തടുക്കുവാന്‍ പോരുന്ന മതില് നിര്‍മ്മിക്കുവാന്‍ സാധ്യമാണോ?
ചോദ്യം: കടലില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന മത്സ്യത്തിന്റെ അളവും രുചിയും കുറഞ്ഞു എന്നു പറയുന്നത് ശരിയാണോ?
ഉത്തരം: മേല്പറഞ്ഞ രണ്ട് വസ്തുക്കളും തികച്ചും ശരിയാണ്. കേരളത്തിനോട് ചേര്‍ന്നുകിടക്കുന്ന സമുദ്രഭാഗത്തെ ഊഷ്മാവ് കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ, താരതമ്യേന ചൂടുകുറഞ്ഞ ഉത്തരഭാഗങ്ങളിലേക്ക് ചേക്കേറുന്നതിനാലാണ്, നമുക്ക് പണ്ട് ലഭിച്ചുകൊണ്ടിരുന്ന മത്സ്യസമ്പത്തില്‍ കുറവുണ്ടായിരിക്കുന്നത്. അതുപോലെ തന്നെ മത്സ്യത്തിന്റെ രുചിയും പഴയതുപോലെ ഇല്ല എന്നത് ശാസ്ത്രീയ പഠനങ്ങള്‍ ശരിവെച്ചിട്ടുള്ളതാണ്?
ചോദ്യം: മനുഷ്യരാശിക്ക് എതിരെയുള്ള ഈ വന്‍ഭീഷണിയില്‍ ഇടതുപക്ഷ സംഘടനകളുടെ നിലപാട് എന്താണ്?
ഉത്തരം: ഇത്രമാത്രം നിരാശാജനകവും ഉത്തരവാദിത്വം ഇല്ലാത്തതുമായ ഒരു നിലപാട് ഇടതുപക്ഷത്തെ പോലെ മറ്റാര്‍ക്കും ഇല്ല. ഈ വിഷയത്തില്‍ വെറുമൊരു കരട് വിജ്ഞാപനം പോലും തള്ളിക്കളയണമെന്ന് വാശിപിടിക്കുന്ന അത്ര ഗതികെട്ടുപോയ ഒരു സംഘടനയില്‍നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്?
ചോദ്യം: എന്താണ് കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ ഇതിലുള്ള അഭിപ്രായം, നടപടി?
ഉത്തരം: ലോകത്തിലെതന്നെ ഏറ്റവും വലിയ അഴിമതികളായി ചൂണ്ടിക്കാണിക്കപ്പെടുന്ന 2 ജി കുംഭകോണം, കല്‍ക്കരി കുംഭകോണം, ഹെലികോപ്റ്റര്‍ ഇടപാട് മുതലായവയില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന ഒരു ഗവണ്മെന്റിന് ഇതുപോലുള്ള ദീര്ഘദൃഷ്ടിയും ആത്മാര്‍ത്ഥതയും വേണ്ടുന്ന ഭഗീരഥ പ്രയത്നങ്ങള്‍ നടത്തുവാനുള്ള ഇച്ഛാശക്തി എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇനിയുള്ള ലക്ഷോപലക്ഷം മനുഷ്യരുടെയും വരും തലമുറയുടെയും നിലനില്‍പ്പിനെപോലും അപകടപ്പെടുത്തുന്ന നമ്മുടെ പശ്ചിമഘട്ട മലനിരകളുടെയും കുടിവെള്ള സ്രോതസുകളുടെയും ഉന്മൂലനാശം എങ്ങനെ കയ്യുംകെട്ടി കണ്ടുനില്ക്കും? എന്നത് മാത്രമല്ല ആയിരക്കണക്കിന് ടിപ്പര്‍ലോറികള്‍ എന്ന കണക്കിന് നമ്മുടെ കരിമലകളെ ഡൈനാമിറ്റ് വെച്ച് തകര്‍ത്തുകൊണ്ടുപോയി കൊള്ളലാഭം നേടുന്ന ഒരു സംഘം പാറലോബികളുടെ ആത്മഹത്യാപരമായ നടപടികള്‍ക്ക് നിയമ വിധേയത്വം നല്കുവാന് വേണ്ടി, കരട് വിജ്ഞാപനം മുതലായ കരിനിയമങ്ങള്‍ ഇറക്കി സഹായിക്കുകയും ചെയ്യുന്നു.
ചോദ്യം: എന്താണ് ഈ വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ഒട്ടുമിക്കവാറും അഭിപ്രായസര്‍വെകളിലൂടെ തെളിയുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട്?
ഉത്തരം: ആഗോളതാപനം മൂലം ഉളവാകുന്ന ഈ പ്രകൃതിദുരന്തങ്ങളെക്കുറിച്ച്, വളരെ വ്യക്തമായ നിലപാടാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെയാണ് ഭാരതത്തില്‍ ഇന്നുവരെ ആഗോളതാപനത്തെ ചെറുക്കുവാന്‍ വേണ്ടി സ്ഥാപിച്ച സോളാര്‍ വൈദ്യുത നിലയങ്ങളില്‍ ഭൂരിഭാഗവും ഗുജറാത്തിന്റെ സംഭാവനയായിരിക്കുന്നത്. അതുമാത്രമല്ല കന്യാകുമാരി മുതല്‍ ഗുജറാത്തിന്റെ തീരംവരെ നീളുന്ന മനുഷ്യചൂഷണംകൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ജീവിതോപാധിക്കായി അവയില്‍ കുടിയേറിപാര്‍ക്കുന്ന ഒരു കര്‍ഷകനെ പോലും കുടിയിറക്കാതെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി നടപ്പാക്കേണ്ട പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ പാര്‍ട്ടി സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നത്.
ചോദ്യം: ഒരു തീരദേശവാസി എന്ന നിലയില്‍ എനിക്ക് ഇതിനെതിരെ എന്തുചെയ്യുവാന്‍ കഴിയും?
ഉത്തരം: പണ്ട് ഫ്ലോറി എന്നൊരു പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നപ്പോള്‍ ഉണര്‍ന്ന തീരദേശ വീര്യത്തിന് മുന്നില്‍ സാക്ഷാല്‍ ഇഎംഎസിന്റെ സര്‍ക്കാരാണ് വെറും ഒരു കരിയിലപോലെ പറന്നുപോയത്. എന്നാല്‍ ഇന്ന് കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന രണ്ട് തൊഴിലാളികളെ നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പാര്‍പ്പിച്ച് അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും മടിക്കുന്ന ഈ ഗവണ്മെന്റിന് തീരദേശവാസികളുടെ ജീവനിലും സ്വത്തിലും എന്ത് താല്പര്യമാണുള്ളത്?
ഒന്ന് ഓര്‍ക്കുക! പ്രകൃതിക്ക് മതമില്ല, രാഷ്ട്രീയവുമില്ല. മനുഷ്യരാശിക്ക് വരാന്‍ പോകുന്ന മഹാവിപത്തിനെതിരെയുള്ള നിങ്ങളുടെ ആദ്യചുവട് എന്ന നിലയില്‍ ദേശീയധാരയോടൊപ്പം ഈ സമരത്തില്‍ പങ്കാളിയാവുക.
സുദീപ് ചെറുതിട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: