ലൈസന്‍സ് രാജ് വഴി കോടികള്‍ സമ്പാദിക്കുന്ന ഭരണശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബാര്‍ ലൈസന്‍സ് നല്കുന്നതിലുണ്ടായിരിക്കുന്നത്. 334 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കിയപ്പോള് കോടികളുടെ ഇടപാടു നടന്നു എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന് 25 കോടിരൂപ ബാറുടമകളില്‍നിന്നും കൈപ്പറ്റിയെന്നാണ് ആരോപണം. 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ മാറ്റിവച്ചിരിക്കുകയാണ്. ചോദിച്ച പണം നല്‍കാത്തതു കൊണ്ടാണ് നിലവാരമില്ലെന്ന ന്യായം നിരത്തി ലൈസന്‍സുകള്‍ നല്‍കാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബാര്‍ ലൈസന്‍സുകള്‍ നല്കുമ്പോഴും തടഞ്ഞുവയ്ക്കുമ്പോഴും എങ്ങനെയൊക്കെ കാശുവരും എന്ന് ഇടതുമുന്നണി ഭരണം നയിച്ച കോടിയേരിക്ക് നന്നായി അറിയാമായിരിക്കും. കൂടുതല്‍ ബാറുകള്‍ പുതുതായി തുടങ്ങാന്‍ അനുമതി നല്‍കുകയും കാലഹരണപ്പെട്ട ലൈസന്‍സ് പുതുക്കുകയും ചെയ്ത ചരിത്രം ഇടത് ഭരണത്തിലും നടന്നിട്ടുണ്ട്. അന്നത്തെ മാമൂലുകള്‍ അറിയുന്നതുകൊണ്ടുതന്നെ കോടിയേരി പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ബാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് യുഡിഎഫ് സര്‍ക്കാര്‍ അതിവേഗം പുതുക്കി നല്‍കിക്കഴിഞ്ഞു.
പാര്‍ട്ടി, മുന്നണി തലങ്ങളില്‍ ചര്‍ച്ച നടത്തി മദ്യനയം പുതുക്കിയ ശേഷം മറ്റുള്ളവയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. ഇതോടെ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും നാനൂറിലധികം വരുന്ന ചെറുബാറുകള് തുറക്കാനാകില്ല. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. സംസ്ഥാനത്താകെ 752 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 418 ബാറുകള്‍ നിലവാരമില്ലാത്തതാണെന്ന് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലാണ് കണ്ടെത്തിയിരുന്നത്. സുപ്രീംകോടതിയും ഇത് ശരിവച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ വാദം. നിയമോപദേശം ലഭിച്ചിരുന്നു എന്നിട്ടും ലൈസന്‍സ് നല്‍കാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. പല കാരണങ്ങളാല്‍ എക്സൈസ് കമ്മീഷണര്‍ 14 ബാറുകളുടെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. ഇവയുടെ ലൈസന്‍സും പുതുക്കി നല്‍കില്ല. എജിയുടെ നിയമോപദേശം പരിഗണിച്ച് എല്ലാവരുടെയും ലൈസന്‍സ് പുതുക്കി നല്‍കാനായിരുന്നു എക്സൈസ് വകുപ്പിന്റെ നീക്കം.
നിലവാരമില്ലാത്ത ബാറുകളില്‍ നിലവാരം ഉയര്‍ത്തിയ ബാറുകളുടെ കണക്ക് ശേഖരിക്കുകയും ചെയ്തു. മദ്യനയം പരിഷ്കരിച്ച ശേഷം ലൈസന്‍സ് പുതുക്കിയാല്‍ മതിയെന്ന് തീരുമാനിച്ചതോടെ ഇനി തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ തീരുമാനമുണ്ടാകൂ.
നിലവാരമില്ലാത്തതിന്റെ പേരില്‍ ബാറുകള്‍ക്ക് ലൈസന്‍സ് തത്കാലം നല്‍കാതിരുന്നതിനെ ചില കേന്ദ്രങ്ങളില്‍ പ്രത്യേകിച്ച് ക്രൈസ്തവ സഭകളില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യാന്‍ വാര്‍ത്താസമ്മേളനം തന്നെ വിളിച്ചുകൂട്ടി. മദ്യവിരുദ്ധസമിതികളും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. 1996-ല്‍ ചാരായം നിരോധിച്ച എ.കെ. ആന്റണിയുടെ നടപടിയോട് തുലനം ചെയ്യാനും തയ്യാറായി.
നിലവിലുണ്ടായിരുന്ന ബാറുകള്‍ അടച്ചതോടെ സ്പിരിറ്റ് കച്ചവടവും വാറ്റ് ചാരായവും വ്യാപകമാകുമെന്ന ഭീതിയും ഉയരുന്നുണ്ട്. അതോടൊപ്പം ലൈസന്‍സ് ലഭിക്കാത്ത ബാറുടമകളും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ലൈസന്‍സ് നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങുമെന്നുറപ്പാണ്. അതിനായി തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആദര്‍ശത്തിന്റെ പേരിലാണ് ബാര്‍ ലൈസന്‍സുകള്‍ നല്‍കാത്തതെന്ന അവകാശവാദവുമായി വി.എം. സുധീരന് രംഗത്തുവന്നതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഈ നിലപാടുകൊണ്ട് വോട്ടും സീറ്റും കൂടുമെന്ന വിശ്വാസം ചില കേന്ദ്രങ്ങള്‍ക്കുണ്ട്. എന്നാല്‍ ചരിത്രം അങ്ങനെയല്ല. ചാരായം നിരോധിച്ചതിന്റെ തൊട്ടുപുറകെ വന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജനം കൈവിട്ടതിന്റെ അനുഭവം മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: