നമ്മുടെ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. വംശാധിപത്യത്തിന്റെ കരാളഹസ്തങ്ങളിലാണെങ്കിലും ചിലപ്പോഴൊക്കെ അത് അതിന്റെ ശക്തി പുറത്തെടുത്തിട്ടുണ്ട്. പക്ഷെ ഓര്‍ക്കേണ്ട ഒരു കാര്യം ആ അവസരങ്ങളിലൊക്കെ അതിനു നേതൃത്വം കൊടുത്തത് ഈ രാജ്യത്തിന്റെ സ്വത്വത്തെ നെഞ്ചിലേറ്റിയ, ദേശസ്നേഹത്താല്‍ വിജ്രംഭിതരായ ഒരുപറ്റം നേതാക്കളായിരുന്നുവെന്നതാണ്. നമുക്കവരെ ഹിന്ദുത്വരാഷ്ട്രീയക്കാരെന്നോ ‘വര്‍ഗീയ വാദി’കളെന്നോ എന്തുവേണമെങ്കിലും വിളിക്കാം. ഈ രാഷ്ട്രത്തിലെ ചീഞ്ഞളിഞ്ഞ ഒരു വ്യവസ്ഥിതിക്ക് അറുതി വരുത്താനും ഏതൊക്കെ വെല്ലുവിളികളെ നേരിട്ടും സുസ്ഥിരമായ ഭരണം നല്‍കാനും കഴിഞ്ഞത് അവര്‍ക്കാണ്.
നെഹ്രു, ഇന്ദിര യുഗങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് രാജീവിന്റെ കയ്യിലെത്തിയപ്പോള്‍ മുതല്‍ വംശാധിപത്യത്തില്‍ നിന്നും മതമൗലിക സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളായിത്തീരുന്ന കാഴ്ചയാണ് നാം കണ്ടത്. അന്റോണിയോ മെയ്നോയിലെത്തിയപ്പോള് അത് പൂര്‍ണ്ണമായി. വ്യക്തമായ ലക്ഷ്യത്തോടെ മതമൗലിക സാമ്രാജ്യത്വം നമ്മുടെ രാജ്യത്തെ അവരുടെ കൈപ്പിടിയിലൊതുക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഭാരതത്തെ തങ്ങളുടെ ഒരു സാമന്തരാജ്യമാക്കാന്‍ എബ്രഹാം ലിങ്കണ് മുതല്‍ ഒബാമവരെ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ഒരു രാജ്യത്തിനായില്ലേ?
രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു യുപിഎ സര്‍ക്കാര്‍ കാഴ്ചവെച്ചത്. ഈ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കെത്തുക ഒന്നുകില്‍ സഹതാപതരംഗമോ അല്ലെങ്കില്‍ ബിജെപി ഇതര മതേതര ബദലോ ആയിരിക്കും. ഭരണവിരുദ്ധവികാരത്തിന്റെ തുരുമ്പ് മറയ്ക്കാന്‍ സഹതാപതരംഗത്തിന്റെ പെയിന്റിനാവും. കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളെ ഭിന്നിപ്പിച്ച് വീണ്ടും കോണ്ഗ്രസിനെക്കൊണ്ടുതന്നെ അധികാരസദ്യയുണ്ണിക്കാന് മുന്‍പറഞ്ഞ അവിയല്‍ ബദലിനുമാകും. ഇതാണ് ഇതുവരെ കണ്ടിട്ടുള്ളത്.
ഇത്തവണ സ്ഥിതി വളരെ വ്യത്യസ്തമാകുന്നു. സഹതാപരംഗത്തിനു തീരെ സാധ്യതയില്ല. അവിയല്‍ ബദലിന്റെ കാര്യം പറയാനുമില്ല. ഗാന്ധിജിയുടെ അഭിലാഷം കോണ്‍ഗ്രസ് നിറവേറ്റിയില്ലെങ്കിലും ജനങ്ങള്‍ നിറവേറ്റാനൊരുങ്ങുന്നു. രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഉപരിപ്ലവമായ മാറ്റമല്ല. തികച്ചും സമൂലമായ ഒരു മാറ്റം, അഴിമതിയുടെ, ദുര്‍ഭരണത്തിന്റെ, ദേശദ്രോഹപരമായ വിട്ടുവീഴ്ചകളുടെ, രാഷ്ട്രവിരുദ്ധമായ ന്യൂനപക്ഷപ്രീണനത്തിന്റെ അഴുക്കുചാലില്‍ നിന്നും സദ്ഭരണത്തിന്റെ, ദേശീയമായ ഒരു കാഴ്ചപ്പാടിന്റെ, പുരോഗമനത്തിന്റെ, ആത്മാഭിമാനമുള്ള ഒരു ജനതയെ സൃഷ്ടിക്കലിന്റെ, ജാതിയുടേയും മതത്തിന്റേതുമല്ലാത്ത ഒരു ദേശീയതയുടെ ഗംഗാപ്രവാഹത്തിലേക്ക് ഒരു മാറ്റം ദേശസ്നേഹികള്‍ ആഗ്രഹിക്കുന്നു. അതിന്റെ നിദര്‍ശനങ്ങള്‍ ദേശത്തിന്റെ മുക്കിലും മൂലയിലും ദൃശ്യമാണ്.
ജനങ്ങളുടെ തീവ്രമായ ഈ ആഗ്രഹത്തെ ഏറ്റവും നന്നായി മനസ്സിലാക്കിയതും അതനുസരിച്ച് നയപരിപാടികളിലും വീക്ഷണത്തിലും മാറ്റം വരുത്തിയതും ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ദേശീയമായ കാഴ്ചപ്പാടില്‍ പ്രോജ്വലിതരായ ഒരുകൂട്ടം നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കായി. ഗുജറാത്തില്‍ നരേന്ദ്രമോദി, മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാന്, ചത്തീസ്ഗഡില്‍ രമണ്‍സിംഗ്, രാജസ്ഥാനില്‍ വസുന്ധരരാജെ, ഗോവയില്‍ മനോഹര്‍ പരീക്കര്‍, ദല്‍ഹിയില്‍ ഹര്ഷവര്ധന് അങ്ങിനെയങ്ങനെ നീളുന്ന ഒരു നിര സ്വന്തമായുള്ളത് ബിജെപിക്ക് മാത്രമാണ്. ഈ നേതാക്കളൊന്നും താന്‍ പിറന്ന കുടുംബത്തിന്റെ ബലത്തിലോ അച്ഛന്റേയോ അമ്മയുടേയോ പിന്‍ബലത്തിലോ നേതൃസ്ഥാനത്തെത്തിയവരല്ല. മാത്രവുമല്ല, തങ്ങളുടെ പ്രത്യയശാസ്ത്രം എന്തെന്ന് പ്രായോഗികഭരണത്തില് ജനങ്ങളെ കാണിച്ചുകൊടുത്ത് അതിന്റെ ബലത്തില്‍ അധികാരത്തിലേറിയവരും അധികാരത്തില്‍ തുടരുന്നവരുമാണ്. തീര്‍ച്ചയായും ഭാരതത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിയില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നത് മുന്‍പറഞ്ഞ ദേശീയമായ കാഴ്ചപ്പാടുള്ള നേതാക്കള്‍ തന്നെയാണ്. അദ്വാനിയും മുരളിമനോഹര്ജോഷിയും രാജ്നാഥ് സിങ്ങുമൊക്കെ സ്ഥാനം അലങ്കരിക്കുന്ന സുശക്തമായ ഒരു ദേശീയ നേതൃത്വവും അത്രതന്നെ സുശക്തമായ പ്രാദേശിക നേതൃത്വവും ബിജെപിക്കു മാത്രമല്ലേ അവകാശപ്പെടാനുള്ളൂ?
ജനങ്ങള്‍ ആഗ്രഹിച്ച സദ്ഭരണവും വികസനവും ഏറ്റവും കൂടിയ അളവില്‍ അവര്‍ക്കു നല്കി ഉയര്‍ന്നു വന്ന നേതാവാണ് നരേന്ദ്രമോദി. ജനാഭിലാഷത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്, ശക്തമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട്, തങ്ങളിലൊരാളാണ് താന്‍ എന്നുതോന്നിപ്പിച്ചുകൊണ്ട് ഗുജറാത്തില്‍ മോദി മാറ്റത്തിന്റെ കൊടുങ്കാറ്റായി. ജനാഭിലാഷത്തെ കൃത്യമായി വിലയിരുത്തിയ ദേശീയനേതൃത്വം മോദിയെ തങ്ങളുടെ മാറിയ കാഴ്ചപ്പാടിന്റെ സമൂര്‍ത്ത രൂപമാക്കി അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആ മാറ്റത്തെ സര്‍വ്വാത്മനാ സ്വീകരിച്ചുവെന്നതിന് തെളിവാണ്.
ഇനിയെന്താണൊരു മാര്‍ഗം? ശകുനം മുടക്കികള്ക്കുവേണ്ടിയുള്ള അന്വേഷണം ചെന്നെത്തുന്നത് കേജ്രിവാളിലേക്കാണ്.
അരവിന്ദ് കേജ്രിവാളിനെ നാലുപേരറിയാന്‍ തുടങ്ങിയത് വിവരാവകാശ പ്രവര്‍ത്തകനായാണ്. തികച്ചും ഗാന്ധിയനായ അണ്ണാഹസാരെ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ കേജ്രിവാള് മുന്നില്‍നിന്നു. തീര്‍ച്ചയായും അണ്ണാഹസാരെയോടൊപ്പം രാഷ്ട്രീയത്തിമിരം ബാധിക്കാത്തവരായ ദേശസ്നേഹികളായ എല്ലാവരും ഒത്തുചേര്‍ന്നു. അഴിമതിക്കെതിരെയുള്ള സമരം എന്നാല്‍ പ്രധാനമായും അഴിമതിയെ പ്രസ്ഥാനവല്ക്കരിച്ച കോണ്‍ഗ്രസിനെതിരെയുള്ള സമരമായിരുന്നു. മുമ്പൊരു കാലത്തും ഇല്ലാത്ത തരത്തില്‍ കോണ്‍ഗ്രസിനെതിരെ ജനവികാരമുയര്‍ന്നു. കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ പൊതുസമൂഹം വെമ്പല്‍കൊണ്ടു. ഇത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്നത് ബിജെപിക്കാണ്. സ്വാഭാവികമായും ജനങ്ങളുടെ മനസ്സില്‍ നരേന്ദ്രമോദി ഒരു ബിംബമായി. പ്രത്യാശയായി, നാളെയുടെ കിരണമായി.
ഇവിടെയാണ് കേജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ സംശയങ്ങളുയരുന്നത്. ആദ്യമേ പരാമര്‍ശിച്ച ശക്തികളുടെ കൈയ്യിലെ ഉപകരണമാണോ അദ്ദേഹമെന്ന് സംശയമുയരുന്നത്. സര്‍ക്കാരിതര സംഘടനകളെ ഉപയോഗിച്ച് നരേന്ദ്രമോദിക്കെതിരെ ഒന്നിനുപുറകെ ഒന്നായി നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിടത്ത് രാഷ്ട്രീയ മുഖമുള്ള ഒരു സംഘടനയെ മോദി അധികാരത്തില്‍ വരുന്നത് ചെറുക്കാന്‍ ഉപയോഗിക്കുക എന്ന തന്ത്രം തന്നെയല്ലേ ആം ആദ്മി പാര്‍ട്ടിയുടെ അവതാരത്തിനു പിന്നില്‍? വെറും സംശയമല്ല. ഇത് സ്ഥാപിക്കുന്ന നീക്കങ്ങള്‍ തന്നെയാണ് അരവിന്ദ് കേജ്രിവാളും സംഘവും നടത്തുന്നതും നടത്തിക്കൊണ്ടിരിക്കുന്നതും.
വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നേതാക്കളോ അണികളോ ഒന്നും ആം ആദ്മി പാര്ട്ടിയിലേക്കൊഴുകിയതായി അറിവില്ല. ബിജെപി ഉന്നംവെച്ചത് അണ്ണാഹസാരേയുടെ അഴിമതിക്കെതിരായ സമരത്തില്‍ പ്രചോദിതരായവരും രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയില് മനംനൊന്ത് അരാഷ്ട്രീയവാദികളായിത്തീര്ന്നവരുമായ വിദ്യാസമ്പന്നരായ ഒരു പറ്റം ചെറുപ്പക്കാരെയായിരുന്നു. അവരെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ ഏറ്റവും കഴിഞ്ഞത് നരേന്ദ്രമോദിക്കായിരുന്നു. അതിനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങള്‍ വെറും കിന്റര്‍ഗാര്‍ട്ടണ്‍ തമാശകളായി മാറി. അരവിന്ദ് കേജ്രിവാള് ലക്ഷ്യംവെച്ചതും മുന്പറഞ്ഞവരെയാണ്. കുറച്ചൊക്കെ അത് ലക്ഷ്യം കണ്ടുവെന്ന് ദല്‍ഹി തെരഞ്ഞെടുപ്പ് തെളിയിച്ചു. അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തില്‍ പ്രചോദിതരായി, അഴിമതിയെ പ്രസ്ഥാനവല്ക്കരിച്ച കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ വെമ്പല്‍കൊണ്ട ഒരു ജനതയെ ഈ നാട്ടിലെ രാഷ്ട്രീയകക്ഷികളെല്ലാം അഴിമതിക്കാരാണെന്ന് സാമാന്യവല്‍ക്കരിച്ച് അരാഷ്ട്രീയവല്‍ക്കരിക്കുകയും തദ്വാരാ മുച്ചൂടം മുടിഞ്ഞ കോണ്‍ഗ്രസിനെതന്നെ വീണ്ടും അധികാരത്തിലേറ്റാനുമുള്ള പരിശ്രമമാണ് കേജ്രിവാളിനെ മുന്‍നിര്‍ത്തി കഴിഞ്ഞ കുറെനാളുകളായി നടന്നുവരുന്നത്.
നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയും വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും അടിസ്ഥാനരഹിതങ്ങളും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കെട്ടിപ്പൊക്കിയവയുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യവസായ മേഖലയെ സ്തംഭിപ്പിക്കുകയും ചെയ്യുന്ന ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക് ആംആദ്മിയുടെ മുഖംമൂടി എടുത്തണിയുകയാണ് കേജ്രിവാള്. ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്ക് അരാജകത്വം പരിഹാരമാകുമെന്ന് നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് കാര്യപരിപാടികള്‍ നിശ്ചയിക്കകയുമാണ് അയാള്‍ ചെയ്യുന്നത്. കാടുകളില്‍ ഒളിഞ്ഞിരുന്ന് തീവ്രവാദം വളര്‍ത്തുന്ന മാവോയിസ്റ്റുകളും നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് ?രാഷ്ട്രീയപ്രവര്‍ത്തനം? നടത്തുന്ന കേജ്രിവാളിന്റെ ആം ആദ്മിയും തമ്മിലെന്തു വ്യത്യാസം?
ഭരണഘടനാസ്ഥാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ചും നിസ്സാരവല്ക്കരിച്ചും കേജ്രിവാളും സംഘവും മുന്നോട്ടു പോകുന്നത് സാധാരണക്കാരന്റെ സാമ്രാജ്യം സൃഷ്ടിക്കാനല്ല. മറിച്ച് ആദ്യമേ പറഞ്ഞ സാമ്രാജ്യത്വത്തിന്റെ ഇച്ഛകള്ക്കുവിധേയമായാണ് എന്നുമനസ്സിലാക്കാന്‍ ഒരുപാടു ബുദ്ധിയൊന്നും വേണ്ട, അല്‍പ്പം ദേശസ്നേഹം മതി.
ഇനി ശ്രദ്ധിക്കുക. കേജ്രിവാള് ഇപ്പോള്‍ വാള് വീശുന്നത് അഴിമതിക്കെതിരെയല്ല. മറിച്ച് ‘വര്‍ഗീയത’ക്കെതിരെയാണ്. ഉന്നവും ഉദ്ദേശവും വ്യക്തം. 10 എങ്കില്‍ 10 സീറ്റില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുക. നരേന്ദ്രമോദിയുടെ വഴിതടയുക. ജനങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസിന് ഓക്സിജന്‍ നല്കി മൂന്നാംമുന്നണിയെന്നോ ഫെഡറല്‍ മുന്നണിയെന്നോ ഒക്കെ പേരുള്ള അവിയല്‍ മുന്നണികളെയും ചേര്‍ത്ത് ദുര്‍ബലനായ ഏതെങ്കിലും ഒരാളെ പ്രധാനമന്ത്രിയാക്കുക. ഇത്രയുമായാല്‍ കേജ്രിവാളിന്റെ കരാര്‍ തീരും.
ജനങ്ങള്‍ പക്ഷെ വിഡ്ഢികളല്ല. കേജരിവാള്‍ പറഞ്ഞിട്ട് ദേശസ്നേഹികളായവരോ അഴിമതി വിരുദ്ധരായവരോ അല്ല അവര്‍. എല്ലാവരും അത്യാവശ്യം അരിയാഹാരം കഴിക്കുന്നവര്‍ തന്നെ. അവര്‍ക്കെല്ലാം മനസ്സിലാകും. മനസ്സിലാകുന്നുണ്ട്.
ആര്. രമേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: