കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയപ്പോള്‍ ബിജെപിയുടെ ‘ബലൂണ്‍ പൊട്ടും’എന്ന ശുഭാപ്തി വിശ്വാസമായിരുന്നു രാഹുല്‍ഗാന്ധിക്ക്. അഭിപ്രായ വോട്ടെടുപ്പ് തെറ്റാകുമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിന്റെ വിശ്വാസം. ഞാനും അഭിപ്രായ വോട്ടെടുപ്പിന് അനുകൂലമല്ലായിരുന്നു. എന്നാല്‍, വിശ്വാസയോഗ്യമായ സംഘടനകളുടെ ‘അഭിപ്രായവോട്ടെടുപ്പ്’ ജനങ്ങളുടെ വികാരത്തെ സ്വാധീനിക്കുന്ന ഒന്നാണ്. അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസ് സ്വാധീനം ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുമെന്നും ആ പാര്‍ട്ടിയുടെ സംഖ്യ രണ്ടക്കത്തില്‍ മാത്രം ഒതുങ്ങുമെന്നുമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഇത്തവണ ബിജെപി ആയിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുക എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
മോദിയെ ഒരു ബലൂണിനോട് ഉപമിക്കുകയും അത് തെരഞ്ഞെടുപ്പിനു ശേഷം തകരുകയും ചെയ്യും എന്ന ആശയം രാഹുല്‍ഗാന്ധിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നറിയില്ല. തന്റെ തെരഞ്ഞെടുപ്പുറാലികളെ മോദിയുടെ റാലികളുമായി താരതമ്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമോ? ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഉത്സാഹത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്ന ആള്‍ക്കാരുമായി അദ്ദേഹത്തിന് താരതമ്യം ചെയ്യാനാകുമോ? ഡിഎംകെ, ടിആര്‍എസ്, എല്‍ജെപി, ടിഎംസി, പിഎംകെ, എംഡിഎംകെ എന്നീ കക്ഷികള്‍ കോണ്‍ഗ്രസിനെ വിട്ടുപോയി. ആ യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത് തന്റെ സഖ്യകക്ഷികള്‍ക്ക് കോട്ടം തട്ടിയിട്ടില്ല എന്നാണ്. 2004ലും 2009ലും തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമാണ് യുപിഎയ്്ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍, ഇത്തവണ ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂക്കുകുത്തി വീഴും.
കോണ്‍ഗ്രസ്സുകാര്‍ക്ക് എല്ലാ കാര്യങ്ങളോടും നിഷേധാത്മക സമീപനമാണ് ഇന്നുള്ളത്. ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ അഭിപ്രായത്തില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും നിക്ഷേപം നടത്തുന്നത് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കാരണമാണെന്നാണ്. ആഗോള വിശകലനം അനുസരിച്ച് ന്യൂഡല്‍ഹിയില്‍ മോദി സര്‍ക്കാരിലൂടെ ഉണ്ടാകുന്ന ഭരണമാറ്റം നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ഉണര്‍വ്വ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യകാല യുപിഎ സര്‍ക്കാരിന്റെ ഭരണസമയത്തെ മൊത്ത ആഭ്യന്തര ഉല്പന്നത്തിലുണ്ടായിരുന്ന വര്‍ദ്ധനവ് 8.5 ശതമാനമായിരുന്നത് അവരുടെ ഭരണത്തിന്റെ അവസാന കാലത്ത് അത് 4.5 ശതമാനമായി കുറയുകയാണുണ്ടായത്. സ്വയം രാജാവു ചമഞ്ഞു നടക്കുന്നവര്‍ക്ക് അവരുടെ ഭരണരംഗത്ത് പരാജയങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
അരുണ്‍ ജെയ്റ്റ്ലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: