കോട്ടയം: ടൂറിസ്റ്റ്, ടാക്സി, ക്യാരേജ് വാഹനങ്ങള്‍ എന്നിവ അടക്കമുള്ളവയുടെ വാര്‍ഷിക നികുതി യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഏപ്രില്‍ 1 മുതല്‍ കൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ടാക്സി, ചെറുകിട കാര്യേജ് വാഹനങ്ങള്‍ ബഹുഭൂരിപക്ഷവും നിരത്തില്‍ ഓടിക്കുന്നത് ഉടമകള്‍ തന്നെ ആണെന്നിരിക്കെ പ്രത്യക്ഷമായി ഈ നികുതി പരിഷ്കരണവും അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവും മൂലം കനത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിനും സാധനവിലയും യാത്രാക്കൂലിയും ക്രമാതീതമായി വര്‍ദ്ധനയ്ക്ക് ഇടയാക്കും.
നിലവില്‍ ടൂറിസ്റ്റ് ടാക്സിക്ക് 1040 രൂപ പ്രതിവര്‍ഷം ടാക്സ് ഉണ്ടായിരുന്നത് 8500 രൂപയായും ഇന്നോവ കാറിന് 12000 രൂപയായും 1500 രൂപ സിസി കൂടുതലുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 8500 രൂപയും കൊടുക്കാന്‍ ബാധ്യസ്ഥരാകണം. പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ സീറ്റൊന്നിന് 320 രൂപ ഉണ്ടായിരുന്ന വാഹനനികുതി 1000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ചെറിയ വാഹനത്തിന് 850 രൂപ ഉണ്ടായിരുന്ന നികുതി 8400 രൂപയായും ഒന്നര ടണ്‍ ശേഷിയുള്ള ചെറിയ വാഹനത്തിന് 11000 രൂപയും ചെറിയ പിക്കപ്പിന് 1400 രൂപ ആയിരുന്നത് 14000 രൂപയായും 20 സീറ്റില്‍ കൂടുതലുള്ള ബസ്സുകള്‍ക്ക് 530 രൂപ ഉണ്ടായിരുന്നത് 1000 രൂപയായും പുഷ്ബാക്ക് സീറ്റുള്ള ബസ്സിന് 700 രൂപ ഉണ്ടായിരുന്ന നികുതി 2000 രൂപയായി വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
ഈ തത്ത്വദീക്ഷയില്ലാത്ത നികുതി വര്‍ദ്ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് 31ന് നൂറുകണക്കിന് തൊഴിലാളികള്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്, ജില്ലാ ജോയന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്, ലൈറ്റ് മോട്ടോര്‍ ശ്രേണി സെക്രട്ടറി ഗോപാലകൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എന്‍. ഗോപി, എന്‍.എന്‍. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: