എന്തെല്ലാം പുകിലായിരുന്നു. പ്രകടന പത്രിക വന്നോട്ടെ. എല്ലാറ്റിനും ഒറ്റമൂലിയാകും. കോണ്‍ഗ്രസ്സുകാരും അവരെ താങ്ങുന്ന മാധ്യമങ്ങളും പത്രിക വരുംമുമ്പേ വാഴ്ത്തിപ്പാടാന് തുടങ്ങി. എങ്ങനെ വാഴ്ത്താതിരിക്കും ? ‘യുവരാജാവ്’ രാഹുലിന്റെ ടച്ചുള്ളതാകുമല്ലോ പത്രിക. രാജ്യത്തെമ്പാടും 30 കേന്ദ്രങ്ങളില്‍ രാഹുല്‍ സന്ദര്‍ശിച്ചു. അഞ്ചുമാസം കൊണ്ടാണിത്. 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി. അവരുടെ അഭിപ്രായങ്ങളെല്ലാം കേട്ടു. 1.3 ലക്ഷം നിര്‍ദ്ദേശങ്ങള്‍ വന്നു. എല്ലാം കുറിച്ചെടുത്ത് പ്രകടന പത്രികാ കമ്മറ്റി ചെയര്മാന് എ.കെ. ആന്റണിയെ ഏല്‍പ്പിച്ചു. ഇതെല്ലാം 49 പേജില്‍ ഒതുക്കി. 50 ലക്ഷം പേരുടെ അഭിപ്രായമല്ലേ, ഒന്നൊഴിയാതെ ആന്റണി വായിച്ചു. രാഹുല്‍ ഏല്‍പ്പിച്ചതല്ലേ ! യുദ്ധക്കപ്പലുകള്‍ മുങ്ങിയാലും യുദ്ധവിമാനങ്ങള്‍ തകര്‍ന്നടിഞ്ഞാലും ജവാന്മാരുടെ ജീവന് നഷ്ടപ്പെട്ടാലും രാഹുലിന്റെ കുറിമാനം വായിക്കാതെ വിട്ടുകൂടല്ലോ. എല്ലാം ക്രോഡീകരിച്ച് ആന്റണി സംഘം രൂപം നല്കിയ പ്രകടനപത്രികയെ പാടിപുകഴ്ത്താന്‍ നിരനിരയായി മാധ്യമങ്ങളുണ്ട്. അത്രമാത്രം കെങ്കേമമാണല്ലോ വാഗ്ദാനങ്ങള്‍.
മൂന്നുവര്‍ഷംകൊണ്ട് വളര്‍ച്ചാനിരക്ക് എട്ടുശതമാനമായി ഉയര്‍ത്തുമെന്നാണ് മുഖ്യം. പത്തുവര്‍ഷംകൊണ്ട് വളരെ പണിപ്പെട്ട് മന്‍മോഹന്‍സിംഗ് താഴ്ത്തികൊണ്ടുവന്നതാണ് വളര്‍ച്ചാ നിരക്ക് ! അത് ഉയര്‍ത്താന്‍ മൂന്നുവര്‍ഷം പോര. എന്നാലും രാഹുല്‍ കഠിനാധ്വാനം ചെയ്ത് പൊക്കുമെന്നു തന്നെ കട്ടായം പറയുകയാണ്. എല്ലാരംഗത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉയര്‍ച്ചയാണുണ്ടാക്കിയത്. ഇതില്‍ മാത്രമാണ് താഴ്ച സംഭവിച്ചത്. അരിവില ഉയര്‍ത്തിയില്ലേ ? പലവ്യഞ്ജനങ്ങള്‍, പെട്രോള്‍, മണ്ണെണ്ണ, പാല്, പഞ്ചസാര എന്നിവയുടെ വിലയെല്ലാം ഉയര്‍ത്തിയത് മറ്റാരാണ്. ഈ നേട്ടങ്ങള്‍ തന്നെയാണല്ലോ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനുള്ളത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടന പത്രികയാകുമ്പോള്‍ പറയുന്നത് നടപ്പാകാതിരിക്കില്ല! കോണ്‍ഗ്രസിന്റെ ചരിത്രം നന്നായി അറിയുന്നത് സോണിയയ്ക്കും രാഹുലിനും മന്മോഹന്സിംഗിനുമാകയാല് പ്രകടന പത്രികയെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങള്‍ തെറ്റാനിടയില്ല.
രാജ്യത്തെ 80 കോടി ജനങ്ങളെ മധ്യവര്ഗത്തിലെത്തിക്കുമെന്നാണ് വാഗ്ദാനം. താഴെക്കിടയിലുള്ളവരുടെ സാമ്പത്തിക വളര്‍ച്ചയാണ് മുഖ്യ അജണ്ട. എല്ലാവര്ക്കും വീട്. “ഇതെന്താ അന്തോണിച്ചാ കഴിഞ്ഞ പത്തുവര്‍ഷം ഇക്കാര്യങ്ങള്‍ ആരും പറഞ്ഞുതരാഞ്ഞത്” എന്ന് ചോദിച്ചുകാണും. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെല്ലോ രാഹുലെ എന്ന് അച്ചായനും സമാധാനിപ്പിച്ചിരിക്കാം. രാഹുല്‍ കാണുന്നത് ബിജെപിയെയാണല്ലോ. കുട്ടി മനസ്സല്ലേ. വലിയൊരു ബലൂണാണെന്നാണ് രാഹുല്‍ ധരിച്ചുവച്ചിരിക്കുന്നത്. സൂചിയും കൊണ്ട് നടക്കുകയാണെന്നു സൂചനയൊന്നും നല്‍കുന്നില്ല. മേയ് 16ന് കാറ്റുപോകും, പോകാതിരിക്കില്ല എന്ന ആശ്വാസത്തിനാണ് കുമാരന്.
വളര്‍ച്ചാനിരക്ക് എങ്ങനെ ഉയര്ത്തുമെന്നൊന്നും വ്യക്തമാക്കുന്നില്ല. പ്രകടനപത്രിക ഇറങ്ങിയ ദിവസം തന്നെ സുപ്രീകോടതി വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതോടൊപ്പം പണമില്ലാത്തതിന്റെ പേരില്‍ പട്ടിണിക്കാര്ക്ക് നല്കികൊണ്ടിരുന്ന ആനുകൂല്യങ്ങള്‍പോലും പിടിച്ചുവയ്ക്കുന്ന സര്‍ക്കാരിന് നല്ലൊരു പ്രഹരം തന്നെയാണ് സുപ്രീംകോടതി നല്‍കിയിട്ടുള്ളത്.
കള്ളപ്പണം കണ്ടുകെട്ടാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതെന്തന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടുകെട്ടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച 2011 ജൂലൈയിലെ കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യവും സുപ്രീംകോടതി തള്ളിക്കൊണ്ടാണിത്.
65 വര്‍ഷമായി കള്ളപ്പണം കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറാകാതിരുന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ സുപ്രീംകോടതി ജഡ്ജി ജീവന് റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ഐ ബി, റോ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയെ നിയമിച്ച സുപ്രീംകോടതി ഉത്തരവ് ചട്ടവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഇതു തള്ളിയ കോടതി സമിതിക്ക് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
കളളപ്പണം കണ്ടെത്തി ഇന്ത്യയില്‍ വിനിയോഗിച്ചാല്‍ പ്രതിശീര്‍ഷ ആളോഹരി വരുമാനത്തില്‍ വര്‍ധനവും ജനങ്ങള്‍ നല്‍കേണ്ടി വരുന്ന നികുതിയില്‍ വലിയ കുറവും വരുത്താനാകുമെന്ന് കോടതി നിരീക്ഷിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍, കള്ളപ്പണത്തെപ്പറ്റി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അന്വേഷിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ മുതിര്‍ന്ന അഭിഭാഷകന് രാംജത് മലാനിയെ സുപ്രീംകോടതി അഭിനന്ദിക്കുകയും ചെയ്തു.
ചെറിയ രാജ്യങ്ങളായ തെക്കന്‍ കൊറിയ, ഫിലിപ്പീന്‍സ് തുടങ്ങിയവര്‍ നടത്തിയ ശ്രമം പോലും ഇന്ത്യ കള്ളപ്പണം കണ്ടുകെട്ടുന്നതിനായി നടത്തിയിട്ടില്ല. കള്ളപ്പണം കണ്ടെത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലാത്തതിനു കാരണം കള്ളപ്പണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് അവര്‍ക്ക് നാണക്കേടുണ്ടാക്കുമെന്നതിനാലാണെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാണ്.
2011ലെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 2012 മെയില്‍ സിബിഐ കള്ളപ്പണം സംബന്ധിച്ച് ധവളപത്രം ഇറക്കിയിട്ടുണ്ട്. അതില്‍ പറയുന്നത് സ്വിസ് ബാങ്കില്‍ മാത്രം ഇന്ത്യക്കാര്‍ 30 ലക്ഷം കോടിയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ മുഖ്യമുദ്രാവാക്യം കള്ളപ്പണമായിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ വിദേശത്തുള്ള ഇന്ത്യന്‍പണം തിരികെ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി. 75 ലക്ഷം കോടി കള്ളപ്പണം വിദേശത്തുണ്ടെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്. രണ്ടാം യുപിഎയുടെ കാലത്തുമാത്രം 11.28 ലക്ഷം കോടിരൂപ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പുറത്തുവന്ന അഴിമതിയുടെ കണക്ക്. 5.5ലക്ഷം കോടിയുടേതാണ്. സിഎജിയും സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയ അഴിമതിയുടെ കണക്കാണിത്. അവരുടെ കണ്ണില്‍പ്പെടാത്ത ലക്ഷക്കണക്കിന് കോടികളുടെ കുംഭകോണം വേറെയുമുണ്ട്.
2 ജി സ്പെക്ട്രം, ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഹെലികോപ്റ്റര്‍, കല്‍ക്കരിപ്പാടം ഇടപാടുകള്‍ എന്നിവയ്ക്ക് പുറമെ എത്രയെത്ര ചെറുതും വലുതുമായ അഴിമതികള്‍. സ്വിസ് ബാങ്ക് സഹകരിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ന്യായം. എന്നാല്‍ സ്വിസ് ബാങ്ക് കുറേ നിക്ഷേപകരുടെ പേരുകള്‍ പ്രണബ്കുമാര്‍ മുഖര്‍ജി വകുപ്പുമന്ത്രിയായിരുന്നപ്പോള്‍ നല്‍കിയിട്ടുണ്ട്. അത് പുറത്തുവിടാന്‍ അദ്ദേഹം തയ്യാറെടുത്തതുമാണ്. എന്നാല്‍ നമ്പര്‍ 10 ജനപഥിലെ കിച്ചന് ക്യാബിനറ്റാണ് ധനകാര്യ മന്ത്രിയെ പിന്തിരിപ്പിച്ചത്. കള്ളപ്പണം തിരികെ ലഭിച്ചാല്‍ ഇന്ത്യ സമ്പന്നരാജ്യമാകും.
ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കടം തീര്‍ക്കാന്‍ മാത്രമല്ല പട്ടിണിക്കാരില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാനും സാധിക്കും. സ്വതന്ത്ര ഇന്ത്യയില്‍ ഭരണം കുത്തകയാക്കിയ കോണ്‍ഗ്രസിന്, നെഹ്റു രാജവംശത്തിന് ഇതിനെക്കുറിച്ച് ചിന്തയില്ല. കള്ളപ്പണക്കാര്‍ക്കും കൊള്ളപ്പലിശക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന കാട്ടുകള്ളന്മാരെപോലെയാണ് കോണ്‍ഗ്രസെന്ന തോന്നലാണ് ഇതുമൂലം സൃഷ്ടിച്ചത്. തോല്ക്കുമെന്നുറപ്പായ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ പ്രകടന പത്രികപോലും ജനപക്ഷ സമീപനമുള്ളതല്ല. 80 കോടി ജനങ്ങളെ മധ്യവര്ഗത്തിലേക്കുയര്ത്തുമെന്നു പറഞ്ഞുള്ള കസര്‍ത്തില്‍ ആത്മാര്ഥതയുണ്ടോ ?
ഉണ്ടെങ്കില്‍ മുന്തിയ പരിഗണന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതിന് നല്‍കുമായിരുന്നു. പ്രതിവര്‍ഷം വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്ന കള്ളപ്പണം ഇവിടെ തിരിച്ചെത്തുന്നുണ്ട്. അത് വിധ്വംസക പ്രവര്‍ത്തനത്തിനാണെന്ന സത്യം അവശേഷിക്കുന്നു. സ്വിസ് ബാങ്കുകളില്‍ നിന്ന് രേഖ ലഭിക്കാന്‍ മുമ്പത്തെ തടസ്സം ഇന്നില്ല. അന്താരാഷ്ട്ര സാമ്പത്തിക ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ന് സ്വിറ്റ്സര്‍ലാന്‍ഡ്. വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ രേഖ നല്കാന് അവര്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യ ഇന്നലെ വരെ ആവശ്യപ്പെടാത്തതിനു പിന്നില്‍ ചില നിഗൂഢ അജണ്ടകളുണ്ട്. കോണ്‍ഗ്രസ് ഭരണം ഉപയോഗിച്ച കള്ളപ്പണം വലിയതോതില്‍ സ്വിസിലുണ്ട്. നാളെ പക്ഷേ സ്ഥിതി മാറും. കണക്കു ചോദിക്കും. കള്ളന്മാരെ പുറത്തു ചാടിക്കും. ഇതൊന്നുമറിയാതെ മല എലിയെ പ്രസവിച്ചു എന്നതുപോലുള്ള പ്രതികരണത്തിന് മാത്രം വക നല്‍കുന്നതായി പ്രകടനപത്രിക.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: