ടി.പി വധത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണം പാര്‍ട്ടിയെ സംരക്ഷിക്കാനായിരുന്നു എന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള തുറന്നുപറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കൊല ചെയ്യിച്ചവരെക്കൂടി സംരക്ഷിക്കാനാണ് അന്വേഷണമെന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം.
“പൊതുസമൂഹത്തിനായി കോടതി അന്വേഷണം നടത്തി. പാര്‍ട്ടി അംഗങ്ങള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് സിപിഎം അന്വേഷണം” എന്നും സിപിഎം നേതാവു പറയുന്നു.
കൊല്ലപ്പെട്ട ചന്ദ്രശേഖരന് നീതികിട്ടാനായിരുന്നു കോടതി അന്വേഷണമെന്നിരിക്കെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നടത്തിയ അന്വേഷകരെ ഇനി അറിഞ്ഞിട്ടു ജനങ്ങള്‍ക്കു പ്രയോജനമില്ല. അതുകൊണ്ട് പാര്‍ട്ടി പറയുന്ന രഹസ്യാന്വേഷകരുടെ പേരു വെളിപ്പെടുത്തിച്ച് വി.എസിനെ ഇനി ബുദ്ധിമുട്ടിക്കേണ്ട കാര്യവുമില്ല.
പൗരന്റെ ജീവനും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ സംരക്ഷ സുപ്രീംകോടതിയില്‍പോയി പോരാടി ഉറപ്പുവരുത്തിയ എ.കെ.ജിയുടെ പി.ബി കസേരയിലിരുന്നാണ് എസ്. രാമചന്ദ്രന്‍പിള്ളയും പ്രകാശ് കാരാട്ടും ടി.പി ചന്ദ്രശേഖരന്റെ കൊലയാളികളെ സംരക്ഷിച്ചു സംസാരിക്കുന്നതെന്ന് അവര്‍ മറന്നുപോകുന്നു.
ഇതു പൊതു സമൂഹത്തെ വെല്ലുവിളിക്കലാണ്. ടി.പി വധത്തിലടക്കം കേരളത്തിലെ പാര്‍ട്ടി നിയമവാഴ്ചയെയും കോടതിയെയും അംഗീകരിക്കുന്നില്ല. തികച്ചും ഫാസിസ്റ്റു രീതിയിലുള്ള ഈ പോക്കിന് അടിയന്തരമായി അവസാനം കാണണം എന്നാണ് വി.എസ് കേന്ദ്രകമ്മറ്റിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേരള നേതൃത്വത്തിന്റെ ഫാസിസ്റ്റു നിലപാടിനോടൊപ്പമാണ് സിപിഎം കേന്ദ്രനേതൃത്വമെന്നാണ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ടി.പി ചന്ദ്രശേഖരനെ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി വാടകക്കൊലയാളികളെക്കൊണ്ട് കൊല്ലിച്ചെന്ന കോടതിവിധി പൊതുസമൂഹം അംഗീകരിക്കട്ടെ, പാര്‍ട്ടിയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയംഗങ്ങളും ബന്ധുക്കളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും അംഗീകരിക്കട്ടെ എന്നാണ് പി.ബി നേതാവ് പറയുന്നത്. എന്തൊരു ധാര്‍ഷ്ഠ്യവും വിവരക്കേടുമാണ് തെരഞ്ഞെടുപ്പു മുഖത്തുനിന്ന് കേള്‍ക്കേണ്ടിവരുന്നത്.
സിപിഎമ്മിന്റെ മൂന്നുലക്ഷത്തില്പരം പാര്‍ട്ടിയംഗങ്ങളും ബന്ധുക്കളും അനുഭാവികളും കേരള പൊതു സമൂഹത്തിന്റെ ഭാഗമല്ലെന്നാണോ ടി.പി വധം ന്യായീകരിക്കാന്‍ പറയുന്നത്. ടി.പി വധത്തിനു നേതൃത്വം കൊടുത്തവരുടേയും റോഡില്‍ ഇടിച്ചുവീഴ്ത്തി വളഞ്ഞുവെച്ച് ടി.പിയെ വെട്ടിവെട്ടിക്കൊന്നവരടക്കമുള്ളവരുടേയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാക്കളുടേയും ഇപ്പോള്‍ ഒപ്പം നില്ക്കുന്ന വി.എസിന്റെയും മാത്രം പിന്തുണമതി ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെന്നോ?
സിപിഎമ്മിന്റെ വിശ്വാസ്യത തകര്‍ന്നതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാല് സീറ്റിലൊതുങ്ങിയതെന്ന് കേന്ദ്രകമ്മറ്റി വിലയിരുത്തിയതാണ്. ഇത്തവണ മൂന്നോ നാലോ ഇരട്ടി സീറ്റു നേടുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ടി.പി വധം സിപിഎമ്മിന്റെ വിശ്വാസ്യത അത്രകണ്ട് വര്ദ്ധിപ്പിച്ചെന്നാകണം. സിപിഎം അംഗങ്ങളും ആ പാര്‍ട്ടിയെ സ്നേഹിച്ചവരുംകൂടി ഉള്‍പ്പെടുന്നവരാണ് കേരള പൊതുസമൂഹം. ടി.പി വധ വിഷയത്തില്‍ അവരെങ്ങനെ പ്രതികരിച്ചെന്ന് തെരഞ്ഞെടുപ്പുവിധി പുറത്തുവരുമ്പോള്‍ തിരിച്ചറിയും.
അപ്പുക്കുട്ടന് വള്ളിക്കുന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: