എരുമേലി: സംസ്ഥാനത്തെ മലയോര മേഖലയിലെ പ്രധാന കൃഷിയായ റബ്ബറിനെക്കുറിച്ച് പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള മന്ത്രിതല സംഘം എരുമേലിയിലെത്തി. മികച്ച രീതിയിലുള്ള കൃഷിയിലൂടെ മികച്ച ലാഭം നേടുന്ന കേരളത്തിലെ റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള പഠനവും തങ്ങളുടെ രാജ്യത്ത് കൃഷി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റബ്ബര്‍ നേഴ്സറിയില്‍ എത്തിയതെന്നും സംഘം പറഞ്ഞു.
കാലാവസ്ഥയ്ക്ക് അനുസൃതമായി തെരഞ്ഞെടുത്ത റബ്ബര്‍തൈകള്‍, കൃഷിരീതി, മണ്ണുകളുടെ ഘടന, പ്രാഥമിക കൃഷിരീത്, തൈമരങ്ങളുടെ സംരക്ഷണം, കൃഷിരീതിയിലെ പരിചരണം എന്നിവയാണ് മന്ത്രിതലസംഘം നേഴ്സറിയില്‍ വിലയിരുത്തിയത്.
ഫിലിപ്പീന്‍സ് വാണിജ്യസഹമന്ത്രി സക്കീരന് എഹാജന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘമാണ് ഇന്നലെ എരുമേലി മുക്കടയിലുള്ള റബര്‍ നേഴ്സറിയിലെത്തിയത്.
അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനമികവുള്ള മുക്കട റബര്‍ നേഴ്സറിയില്‍ എസ് 1, എസ് 2 അടക്കം വിവിധ തരം റബ്ബര്‍ തൈകളാണുള്ളത്. മുന്‍കാലങ്ങളില്‍ കേരളത്തിലടക്കം കൂടത്തൈകളാണ് വിതരണം ചെയ്ത് കൃഷിയാക്കിയിരുന്നത്. കൃഷിരീതികള്‍ മാറിവരുന്നതനുസരിച്ച് കപ്പ് തൈകള്‍ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്.
കേരളത്തിലെ റബ്ബര്‍ കൃഷി രീതിയില്‍ പൂര്‍ണ്ണ ബോദ്ധ്യം വന്നുവെന്നും ഫിലിപ്പീന്‍സില്‍ റബ്ബര്‍ കൃഷി പരീക്ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും സംഘം പറഞ്ഞു. റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് ചന്ദ്രന്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി.വി. ക്ലാരമ്മ, എം. രാജു, കെ.സി. ജോസഫ് എന്നിവരും കൃഷിരീതികളെക്കുറിച്ച് മന്ത്രിതല സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
റബ്ബര്‍ മരങ്ങളെ സംബന്ധിച്ചും ടാപ്പിംഗ് രീതിയെ സംബന്ധിച്ചുമുള്ള പഠനത്തിനായി സംഘം കാഞ്ഞിരപ്പളളി ചിറക്കടവ് ആര്‍പിഎസ് കേന്ദ്രവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: