കേരളത്തില്‍ പുരുഷ വോട്ടര്മാരെക്കാളധികം സ്ത്രീ വോട്ടര്‍മാരാണ്. 2.43 കോടി വോട്ടര്‍മാരില്‍ പുരുഷവോട്ട് 1,16,81,503 ആണെങ്കില്‍ സ്ത്രീ വോട്ടര്‍മാര്‍ 1,25,70,434 ആണ്. പെണ് മലയാളമെന്ന് പേരുകേട്ടിരുന്ന കേരളത്തില്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് അധികം. പക്ഷേ മുഖ്യധാരാ രാഷട്രീയ പാര്‍ട്ടികളില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വെറും ഏഴു വനിതകള്‍. കേരളത്തില്‍ പുരുഷാധിപത്യമാണ്. നിരന്തരം വര്‍ധിക്കുന്ന സ്ത്രീ-ബാലിക പീഡന കണക്കുകളും തെളിയിക്കുന്നത് ഇതുതന്നെയാണ്. ഇന്ന് സര്‍ഗവാസന നഷ്ടപ്പെട്ട് മനുഷ്യന് മൃഗമായി മാറുകയാണെന്നാണ് വനിതാ കമ്മീഷന് ചെയര്‍പേഴ്സണായിരുന്ന ജസ്റ്റിസ് ശ്രീദേവി പറയുന്നത്. സാക്ഷര കേരളത്തിനെന്തുപറ്റി?
ജസ്റ്റിസ് ശ്രീദേവിയുടെ അഭിപ്രായത്തില്‍ കേരളത്തിലെ പുരുഷന്മാര് മൃഗസമാനരാകുന്നതിന്റെ പ്രധാന കാരണം അശ്ലീല സാഹിത്യവും അതു പ്രചരിപ്പിക്കുന്ന ക്വോട്ട്സ് പോലുള്ള മാസികകളും മറ്റുമാണ്. അതിലെ വിവരണം വായിച്ചാല്‍ കുട്ടികള്‍ പോലും അസാന്മാര്ഗികളാകും. അവരുടെ മുന്നില്‍ വന്നിരുന്ന കേസുകളുടെ വിവരണം കേട്ടാല്‍ മൃഗമാണ് മനുഷ്യരെക്കാള്‍ ഭേദം എന്ന തോന്നലാണുണ്ടാവുക. ഒരു അച്ഛന് ഉറങ്ങിക്കിടക്കുന്ന തന്റെ മൂന്നരവയസ്സായ മകളെ ബലാത്സംഗം ചെയ്തു. അച്ഛന് മകളെ താലോലിക്കുന്നതിലേയും ചുംബിക്കുന്നതിലേയും അശ്ലീലം മനസ്സിലാക്കിയ ഗര്‍ഭിണിയായ മാതാവ് അത് ശക്തിയുക്തം എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. മകളെ ബലാത്സംഗം ചെയ്യുന്നതു കണ്ട് അലറിയ ഭാര്യയുടെ തലപിടിച്ച് അയാള്‍ മതിലില്‍ ഇടിച്ചു. അവരുടെ ഒരുവശം തളര്‍ന്നു. ഇന്നും അവര്‍ ആശുപത്രിയിലാണ്.
ഇന്ന് നീല സിഡികള്‍ കണ്ട്, അതിനെ അനുകരിക്കാന്‍ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുന്ന ഭര്ത്താക്കന്മാര് കൂടുകയാണ്. കൂടിവരുന്ന വിവാഹമോചനങ്ങള്‍ക്കും ഇത് ഒരു കാരണമാണ്. ഭാര്യ വിസമ്മതിച്ചപ്പോള്‍ ഒരു ഭര്‍ത്താവ് വേലക്കാരിയുമായി വേഴ്ച തുടങ്ങിയത്രെ. അശ്ലീല സാഹിത്യ സിഡികളുടെ ഇറക്കുമതി നിര്‍ത്തണം എന്ന ആവശ്യം ശക്തമാണ്. ഗള്‍ഫ് മലയാളികളാണ് അശ്ലീല സിഡികളുടെ ആദ്യ പ്രേക്ഷകരും ഇറക്കുമതി ചെയ്യുന്നവരും. ഇന്ത്യന്‍ ശിക്ഷാനിയമം ഇവ നിരോധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പോലീസ് ഈ വിഷയത്തില്‍ നിഷ്ക്രിയരാണ്. നീലചിത്രങ്ങള്‍ക്ക് ഇവിടെ പ്രചുരപ്രചാരമുണ്ടെന്ന് മാത്രമല്ല മുതിര്‍ന്നര്‍ കാണുന്ന ചിത്രം മറഞ്ഞുനിന്ന് മക്കളും കണ്ട് അനുകരിക്കാന്‍ ശ്രമിക്കുന്നു.
കേരളത്തില്‍ ഇന്ന് സ്ത്രീകളുടെ പ്രധാന വിനോദം സീരിയല്‍ കാണലാണ്. അനന്തമായി നീളുന്ന സീരിയലുകള്‍ക്ക് മൂല്യമോ സന്ദേശമോ ഇല്ല. അതില്‍ പറയുന്ന കഥയ്ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്കറിയാം. ‘അമ്മ’ എന്ന സീരിയലും ഇപ്പോള്‍ അവസാനിച്ച ‘കുങ്കുമപ്പൂ’ എന്ന സീരിയലും വര്‍ഷങ്ങളായി തുടരുന്നതിന്റെ പ്രധാനകാരണം സ്ത്രീ പ്രേക്ഷകരാണ്.
‘അമ്മ’ എന്ന സീരിയലില്‍ കുഞ്ഞായിരിക്കുമ്പോള്‍ മോഷ്ടിക്കപ്പെട്ട പൊന്നു, തന്റെ മകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷ്മിയുടെ അടുത്ത് ചിന്നു എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന കുട്ടി താന്‍ പൊന്നുവാണ് എന്ന് പറഞ്ഞെത്തുമ്പോള്‍ അവളെ വീട്ടില്‍നിന്നും അടിച്ചിറക്കുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവ് വക്കീലും മുത്തച്ഛന് ജഡ്ജിയുമാണ്. പക്ഷേ ചിന്നു എന്ന കുട്ടി യഥാര്‍ത്ഥത്തില്‍ പൊന്നുവാണോ എന്ന് തെളിയിക്കാന്‍ ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുവാന്‍ വക്കീലോ ജഡ്ജിയോ മുതിരുന്നില്ല. പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന, യാതൊരു സന്ദേശവുമില്ലാത്ത ഈ സീരിയല്‍ അനന്തമായി നീളുമ്പോള്‍ അതു കാണുന്ന സ്ത്രീകളുടെ ബൗദ്ധിക വളര്‍ച്ച മരവിക്കുകയല്ലേ?
ഇന്ന് സ്ത്രീകളെയും കുട്ടികളെയും പ്രലോഭിപ്പിക്കുന്ന മറ്റൊരു വസ്തുത താരങ്ങള്‍ സ്വയം ഉല്‍പ്പന്നങ്ങളായി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്. മോഹന്‍ലാലിന്റെ പണ്ട് “വൈകിട്ടെന്താ പരിപാടി” എന്ന പരസ്യം വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടു. ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി പറയുന്നത് “സൗന്ദര്യത്തിന് ഇന്ദുലേഖ തന്നെ” എന്നാണ്. ഇന്ദുലേഖ സോപ്പിന്റെ ഗുണനിലവാരം പരിശോധിച്ചാണോ ഇദ്ദേഹം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ചോദിക്കുന്ന ജസ്റ്റിസ് ശ്രീദേവി വാനമ്പാടി ചിത്രയുടെ “ഒരേ ഒരു കലണ്ടര്‍ മാതൃഭൂമി” എന്ന പരസ്യത്തെയും വിമര്‍ശിക്കുന്നു. അഭിനയത്തില്‍നിന്ന് കോടികള്‍ സമ്പാദിച്ചാലും പരസ്യ സാന്നിദ്ധ്യം ഇവര്‍ ഒഴിവാക്കുന്നില്ല. കാവ്യാ മാധവന് അപ്പ പൊടിയെയും നാടന്‍ മുളകുപൊടിയുടെ രുചിയേയും പ്രകീര്‍ത്തിച്ച് “വായില്‍ വെള്ളമൂറുന്നു” എന്നു പറയുമ്പോള്‍ അറിയാതെ നമ്മുടെ വായിലും വെള്ളമൂറും.
ബൈക്കില്‍ മാറിടത്തിലെ വിടവു കാണത്തക്കവിധം മുട്ടിന് മീതെ എത്തുന്ന വസ്ത്രം ധരിച്ച് കറങ്ങുന്ന സ്ത്രീയും നല്‍കുന്നത് തെറ്റായ സന്ദേശമല്ലേ എന്നാണ് ന്യായാധിപ ചോദിക്കുന്നത്. ഇപ്രകാരമുള്ള പരസ്യങ്ങള്‍ പെണ്‍കുട്ടികളെ വശീകരിക്കുമ്പോള്‍ ആ വേഷവിധാനം അനുകരിക്കുന്ന അവര്‍ പീഡന ഇരകളായി മാറുന്നു. ഇന്ന് ആങ്കര്‍ ചെയ്യുന്ന ചില പെണ്‍കുട്ടികളും ഈ വിഷയത്തില്‍ മോശമല്ല.
അപര്‍ണ ബി എന്ന കവയിത്രി പാടുന്നത് “പെണ്ണായിരിക്കുക എന്നാല്‍
കിനാവായിരിക്കുക എന്നാണ്.
മറ്റുള്ളവരുടെ രാത്രികളില്‍
പൂക്കള്‍ വിരിയിക്കുക എന്നാണ്
ഒരു പെണ്ണായിരിക്കുക എന്നാല്‍
അവനവനല്ലാതായിരിക്കുക എന്നാണ്.”
ഇന്ന് കേരളത്തില്‍ വിവാഹമോചനം വര്‍ധിക്കുകയാണ്. അതിന് പ്രധാന കാരണം മദ്യവും സ്ത്രീധനവും പരസ്ത്രീഗമനവും ഭര്ത്താക്കന്മാരുടെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്കുള്ള നിര്‍ബന്ധവുമാണ്. തന്റെ കുട്ടിക്കാലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുവനെ “അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവന്” എന്ന് വിളിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് ശ്രീദേവി ഓര്‍ക്കുന്നു. ഇന്ന് മദ്യപിച്ച് വരുന്ന പുരുഷന്മാര്ക്ക് അമ്മയില്ല, പെങ്ങളില്ല, മകളില്ല, കൊച്ചുമക്കളില്ല. എല്ലാം സ്ത്രീശരീരങ്ങള്‍. ലൈംഗികഭോഗത്തിനായി ദൈവം സൃഷ്ടിച്ച ഉപകരണങ്ങള്‍!
പരമ്പരാഗത മൂല്യങ്ങള്‍ നഷ്ടപ്പെട്ടതും ഇതിനെല്ലാം ഒരു കാരണമാണ്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ അച്ഛന് പക്ഷപാതരോഗം ബാധിച്ച് കിടപ്പിലായിരുന്നു. അമ്മ എന്നെ തല്ലാന്‍ വന്നാല്‍ ചേട്ടന് എന്നെ എടുത്തുകൊണ്ട് ഓടുമായിരുന്നു. പക്ഷേ ഞാന്‍ പ്രായപൂര്‍ത്തിയായശേഷം ചേട്ടന്റെ മടിയിലിരിക്കാനോ അടുത്ത് കിടക്കാനോ എന്നെ അമ്മ സമ്മതിച്ചിരുന്നില്ല.
ഇന്ന് അമ്മയ്ക്കും അച്ഛനും നടുവില്‍ പ്രായപൂര്‍ത്തിയായ മകള്‍ കിടന്നുറങ്ങുന്നതിനെപ്പറ്റി അമ്മ വ്യാകുലപ്പെടുന്നില്ല. സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സ്ത്രീകള്‍ അമ്മ, സ്ത്രീധനം, ചന്ദനമഴ മുതലായ സീരിയലുകള്‍ ആസ്വദിക്കുമ്പോള്‍ അവര്‍ ഉള്‍ക്കൊള്ളുന്നത് ചതിയുടേയും വഞ്ചനയുടേയും ധനാര്‍ത്തിയുടെയും അസൂയയുടേയും ക്രൂരതയുടേയും സന്ദേശങ്ങളാണ്. സ്ത്രീധനം ഇന്ന് ഒരു വലിയ സാമൂഹ്യവിപത്താണ്. സ്ത്രീധന പീഡനം പെരുകുകയാണ്. പക്ഷേ ഈ സീരിയലുകള്‍ വിമര്‍ശനബുദ്ധിയോടെയല്ല സ്ത്രീകള്‍ കാണുന്നത്. സീരിയലുകള്‍ അവരിലും ധനാര്‍ത്തിയും തന്ത്രം മെനയലും അസൂയയും എല്ലാം വളര്‍ത്തുകയേ ഉള്ളൂ.
ഇന്ന് കുടുംബക്കോടതിയിലെ ദൃശ്യങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് ഭാര്യയുടെ പരപുരുഷബന്ധം തിരിച്ചറിയുമ്പോള്‍ സ്ത്രീധനപീഡനമുണ്ടാകുമ്പോള്, ഭര്‍ത്താവ് അമിതമായി മദ്യപിച്ചു വന്ന് മര്‍ദ്ദിക്കുമ്പോള്‍ സ്ത്രീകള്‍ കുടുംബക്കോടതികളെ അഭയം പ്രാപിക്കുന്നു. ഗാര്‍ഹിക പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. ഇങ്ങനെ വിവാഹമോചന കേസുകള്‍ വര്‍ധിക്കുമ്പോള്‍ അതിന്റെ ഇരകള്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞുങ്ങളാണ്.
ഭാര്യാ-ഭര്‍തൃബന്ധം വിച്ഛേദിക്കുന്നതിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ അടുത്ത പ്രശ്നം കുട്ടികളുടെ കസ്റ്റഡിയാണ്. പലപ്പോഴും അമ്മയുടെ സ്വഭാവശുദ്ധി അനുസരിച്ച് കോടതി അമ്മയ്ക്ക് കസ്റ്റഡി നല്കുന്നു. അപ്പോള്‍ അച്ഛന് കുട്ടി തന്റെ ഒപ്പം ഒരാഴ്ച താമസിക്കണം എന്ന വ്യവസ്ഥ വയ്ക്കുന്നു. കുട്ടിയോടുള്ള വാത്സല്യവും കുട്ടിയുടെ സാമീപ്യത്തിനുള്ള ആഗ്രഹവും അച്ഛനും സഹജമാണല്ലൊ. അങ്ങനെ കുട്ടിയെ അമ്മയുടെ കസ്റ്റഡിയില്‍ നിന്ന് പിതാവ് കൊണ്ടുപോകുമ്പോള്‍ അമ്മയുടെ നേര്‍ക്ക് കൈനീട്ടിക്കരയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് അച്ഛന്റെ കൂടെ താമസിക്കാന്‍ അനുവാദം ലഭിക്കും. ഇത് അമ്മയ്ക്ക് അസഹനീയമാകും.
പക്ഷേ വിവാഹമോചനം തേടി, തങ്ങളുടെ സുഖവും സ്വസ്ഥതയും തേടി കുടുംബകോടതിയിലെത്തുന്ന അച്ഛനോ അമ്മയ്ക്കോ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള മനഃസ്ഥിതി ഇല്ല.തന്റെ സ്കൂളില്‍ ഒരു കുട്ടിയെ അച്ഛന് കൊണ്ടുചെന്നാക്കുമ്പോള്‍ അമ്മയുടെ കസ്റ്റഡിയിലുള്ള കുട്ടി തന്നെ എന്താണ് അച്ഛന് കൊണ്ടാക്കാത്തത് എന്ന് മനസ്സിലാകാത്ത വിഷാദമൂകനാകുന്നു. ഈ ദമ്പതി കലഹം കുട്ടികളെ വിഷാദരോഗികളോ അല്ലെങ്കില്‍ ചീത്ത കൂട്ടുകെട്ടില്‍ കൂടി മയക്കുമരുന്നിന്റെ അടിമകളോ ആക്കി മാറ്റുന്നു.
ഇന്ന് സമൂഹത്തില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമാകുന്നത് കുടുംബത്തിന്റെ വിലമതിക്കാന്‍ വയ്യാത്ത മൂല്യങ്ങളാണ്. അണുകുടുംബങ്ങളില്‍ നിന്നും ബഹിഷ്ക്കരിക്കപ്പെടുന്ന, മുമ്പ് രാജാവിന്റെയും ധര്‍മത്തിന്റെയും കഥ പറഞ്ഞു കൊടുത്തിരുന്ന മുത്തശ്ശിമാര്‍ ഇന്ന് വഴിയരികില്‍ ഉറുമ്പരിക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാതെ.
അല്ലെങ്കിലും ഇന്ന് ഏതു രാജാവിന്റെ കഥയാണ് പറയാനുള്ളത്? ജവഹര്‍ലാല്‍ നെഹ്റു എന്ന രാജാവിന്റെയും അദ്ദേഹത്തിന്റെ പൗത്രനായ രാജീവ് കുമാരന് കല്യാണം കഴിച്ചുകൊണ്ടുവന്ന ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും കഥയോ?
ലീലാ മേനോന്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: