‘ഇന്ത്യ ചൈന യുദ്ധം’എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നെവില്ലെ മാക്സ്വെല് ഇന്ത്യന്‍ സൈനിക തന്ത്രങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു എന്നുള്ള കാര്യം ഹെന്റേര്സന് ബ്രൂക്സിന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലേഖനം തയ്യാറാക്കിയത് ജനറല്‍ ടി.ബി. ഹെന്റേര്സനും ബ്രിഗേഡിയര്‍ ഭഗത്തും ചേര്‍ന്നാണ്. 1962ല്‍ ചൈനയുമായുള്ള യുദ്ധത്തിലെ സൈനിക പിഴവുകളെക്കുറിച്ച് പരിശോധിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ 52 വര്‍ഷങ്ങളായി ഈ ലേഖനം വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു സര്‍ക്കാരും ഈ കാലയളവില്‍ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ തയ്യാറായില്ല. അതീവരഹസ്യമെന്ന് വിധിക്കപ്പെടുന്ന ഔദ്യോഗിക രേഖകളുടെ രഹസ്യസ്വഭാവത്തിന്മേല് ഈ പ്രവൃത്തി ഒരു ചോദ്യചിഹ്നമുയര്‍ത്തുന്നു. രഹസ്യസ്വഭാവമുള്ള ഗ്രന്ഥങ്ങളെ അനിശ്ചിതമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ശരിയാണോ? ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കുന്ന ചരിത്രരേഖകളെ ഒരു നിശ്ചിത കാലയളവു വരെ പൊതുജനശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്താം. എന്നാല്‍, ഏതെങ്കിലും രേഖകളെ ‘അതീവരഹസ്യ’ സ്വഭാവമുള്ളതായി കരുതി എക്കാലത്തും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഏതു രാജ്യവും തങ്ങളുടെ കഴിഞ്ഞകാല പാഠങ്ങളില്‍ നിന്നുമാണ് തെറ്റുകള്‍ തിരുത്തുന്നത്. ഒരു ലേഖനത്തിനുള്ളിലെ സുരക്ഷിതത്വ പ്രാധാന്യം ദീര്‍ഘകാലം കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞകാല തെറ്റുകള്‍ ഉള്‍ക്കൊണ്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ സമൂഹം തയ്യാറാകണം. എന്റെ അഭിപ്രായത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഈ ലേഖനം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.
ഈ ലേഖനത്തിന്റെ ഒന്നാം ഭാഗമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് ഈ ലേഖനത്തിന്റെ 112 മുതല്‍ 167 വരെയുള്ള പേജുകളെക്കുറിച്ച് അറിവില്ല. 1962ല്‍ അധികാരത്തിലിരുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വസ്തുതകളുണ്ടായിരുന്നതു കൊണ്ടാണോ ഈ പേജുകള്‍ പ്രസിദ്ധീകരിക്കാത്തത്? ആദ്യത്തെ 111 പേജുകള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അധികാരവര്‍ഗ്ഗത്തിന്റെ സ്വാധീനമുണ്ടാകുന്നതിനു മുന്‍പുതന്നെ ബാക്കിയുള്ള പേജുകളുടെ ഉള്ളടക്കം പൊതുജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കണം.
ഈ ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആധികാരികമായ ചില ചോദ്യങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അന്നത്തെ സര്‍ക്കാരിന്റെ സൈനികതന്ത്രങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ചൈനയുടെ മനോഭാവത്തെ മനസ്സിലാക്കുന്നതില്‍ നമ്മുടെ ഇന്റലിജന്‍സിന് പിഴവുപറ്റി. നമ്മുടെ സൈന്യത്തിന്റെ ആക്രമണതന്ത്ര രൂപീകരണം വിമര്‍ശിക്കപ്പെടുകയും അതുവഴി ചൈനീസ് ആക്രമണം വളരെ എളുപ്പത്തിലാകുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത സൈനിക ഇന്റലിജന്‍സ് വൃന്ദങ്ങള്‍ക്കും കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ പിഴവു പറ്റി.
പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍മൂലം രാജ്യത്തിന് കനത്ത വില നല്‍കേണ്ടിയും വന്നു. നമ്മുടെ സൈനികസേനയുടെ തയ്യാറെടുപ്പില്ലായ്മയെക്കുറിച്ച് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1962ല്‍ സംഭവിച്ച ഈ ഹിമാലയന്‍ വിഡ്ഢിത്തം യഥാര്‍ത്ഥത്തില്‍ നെഹ്റുവിന്റെ ഭരണസമയത്തുണ്ടായ പിടിപ്പുകേടാണോ? ഈ ലേഖനത്തിലെ ഉള്ളടക്കം ചോര്‍ന്നത് ഇന്ന് നമുക്കൊരു പാഠമായി മാറിക്കഴിഞ്ഞു. ഇന്ന് നമ്മുടെ സൈനിക സംവിധാനം എന്തുമാത്രം തയ്യാറെടുപ്പിലാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: