കോട്ടയം: തൊഴിലാളി താല്പര്യവും രാജ്യസുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പലതും കാലഹരണപ്പെട്ടതും അശാസ്ത്രീയവുമാണെന്നിരിക്കെ തൊഴില്‍ നിയമങ്ങള്‍ സമൂലമായി പരിഷ്കരിക്കേണ്ടതാണ്. രാജ്യത്ത് തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ 1985ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്നതും ഇന്നും തുടര്ന്നുപോരുന്നതുമായ നിയമനനിരോധനം പിന്‍വലിക്കണം. ബിഎംഎസ് ഒറ്റയ്ക്കും കൂട്ടായും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ പിഎഫ് പെന്ഷന് ചുരുങ്ങിയത് 3,000 രൂപയായി വര്‍ദ്ധിപ്പിക്കണം. കരാര്‍ വല്ക്കരണത്തില് നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണം, പെന്ഷന് ഫണ്ടുകളുടെ ദുരുപയോഗം തുടങ്ങി സമസ്തമേഖലകളിലും സര്‍ക്കാര്‍ തൊഴിലാളി- ജനദ്രോഹനടപടികള്‍ തുടരുകയാണ്. ഈ സാഹചര്യത്തിന് അറുതി വരുത്തിയേ മതിയാകൂ. അതിനായി തൊഴിലാളി സമൂഹം മുന്നോട്ടുവരണം.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തിലുളള ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ 18 അപകടമാണ് നാവികസേനയില്‍ സംഭവിച്ചത്. ചൈനയാകട്ടെ അനധികൃത കയ്യേറ്റം രാജ്യത്തിനുമേല്‍ നടത്തുമ്പോഴും ഫലപ്രദമായി ചെറുക്കാന്‍ പ്രതിരോധ വകുപ്പിനും കേന്ദ്രസര്‍ക്കാരിനും കഴിയുന്നില്ല. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
അഡ്വ. കെ.എം. ജഗന്മയലാല് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോപി സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് പി.പി. ഗോപി മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. എം.എസ്. കരുണാകരന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താനും, സാമ്പത്തിക റിപ്പോര്‍ട്ട് ഖജാന്‍ജി വി.എസ്. പ്രസാദും അവതരിപ്പിച്ചു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുക, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടി സ്വീകരിക്കുക, ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, തീരദേശപരിപാലനനിയമവും മത്സ്യതൊഴിലാളി സംരക്ഷണവും ഉറപ്പു വരുത്തുക തുടങ്ങിയ നാല് ഔദ്യോഗിക പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ വി.എസ്. പ്രസാദ് (പ്രസിഡന്റ്), ടി.എം. നളിനാക്ഷന് (സെക്രട്ടറി), സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, പി.കെ. രവീന്ദ്രനാഥ്, അഡ്വ. കെ.എം. ജഗന്മയലാല്, കെ.എം. ഗോപി, ജയാ ശ്രീധരന് (വൈസ് പ്രസിഡന്റുമാര്‍), എന്‍.എം. രാധാകൃഷ്ണന്, വി. കുട്ടികൃഷ്ണന്, ടി.പി. ശ്രീകല, എ.പി. കൊച്ചുമോന്, എ. അനില്‍കുമാര്‍, മനോജ് മാധവന്, സാബു വര്‍ഗ്ഗീസ് (ജോയന്റ് സെക്രട്ടറിമാര്‍), എസ്.എസ്. ശ്രീനിവാസപിള്ള (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ കെ.എന്‍. മോഹന്‍ ഉള്‍പ്പെടെ നാല്പതംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ച് ബിഎംഎസ് സംസഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പ്രസംഗിച്ചു. രാജ്യം ഒരുമാറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദേശീയ ശക്തികളുടെ കൂട്ടായ്മയില്‍ പങ്കുചേരണമെന്നും അതിനു വേണ്ടി തൊഴിലാളികള്‍ കര്മ്മത്സുകരായി രംഗത്തിറങ്ങണമെന്നും അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: