എരുമേലി: കോണ്‍ഗ്രസ്സിലെ ഐ, എ ഗ്രൂപ്പുകളുടെ കിട മത്സരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന ഐ ഗ്രൂപ്പിന്റെ നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കളെ കയ്യൊഴിഞ്ഞ് ആന്റോ ആന്റണി ഐ ഗ്രൂപ്പ് ഐഎന്‍ടിയുസി നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി യോഗത്തില്‍ ആന്റോ ആന്റണിക്കെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എ ഗ്രൂപ്പിലെ നേതാക്കള്‍ രംഗത്തെത്തുകയും ആന്റോ ആന്റണിയുമായി ചര്‍ച്ച നടത്താനോ ഐ ഗ്രൂപ്പിനെ കൂടെ നിര്‍ത്താനോ പറ്റില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ആന്റോ ആന്റണി ഇന്നലെ രാത്രിയില്‍ കാഞ്ഞിരപ്പള്ളിയില്‍ ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ചര്‍ച്ചയില്‍ ഡിസിസി പ്രതിസന്ധികള്‍ പങ്കെടുത്തുവെന്നും കോണ്‍ഗ്രസ്സില്‍ ഐ ഗ്രൂപ്പിന് മാന്യമായ അംഗീകാരം നല്‍കണമെന്ന ആവശ്യം ആന്റോ ആന്റണി അംഗീകരിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് വിരുദ്ധരാണെന്ന് മുദ്രകുത്തി കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാനുള്ള ചിലരുടെ തന്ത്രങ്ങളാണ് എരുമേലിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അത് ഒരു കാരണവശാലും സമ്മതിക്കുകയില്ലെന്നും ഒരു വിഭാഗം പറയുന്നു.
എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കളുമായി ആന്റോ ആന്റണി രഹസ്യ ചര്‍ച്ച നടത്തിയ സംഭവം എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരത്തിലധികം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെടുമെന്ന് പറഞ്ഞ നേതാക്കളുമായി നടത്തിയ ചര്‍ച്ച എ ഗ്രൂപ്പ് നേതാക്കളെ പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നും അണികള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: