കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് മാര്‍ച്ച് 27 ന് 22 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഈ വഴിത്തിരിവ്. അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്നു പ്രതികളെ കണ്ടെത്തുകയും, കുറ്റപത്രം നല്‍കുകയും ചെയ്തെങ്കിലും കൊലപാതകത്തെ ആത്മഹത്യാക്കി മാറ്റാന്‍ കരുനീക്കങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരന്വേഷണവും നടന്നിരുന്നില്ല. ആ കുറവാണ് ഹൈക്കോടതി ഉത്തരവുവഴി ഇപ്പോള്‍ നീങ്ങാന്‍ പോകുന്നത്.
കോട്ടയം ബിസിഎം കോളജിലെ പ്രീ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27 ന് രാവിലെയാണ് കോട്ടയം നഗരമദ്ധ്യത്തിലെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. . മരണസമയത്ത് അഭയ ധരിച്ചിരുന്ന ശിരോവസ്ത്രങ്ങളും, മൃതദേഹത്തിന്റെ വിവിധ ചിത്രങ്ങളും ഉള്‍പ്പെടെ സുപ്രധാന തെളിവുകള്‍ കേസന്വേഷണത്തിനിടെ നശിപ്പിച്ചെന്നു ചൂണ്ടിക്കാണിച്ച് സംഭവം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ കോടതിയുടെ വിധി വന്നതോടെ മരണം ആത്മഹത്യയെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്കിയ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിള്‍, അന്നത്തെ സിബിഐ എസ്.പി ആയിരുന്ന ഇപ്പോള്‍ ഒഡീഷയില്‍ വിജിലന്‍സ് ഐ.ജി ആയ വി. ത്യാഗരാജന്, കോട്ടയം ആര്‍ഡിഒ ആയിരുന്ന എസ്.ജി.കെ കിഷോര്‍, ആര്‍ഡിഒ ഓഫീസിലെ സൂപ്രണ്ട് കെ. മുരളീധരന് നായര്‍, ചീഫ് കെമിക്കല്‍ എക്സാമിനര്‍മാരായ ആര്. ഗീത, എം. ചിത്ര എന്നീ ഉദ്യോഗസ്ഥര്‍ക്കു പുറമേ അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റര്‍ ഷെര്‍ലി, പയസ് ടെന്ത് കോണ്‍വെന്റിലെ അടുക്കള ജീവനക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ തുടങ്ങി പന്ത്രണ്ടു പേര്‍ക്കെതിരെയാണ് സിബിഐ യുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടക്കുക.
അഭയയുടെ മരണം സംബന്ധിച്ച കേസന്വേഷണം 1992 ഏപ്രില്‍ 7ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1993ല്‍ ജനുവരി 30ന് മരണം ആത്മഹത്യയാണെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് ആര്‍ഡിഒ യ്ക്ക് റിപ്പോര്‍ട്ടു നല്കി. 1993 മാര്‍ച്ച് 23 ന് കേരള ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 1998 മുതല്‍ 2008 വരെ നീണ്ട വിവിധ തരത്തിലുള്ള അന്വേഷണങ്ങളിലൂടെയാണ് സിസ്റ്റര്‍ അഭയയുമായി ബന്ധപ്പെട്ടുള്ള കൊലപാതികകളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു കൊണ്ടുവരുവാന്‍ സിബിഐ അന്വേഷണ സംഘത്തിനു കഴിഞ്ഞത്.
ലോക്കല്‍ പോലീസും ്രെകെംബ്രാഞ്ചും ഒടുവില്‍ സിബിഐയിലെ ഒന്നിലധികം അന്വേഷണ സംഘങ്ങളും അഭയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിനില്ക്കുന്നതിനൊടുവിലാണ് ഫാ. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ ഡിവൈഎസ്പി നന്ദകുമാറന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2008 നവംബര്‍ 18 വരെ നീണ്ട പതിനേഴുകൊല്ലങ്ങള് വേണ്ടി വന്നു ഈ കേസ് ഒരു വഴിത്തിരിവിലെത്തിക്കുന്നതിന്. 1995 ല്‍ കൊലപാതകമെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊലപാതകമെന്നോ, ആത്മഹത്യയെന്നോ വ്യക്തമല്ലെന്നുകാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. തുടര്‍ന്ന് 2008 നവംബര്‍ ഏഴിന് കേരള ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച കേസന്വേഷണം സിബിഐ കേരള യൂണിറ്റിന് കൈമാറിയതോടെയാണ് അറസ്റ്റ് നടന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പലതവണ പിടിച്ചുകുലുക്കിയ കൊലപാതക കേസാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: