കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ നിന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ. ചീഫ്വിപ്പുമായ പി.സി. ജോര്‍ജ്ജിന് വിലക്ക്.
പാര്‍ട്ടിയിലെ ഒരു വിഭാഗവും ഇതിന് പ്രേരണ നല്കുന്ന ജോസഫ് ഗ്രൂപ്പും അണിയറയില്‍ നീക്കം നടത്തിയതോടെയാണ് ജോര്‍ജ്ജിന് മൂക്കുകയര്‍ വീണത്.
സോളാര്‍ കേസുകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവനകള്‍ ഇറക്കിയതിനാണ് ജോര്‍ജ്ജിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അറിയുന്നു. ഇന്നലെ വരെ നടന്ന വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളിലും മണ്ഡലം കണ്‍വന്‍ഷനുകളിലും ജോര്‍ജ്ജ് ഒഴികെയുള്ള എല്ലാ പ്രധാന നേതാക്കളും ജോസ് കെ. മാണിയുടെ പ്രചാരണ പരിപാടികളില്‍ പങ്ക് കൊണ്ടിരുന്നു.
പാര്‍ട്ടിയുടെ ഏക സീറ്റായിട്ടും പി.സി. ജോര്‍ജ്ജിനെ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം തന്നെ വിലക്ക് ഏര്‍പ്പെടുത്തിയതോടെ വരും ദിവസങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമാകും. എന്നാല്‍ കോട്ടയം മണ്ഡലത്തില്‍ പ്രചാരണരംഗങ്ങളില്‍ ജോര്‍ജ്ജ് പങ്കെടുക്കുന്നില്ലെങ്കിലും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥനാര്ത്ഥികള്ക്കുവേണ്ടി രംഗത്തുണ്ട്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താമസിച്ച് തുടങ്ങിയതിനാല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് പി.സി. ജോര്നെ അവിടേക്ക് വിട്ടതെന്ന് ഇ.ജെ. അഗസ്തി ജന്മഭൂമിയോട് പറഞ്ഞത്. സ്വന്തം മണ്ഡലമായ പുതുപ്പള്ളയില്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ജോര്‍ജ്ജ് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: