തിരുവനന്തപുരം: തലസ്ഥാനത്ത് 60 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു. ചാല ആര്യശാലയിലെ വസ്ത്രശാല, പേട്ട അക്ഷരവീഥി ലെയ്നിലെ വീട് എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് കള്ളപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് പിടിയിലായി.
മാര്‍ത്താണ്ഡം സ്വദേശി അലക്സാണ്ടര്‍, കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അനസ്, ഷംസുദ്ദീന്, അസൈനാര്‍, അനസ് എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് സിഐ: ബി. വിനോദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കടേശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 60 രൂപ പിടിച്ചെടുത്തത്.
പേട്ട അക്ഷരവീഥി ലെയ്നിലെ വീട്ടില്‍ റെയ്ഡ് നടത്തിയ മെഡിക്കല്‍കോളേജ് സിഐയും സംഘവും 25 ലക്ഷം രൂപ പിടിച്ചെടുത്തു.
അലക്സാണ്ടര്‍ ഒഴികെയുള്ള നാലുപേരെ ഇവിടെനിന്നാണ് പിടികൂടിയത്. മൂന്നുവര്‍ഷം മുന്‍പ് കൊറിയര്‍ സര്‍വീസ് നടത്താനെന്ന പേരിലാണ് സംഘം വീട് വാടകയ്ക്കെടുത്തത്. പിടിയിലായ കോഴിക്കോട് സ്വദേശികള്‍ മൂന്നുമാസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്നാണ് മാര്‍വാഡിയായ പൃഥിരാജ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ചാലയിലെ പൂജാ ഗാര്മെന്റ്സില് പരിശോധന നടത്തിയത്. തുടര്‍ന്ന് സബ്ഏജന്റായ അലക്സാണ്ടറേയും പോലീസ് പിടികൂടി. നോട്ടുകെട്ടുകളിലുള്ള പ്രത്യേക നോട്ടിന്റെ സീരിയല്‍ നമ്പറും അത് ഏത്ര രൂപയുടെ നോട്ടാണെന്നുമുള്ള എസ്.എം.എസ് കാട്ടിയാല്‍ യാതൊരു പരിശോധനയുമില്ലാതെ പണം നല്‍കുന്നതായിരുന്നു ഇവിടുത്തെ ഒരുരീതി. അല്ലെങ്കില്‍ ഒരു നോട്ട് മുറിച്ചെടുത്തതിന്റെ ഒരു പകുതി ഹാജരാക്കണം.
പിടിയിലായവരില്‍ നിന്ന് നോട്ടിന്റെ സീരിയല്‍ നമ്പറടങ്ങിയ എസ്എംഎസുമായി ശ്രീകാര്യം എസ്ഐ: വി. രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ചാലയിലെ കടയിലെത്തി 17.50 ലക്ഷം രൂപ കൈപ്പറ്റി. തുടര്‍ന്ന് പോലീസിന്റെ പ്രത്യേകസംഘം വസ്ത്രശാലയില്‍ റെയ്ഡ് നടത്തി 17 ലക്ഷം രൂപ കൂടി കണ്ടെടുക്കുകയായിരുന്നു. വസ്ത്രശാല ഉടമ പൃഥിരാജ് സിംഗിനെ പിടികൂടാനായില്ല.
രാജ്യമെങ്ങും ശൃംഖലകളുള്ള കള്ളപ്പണമാഫിയയിലെ കാരിയര്‍മാരാണ് പിടിയിലായതെന്ന് സിറ്റിപോലീസ് കമ്മിഷണര്‍ എച്ച്. വെങ്കടേശ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നാണ് പണമെത്തിച്ചത്. പിടിച്ചെടുത്ത പണം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായി കൊണ്ടുവന്നതാണെന്ന് വിവരമില്ല.പിടിച്ചെടുത്ത പണവും പ്രതികളേയും ആദായനികുതിവകുപ്പിന് കൈമാറി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പുമാണ് തുടരന്വേഷണം നടത്തുകയെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: