ആഗോളവല്‍കരണമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ മാറ്റം. ആഗോളവല്കരണവും ഉദാരീകരണവും ഇന്ത്യക്ക് ഉണ്ടാക്കിയ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ പഠിക്കേണ്ടതുതന്നെയാണ്. ഏറെ എതിര്‍പ്പുകളും വിയോജിപ്പും ഉണ്ടായിട്ടും പി.വി. നരസിംഹ റാവു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ നയങ്ങള്‍ സ്വീകരിച്ചത് ഇന്ത്യയുടെ ഭാവിക്ക് നിര്‍ണായക തീരുമാനമായി. അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആശങ്കകള്‍ സത്യമെന്ന് ഇന്നു തെളിഞ്ഞു, അതേ സമയം അനുകൂലിച്ചവര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഏറെക്കുറേ യാഥാര്‍ത്ഥ്യമായി. പക്ഷേ, അതിനു ശേഷമോ?
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വമ്പിച്ച മാറ്റത്തിന് രാജ്യം സാക്ഷ്യം വഹിച്ചേനെ. വിഷന്‍ 2020 എന്ന പദ്ധതിയുടെ നടത്തിപ്പിനെ പക്ഷേ അട്ടിമറിച്ചത്, 2014-ല്‍ പോളിംഗ് ബൂത്തിലെ വോട്ടുകളെ സ്വാധീനിച്ചത്, ഏതൊക്കെ ഘടകങ്ങളാണെന്ന് ഇനിയും കാര്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. പൊഖ്റാന്‍ ആണവ പരീക്ഷണം മുതല്‍ സ്വാശ്രയ ഇന്ത്യയെന്ന സങ്കല്‍പ്പം പ്രാവര്ത്തികമാക്കുന്നതുമുതല്, സാമ്പത്തിക-ഉല്‍പ്പാദന-നിര്‍മ്മാണ-ഓട്ടോമൊബെയില്‍ രംഗത്തെ കുതിച്ചു ചാട്ടത്തില്‍ മുതല്‍ വമ്പിച്ച മാറ്റം കാണാനയിത്തുടങ്ങിയ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നുവല്ലോ ആ തെരഞ്ഞെടുപ്പു ഫലം.
അതു മുതല്‍ മാറ്റത്തിന്റെ മാറ്റമായിരുന്നു നടന്നത്. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരുകളുടെ പത്തുവര്‍ഷത്തെ ഭരണത്തില്‍ സാമ്പത്തിക നയം മാറി, വിദേശ നയം മാറി, പ്രതിരോധ നയം മാറി. എന്നല്ല സമഗ്രമായ മാറ്റമായിരുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യന്‍ ചെറുകിട വ്യാപാര രംഗത്ത് നേരിട്ട നിക്ഷേപം നടത്താന്‍ അനുമതി നല്കുന്ന നയമാറ്റം വശര, അത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലു തകര്‍ക്കുന്നതായി. അത് ഏറ്റവും ഒടുവിലത്തെ ക്രിയ. പത്തുവര്‍ഷത്തിനിടയില്‍ സാമ്പത്തിക രംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏതാണ്ടു മുഴുവന്‍ പരിഷ്കാരങ്ങളും സാധാരണക്കാരന് ബാധ്യത ഉണ്ടാക്കുന്നതായി, രാജ്യത്തെ പിന്നാക്കം നയിക്കുന്നതായി.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും കനത്ത പരാജയമായത് അതിനു മുമ്പുവരെ ഉണ്ടായിരുന്ന നയ-നിലപാടുകളില്‍നിന്നു വഴിവിട്ടതായി. അതിര്‍ത്തിയില്‍നിന്നുള്ള സാഹസികതകള്‍ക്ക് കടുത്ത തിരിച്ചടി കൊടുത്ത നയമായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റേത്. പക്ഷേ, ഒരു വശത്തു പാക്കിസ്ഥാനും മറുവശത്ത് ചൈനയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നു. യുപിഎ ഭരണത്തില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിന്നു. കാര്‍ഗിലില്‍ കരുത്തു കാണിച്ച ഇന്ത്യന്‍ സൈന്യം ഇത്രമാത്രം നിരാശിതരായ കാലമില്ല. കഴുത്തറുത്ത ഇന്ത്യന്‍ സൈനികരുടെ ഭൗതിക ദേഹങ്ങളും ഇന്ത്യന്‍ ഭൂമിയില്‍ ഇന്ത്യ നിര്‍മ്മിച്ചെങ്കിലും ചൈന തല്ലിത്തകര്‍ത്ത സൈനിക ബങ്കറുകളും രാജ്യസ്നേഹികളുടെ ഉറക്കം കെടുത്തി. അയല്‍ രാജ്യങ്ങളുടെ മുഷ്കിനോടുള്ള ഈ തണുപ്പന്‍ നിലപാടു പുതിയൊരു നയം മാറ്റമായിരുന്നല്ലോ. ദോഷകരമായ നയം മാറ്റം.
പൊഖ്റാന്‍ ആണവ സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. രാജ്യം ഒന്നിച്ചു നിന്ന് അതിനെ നേരിടാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രചോദനം നല്കി. അതു വിജയമായി. പക്ഷേ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിച്ചപ്പോള്‍ അതാഘോഷിക്കാന്‍ മുന്നിട്ടു നിന്നത് കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ നയിക്കുന്നവരുമായിരുന്നു. അതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ ഇന്ത്യ നയതന്ത്രോദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രഗഡെയ്ക്കെതിരേ ഇത്രയും മോശമായ നടപടികള്‍ക്ക് ഒബാമാ ഭരണകൂടത്തിനു ധൈര്യം വന്നത്. ഇറ്റാലിയല്‍ നാവികര്‍ കേരളത്തിലെ മീന്‍പിടുത്തക്കാരുടെ നെഞ്ചില്‍ നിറയൊഴിച്ചപ്പോള്‍ കര്ക്കശമായൊന്നു കയര്‍ക്കാന്‍ പോലും കഴിയാതെ പോയത് ഈ മാറിയ നയത്തിലെ വൈകല്യം മൂലമായിരുന്നല്ലോ.
ഇതിനെല്ലാം പ്രതിവിധി മാറ്റമാണ്. മാറ്റം അനിവാര്യമായിരിക്കുകയാണ്, കാര്‍ഷിക മേഖലയിലെ നയപരിപാടികളില്‍, വ്യാവസായിക രംഗത്തെ സമീപനങ്ങളില്‍, തൊഴില്‍ സംരക്ഷണത്തിലും തൊഴില്‍ ഉറപ്പു മേഖലയിലും. സാമൂഹ്യ സുരക്ഷയിലും രാജ്യ സംരക്ഷണത്തിലും മാറ്റം വേണ്ടിയിരിക്കുന്നു. വിദേശ നയത്തില്‍, സാമ്പത്തിക സമീപനത്തില്‍, ശാസ്ത്ര സാങ്കേതിക മേഖലയില്‍, എന്നല്ല, എല്ലാ രംഗത്തും നയ-നിലപാടുകളില്‍ ഇന്ത്യന്‍ ജനത മാറ്റമാഗ്രഹിക്കുന്നുണ്ട് എന്നതു വാസ്തവം. അതു ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രകടമാകുന്നുമുണ്ട്. അതിനുള്ള സാഹചര്യങ്ങളുമുണ്ട്. പക്ഷേ, വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും മനം മാറ്റമുണ്ടാകുന്നതാണ് കേരളത്തിന്റെ പതിവു രാഷ്ട്രീയം. അവിടെ ഏറ്റവും തുടക്കത്തില്‍ പറഞ്ഞ കക്ഷിരാഷ്ട്രീയത്തിന്റെ പഴയ വഴിയില്‍ പോകുന്നതാണ് പതിവു കേരള മനസ്. ആ മനസിനും മാറ്റമുണ്ടാകുന്നുവെന്നതാണ് പുതിയ സൂചനകള്‍.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: