ആലപ്പുഴ: സോളാര്‍ കേസിലെ പ്രതി സരിത.എസ്.നായരുടെ ഫോണ്‍കോളുകളുടെ ലിസ്റ്റ് പരിശോധിക്കണമെന്ന് കൂട്ടുപ്രതി ബിജു രാധാകൃഷ്ണന് കോടതിയില്‍ അപേക്ഷ നല്കി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ബിജുവിനെ ഹാജരാക്കിയത്. 164 പ്രകാരം തനിക്ക് മൊഴി നല്‍കണമെന്ന അപേക്ഷയുമാണ് ബിജു കോടതിയിലെത്തിയത്.
പ്രതി ചേര്‍ക്കേണ്ടവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് ബിജു കോടതിയെ അറിയിച്ചു. കേസില്‍ ഇനിയും നിരവധി പ്രതികളുണ്ട്. മുപ്പതോളം കേസുള്ള താന്‍ 20 കേസില്‍ സ്വന്തമായാണ് കേസ് വാദിക്കുന്നത്. സമാനമായ കുറ്റപത്രങ്ങളാണ് എല്ലാ കേസിലും സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ബിജു പറഞ്ഞു. എന്നാല്‍ നാലു കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് വായിച്ചതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും ഇതിനായി അപേക്ഷ നല്കിയാല് മതിയെന്ന് കോടതി അറിയിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകന് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പു നല്കി.
ബിജുവിന്റെ ആവശ്യപ്രകാരം അരമണിക്കൂറോളം അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുവാദം നല്കി. ബിജുവിനു വേണ്ടി അഡ്വ.എന്‍.വി. സാനു ഹാജരായി. സരിത ഹാജരായില്ല. പോലീസ് കാവലിലാണ് ബിജുവിനെ കോടതിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: