തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിന് 23 കോടിയുടെ ആസ്തി. അദ്ദേഹത്തിന് മറ്റ് ബാധ്യതകളോ ആശ്രിതരോ ജീവിതപങ്കാളിയോ ഇല്ലന്ന് നാമനിര്‍ദ്ദേശത്തോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 75,40,650 രൂപയാണ് ആകെ വരുമാനം. തരൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയായി ഇന്നലെ പത്രിക നല്കി.
കൈവശമുള്ള ആകെ നിക്ഷേപം 22,08,34,220 രൂപയാണ്. ബാങ്ക് അക്കൗണ്ടുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യകമ്പനികള്‍, സഹകരണസംഘങ്ങള്‍ എന്നിവയിലെ നിക്ഷേപ ഇനത്തില്‍ 1,53,71,955 രൂപ, കമ്പനികളിലെയും മ്യൂച്വല്‍ഫണ്ടുകളിലെയും മറ്റുള്ളവയിലെയും ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍, യൂനിറ്റുകള്‍ എന്നിവയിലെ മുതല്‍മുടക്കായി 7,87,52,265 രൂപ, ഫേം, കമ്പനി, ട്രസ്റ്റ് മുതലായവയ്ക്കോ ഏതെങ്കിലും വ്യക്തിക്കോ നല്കിയ വ്യക്തിഗത വായ്പകളും മുന്‍കൂറും മറ്റുമായി 12,33,60,000 രൂപ, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഫിയറ്റ് കാര്‍, ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നീ ഇനങ്ങളായി 32 ലക്ഷം എന്നിങ്ങനെയാണ് ആസ്തികള്‍.
പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ എലവഞ്ചേരി വില്ലേജില്‍ 2.51 ഏക്കര്‍ 63 സെന്റ് കൃഷി ഭൂമിയുണ്ട്. 1,56,875 രൂപയാണ് ഇതിന് ഏകദേശ നടപ്പ് കമ്പോളവില കണക്കാക്കുന്നത്. തിരുവനന്തപുരത്ത് വഴുതക്കാട്ട് 1954.24 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ജി.ജെ കോണ്ടൂര് മേരിഗോള്‍ഡ് അപ്പാര്‍ട്ട്മെന്റും സ്വന്തമായുണ്ട്.
വാങ്ങുമ്പോള്‍ 45 ലക്ഷം വിലയുള്ള അപ്പാര്‍ട്ട്മെന്റിന്റെ നിലവില്‍ ഏകദേശ നടപ്പുവില 65 ലക്ഷമാണ്. മറ്റ് വസ്തുവിലുള്ള അവകാശബന്ധവും മറ്റുമായി 27,84,091 രൂപ വരും. എല്ലാം ചേര്‍ത്തുള്ള മൊത്തം സ്ഥാവരസ്വത്ത് മൂല്യം 94,40,966 രൂപയാണ് കണക്കാക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്. മൂന്നുസെറ്റ് പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. മന്ത്രി വി.എസ്.ശിവകുമാര്‍, ഡിസിസി പ്രസിഡന്റ് കെ.മോഹന്‍കുമാര്‍, എംഎല്‍എമാരായ എന്‍.ശക്തന്, എ.ടി.ജോര്‍ജ് തുടങ്ങിയവരും തരൂരിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: