കോട്ടയം: സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു. ഇതു സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. ജില്ലാ ആസ്ഥാനങ്ങളെ അപേക്ഷിച്ച് തലസ്ഥാന നഗരിയിലാണ് പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുന്ന പ്രവണത ഏറി വരുന്നത്. ജില്ലയില്‍ നൂറ് ഔദ്യോഗിക വാഹനങ്ങളുണ്ടെങ്കില്‍ അതില്‍ 5 ശതമാനം മാത്രമേ ദുരുപയോഗം ചെയ്യപ്പെടുന്നുള്ളു. എന്നാല്‍ തലസ്ഥാനത്തിത് 20 ശതമാനമാണ്.
ഭരണതലത്തിലെ ഉന്നത അധികാരികള്‍ മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വാഹനങ്ങളുടെ ഔദ്യോഗിക നെയിംപ്ലേറ്റിനു പുറത്ത് ഇളക്കി മാറ്റാവുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതിനു പുറമെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാടക വാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയും ഏറിവരികയാണ്. ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷന് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെടുമ്പോള്‍ പേരിനൊരന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മുന്‍ കാലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഏറിവരികയാണെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഗവ.ഡ്രൈവര്‍മാരുണ്ടായിട്ടും ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ ഉപയോഗിക്കുന്ന സ്ഥിരം സംഭവങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഡ്രൈവര്‍മാരുടെ നിയമനം നടത്താതെ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിശ്ചയിക്കുന്ന ആക്ഷേപകരമായ സമീപനമാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് ഏതാണ്ട് പതിനായിരത്തിലേറെ ഔദ്യോഗിക വാഹനങ്ങളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇത്രയും വാഹനങ്ങള്‍ ഓടിക്കാന്‍ നാലായിരം ഡ്രൈവര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി വാഹനങ്ങള്‍ ഓടിക്കുന്നത് ദിവസക്കൂലിക്ക് വരുന്ന ഡ്രൈവര്‍മാരാണ്. ഓരോ ഭരണതലത്തിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ പേരില്‍ വാഹനങ്ങള്‍ വാങ്ങിക്കുന്നുണ്ടെന്നും അതിനനുസരിച്ച് നിയമനങ്ങള്‍ നടക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഡ്രൈവര്‍മാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആക്ഷേപകരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും സംഘടന ആരോപിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും സ്ഥിരം നിയമനം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്. രാജന്, ജനറല്‍ സെക്രട്ടറി കെ.എം. ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: