തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഒന്നടങ്കം യുപിഎക്കൊപ്പം പോകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കേരളത്തിലെ ആര്‍എസ്പി യുഡിഎഫിനൊപ്പം പോയിട്ടും ഇടതുമുന്നണിയുടെ അഖിലേന്ത്യാ നേതൃത്വം അവരെ ദേശീയതലത്തിലുള്ള ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കാത്തത് അതിനാലാണെന്ന് സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ആര്‍എസ്പി കേരളത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്ക്കുമ്പോള് ബംഗാളില്‍ സിപിഎമ്മിനൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ബന്ധം ആര്‍എസ്പി അഖിലേന്ത്യാ നേതൃത്വം അംഗീകരിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം എല്ലാവരും ഒന്നാകുമെന്നതിനാലാണ് നടപടികളുണ്ടാകാത്തതെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഇരുമുന്നണികളും തകര്‍ച്ചയിലാണ്. ഇടതുമുന്നണിയിലെ വിപ്ലവപാര്‍ട്ടി ഐക്യമുന്നണിയിലായി. ഇരുമുന്നണികളും ചെറുകക്ഷികളോട് യാതൊരു നീതിയും കാട്ടുന്നില്ല. പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമാണ് മുന്നണിയിലെ പ്രശ്നങ്ങള്‍. കേരളത്തില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നത് ജനവഞ്ചനയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കുകയാണ് ഇടതുപാര്‍ട്ടികളുടെ ലക്ഷ്യം. രണ്ടു മുന്നണികളും ലയിച്ച് ഒറ്റ മുന്നണിയാകുകയാണ് വേണ്ടത്. വഞ്ചിക്കുന്ന ഈ നിലപാട് ജനങ്ങള്‍ തിരിച്ചറിയുകയും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രതികരിക്കുകയും ചെയ്യും. യുപിഎ സര്‍ക്കാരിനെതിരായി സംസാരിക്കുന്ന പ്രകാശ്കാരാട്ടിനും കൂട്ടര്‍ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആര്‍എസ്പിയെ ദേശീയ ഇടതു മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: