ആറന്മുള: ആറന്മുളയില് നടക്കുന്ന സമരം പ്രകൃതിക്കു വേണ്ടിയുള്ളതാണെന്ന് ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം അദ്ധ്യക്ഷന്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈസമരം വിജയിക്കുക തന്നെ ചെയ്യും. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇരുപത്തിയേഴാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവാറന്മുള ക്ഷേത്രത്തെപ്പറ്റി യാതൊരു ധാരണയും ഇല്ലാത്ത ആള്‍ക്കാരാണ് ഈ പദ്ധതിക്കു പിന്നില്‍. ഈ നാടിനും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന വിമാനത്താവള പദ്ധതി യാതൊരു കാരണവശാലും നടപ്പാക്കാന്‍ പാടില്ല. തിരുവാറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന് നീളം കുറയ്ക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യത്തിനും അപ്പുറത്താണ്. ആറന്മുളയുടേത് മാത്രമല്ല ഈ ക്ഷേത്രം. 52 കരകളുടെയും പൊതുസ്വത്താണ്. ഭരണാധികാരികള്‍ ഈ സമരത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഈ വിമാനത്താവള പദ്ധതിയില്‍ നിന്നും ഉടന്‍ പിന്മാറണമെന്ന് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക് എതിരായ ഒരു വികസനവും സാധ്യമായ കാര്യമല്ല എന്ന് സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് അഭിപ്രായപ്പെട്ടു. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധം തന്നെയാണ് ആറന്മുളയില് നടക്കുന്നത്. ഇത് ഒരു ഐതിഹാസ്യമായ സമരം തന്നെയാണ്. കേരളജനത മുഴുവന്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഈ സമരം പരിപൂര്‍ണ്ണമായും വിജയിക്കുക തന്നെ ചെയ്യുമെന്ന് പി.എം. വേലായുധന് കൂട്ടിച്ചേര്‍ത്തു.
യുഎന്‍ഡിപി അംഗീകരിച്ച ഒരു പൈതൃക ഗ്രാമത്തെ നശിപ്പിക്കുവാന്‍ പള്ളിയോട സേവാ സംഘം ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്ന് സത്യാഗ്രഹ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന പള്ളിയോട സേവാ സംഘം പ്രസിഡന്റ് പ്രൊഫ. എന്‍.പി. ശങ്കരനാരായണപിള്ള പറഞ്ഞു.
സമ്മേളനത്തില്‍ വി.എന്‍. ഉണ്ണി, എന്‍.ജി. ഉണ്ണികൃഷ്ണന്, പി.ആര്. ഷാജി, ചന്ദ്രശേഖരകുറുപ്പ്, എ. പത്മകുമാര്‍, പീലിപ്പോസ് തോമസ്, പ്രദീപ് ഓതറ, അനീഷ് മാര്‍ക്കോസ്, കെ.ജി. കര്‍ത്ത, അനിരാജ് ഐക്കര, ജി. രജീഷ്, അഡ്വ. ആര്. രാജീവ് കുമാര്‍, അഡ്വ. എം.എന്‍. ബാലകൃഷ്ണന് നായര്‍, റ്റി.എന്‍. ചന്ദ്രശേഖരന്, പി.വി. മനു, എന്നിവര്‍ സംസാരിച്ചു. ഇടുക്കി താലൂക്കിലെ കര്‍മ്മസമിതി പ്രവര്‍ത്തകരും, 52 പള്ളിയോടങ്ങളെ പ്രതിനിധികരിച്ച് പള്ളിയോട പ്രതിനിധികളും കരനാഥന്മാരും വിളക്കുമാടം കൊട്ടാരം സംരക്ഷണ സമിതി അംഗങ്ങളും സത്യാഗ്രഹത്തില്‍ പങ്കു ചേര്‍ന്നു.
സത്യാഗ്രഹത്തിന്റെ ഇരുപത്തിയെട്ടാം ദിവസമായ ഇന്ന് സമ്മേളനം വാസ്തു ശാസ്ത്ര വിദഗ്ദ്ധന് വേഴപ്പറമ്പ് ചിത്രന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് റ്റോംസ്, ഡോ.മധുഓമല്ലൂര്, ആര്. പാര്‍ത്ഥസാരഥി വര്‍മ്മ, ഹണി, കെ.ജി. അനില്‍കുമാര്‍, ദിലീപ് ജനാര്‍ദ്ദന്‍ തുടങ്ങിയ ഇരുപതോളം ചിത്രകാരന്മാരും കാര്‍ട്ടൂണിസ്റ്റുകളും ചിത്രങ്ങളും കാര്‍ട്ടൂണുകളും ഓരേ ക്യാന്‍വാസില്‍ വരച്ചുകൊണ്ട് സത്യഗ്രഹത്തില്‍ പങ്കുചേരും. ദേവികുളം താലൂക്കിലെയും പള്ളിക്കല്‍ പഞ്ചായത്തിലെയും സമര സമിതി പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: