ന്യൂയോര്‍ക്ക്: ടിബറ്റിന്റെ ബുദ്ധമതാചാര്യനായ ദലൈലാമ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് രംഗത്തെത്തി. വിഷയത്തില്‍ ഇന്ത്യയില്‍ സുപ്രീംകോടതി ഉള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സ്വവര്‍ഗ രതിയെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഏതായാലും അതില്‍ തെറ്റില്ലെന്നും അദ്ദേഹം സി.എന്‍.എന്നിന്റെ ലാറി കിംഗ് ടോക്ഷോയില്‍ വ്യക്തമാക്കി.
സ്വവര്‍ഗരതി തീര്‍ത്തും വ്യക്തിപരമായ വിഷയമാണ്. സാര്‍വത്രികമായി സ്വവര്‍ഗ രതി അംഗീകരിക്കപ്പെടേണ്ടതാണോ എന്ന ചോദ്യത്തിന് അത് ഓരോ രാജ്യത്തെയും നിയമമനുസരിച്ച് തീരുമാനിക്കണമെന്ന് ലാമ പറഞ്ഞു. മതങ്ങളുടെ ആത്മീയത സംബന്ധിച്ച വിഷയങ്ങളില്‍ ഓരോരുത്തരും അവരവരുടെ മതങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ അവിശ്വാസിക്ക് ഇതൊന്നും ബാധകമല്ല. പല തരത്തിലുള്ള ലൈംഗിക ബന്ധങ്ങളുണ്ടാകാം. പങ്കാളികള്‍ക്ക് എതിര്‍പ്പില്ലാത്ത സുരക്ഷിതമായ എല്ലാ ബന്ധങ്ങളും നല്ലതാണ്. സ്വവര്‍ഗ രതിയെ എതിര്‍ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ടിബറ്റിന് സ്വയംഭരണാവകാശം നല്കുന്ന വിഷയത്തില്‍ ചൈനയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് നാടുവിട്ട ദലൈലാമയുടെ ആസ്ഥാനം ഇന്ത്യയിലാണ്. 1989ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: